ചോര വീണ മണ്ണിൽ നിന്നും എന്ന് തുടങ്ങുന്ന ഗാനം കൊണ്ട് വിസ്മയം തീർത്ത അനശ്വര കവിയും ഗാനരചയിതാവുമാണ് അനിൽ പനച്ചൂരാന്‍.വേറിട്ട കവിതകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ അനിൽ പനച്ചൂരാന്‍ 2021 തുടക്കത്തിലാണ് വിടവാങ്ങുന്നത്.അദ്ദേഹത്തിന്റ വിയോഗ ശേഷം കുടുംബത്തിന് സഹായങ്ങളും മറ്റും നൽകുമെന്ന് രാഷ്ട്രീയ പ്രമുഖർ വാഗ്ദാനം നൽകിയിരുന്നു. അതൊക്കെ തന്നെ വെറും വാഗ്ദാനങ്ങൾ മാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് അനിൽ പനച്ചൂരാന്റെ സഹധർമ്മിണിയായ മായ പനച്ചൂരാന്‍.അതെ പോലെ മായ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിൽ കായംകുളം എംഎല്‍എയായ യു പ്രതിഭ അനുശോചന യോഗങ്ങളില്‍ പങ്കെടുത്ത് കൊണ്ട് പൊട്ടിക്കരയുകയും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തതായും വ്യക്തമാക്കുന്നു.
അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ലആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി.
പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…( എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു ) ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.