പ്രേമത്തിന് മുൻപ് അൽഫോൻസ് പറഞ്ഞത് ;  ലിയോയ്ക്ക് മുൻപ് ലോകേഷും പറഞ്ഞു 

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്നിൽ തന്നെയുള്ള ഹിറ്റ് ചിത്രമാണ് പ്രേമം. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു പ്രേമം. അധികം ഹൈപ്പ് ഒന്നുമില്ലാതെ അമിത…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്നിൽ തന്നെയുള്ള ഹിറ്റ് ചിത്രമാണ് പ്രേമം. അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി 2015 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു പ്രേമം. അധികം ഹൈപ്പ് ഒന്നുമില്ലാതെ അമിത പ്രതീക്ഷകൾ നൽകാതെ ശ്രദ്ധയോടെ മാത്രം പ്രീ റിലീസ് പബ്ലിസിറ്റി കൊടുത്ത പ്രേമം  ആദ്യദിനം തന്നെ മൗത്ത് പബ്ലിസിറ്റിയില്‍ തീയേറ്റർ കീഴടക്കുകയായിരുന്നു. റിലീസിന് മുന്‍പ് ചിത്രത്തെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞ വാക്കുകള്‍ അക്കാലത്ത് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പാട്ടുകളും അടികളുമൊക്കെയുള്ള ഒരു സാധാരണ ചിത്രമാണ് പ്രേമം എന്നതായിരുന്നു ചിത്രത്തിന്‍റെ ആകെത്തുക. ലോക സിനിമാ ചരിത്രത്തില്‍ തന്നെ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നതായിരുന്നു പ്രേമത്തിന്‍റെ ടാ​ഗ് ലൈന്‍. നിവിൻ പൊളി എന്ന യുവനടൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ ചിത്രം കൂടിയായിരുന്നു പ്രേമം. ചിത്രത്തിൽ അണി നിരന്ന താരങ്ങൾ എല്ലാം തന്നെ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രേത്യകത കൂടി പ്രേമത്തിനുണ്ട്. തെന്നിന്ത്യ ഒട്ടാകെ പ്രേമത്തിന് ആരാധകരുണ്ട്.  ഇപ്പോഴിതാ വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന തമിഴ് ചിത്രം ലിയോയുടെ റിലീസിന് മുന്‍പ് അതിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപ കാലത്ത് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ചിത്രമാണ് ലിയോ. “ലിയോയുടെ കഥയില്‍ പുതുതായി ഒന്നുമില്ല. നിരവധി ചിത്രങ്ങളില്‍ പറഞ്ഞിട്ടുള്ള കഥ തന്നെയാണ് ഇതിലും. പക്ഷേ ഒരു തിയറ്റര്‍ അനുഭവം ഞാന്‍ വാ​ഗ്ദാനം ചെയ്യുന്നു”, എന്നാണ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ലോകേഷ് ലിയോയെക്കുറിച്ച് പറഞ്ഞത്.

“സാധാരണ സിനിമാ കഥകളുടെ ചട്ടക്കൂടില്‍ തന്നെയാണ് ലിയോയും കഥ പറയുന്നത്. ഫസ്റ്റ് ഹാഫ്, സെക്കന്‍ഡ് ഹാഫ് എന്നിങ്ങനെ മനസില്‍ വച്ചുതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ മുതല്‍ ഒരുക്കിയത്. കഥയെക്കുറിച്ച് ആളുകള്‍ക്ക് റിലീസിന് മുന്‍പ് ധാരണ വേണം എന്നതുകൊണ്ടാണ് ഇപ്പോള്‍ കാണുന്ന മട്ടിലുള്ള ഒരു ട്രെയ്‍ലര്‍ ഇറക്കിയത്”. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിക്രവും ലിയോയും തമ്മിലുള്ള പ്രധാന വ്യത്യാസത്തെക്കുറിച്ചും ലോകേഷ് പറയുന്നുണ്ട്. “വിക്രം നോണ്‍-ലീനിയര്‍ ആയി കഥ പറഞ്ഞ ചിത്രമാണെങ്കില്‍ ലിയോ ലീനിയര്‍ ആയി കഥ പറയുന്ന ചിത്രമായിരിക്കും. കഥയിലല്ല, മറിച്ച് സ്റ്റൈലിം​ഗിലാണ് ലിയോയുടെ വ്യത്യാസം എന്നും  ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. അതേസമയം തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. സിനിമ റിലീസ് ആയതോടെ പ്രേക്ഷക പ്രതികരണങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യ ഷോകള്‍ക്ക് ശേഷമുള്ള പ്രേക്ഷകാഭിപ്രായം എത്തിത്തുടങ്ങിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാമത്തെ ഷോ ഇപ്പോൾ തീയേറ്ററിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ്.