അവതാരകയായി എത്തി മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ സംസാര ശൈലിയും അവതരണരീതിയും മറ്റും മലയാളികൾ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ സാധിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അശ്വതി ശ്രീകാന്ത്. അവതാരക യിൽ നിന്നും അഭിനേത്രി യിലേക്ക് ചുവട് മാറിയിരിക്കുകയാണ് അശ്വതി ഇപ്പോൾ. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പാരമ്പരയിലാണ് താരം അഭിനയിച്ച് വരുന്നത്. വലിയ പിന്തുണയാണ് ആരാധകർ ആശ്വതിയ്ക്ക് നൽകി പോരുന്നത്. ഇന്നിപ്പോൾ തന്റെ രണ്ടാമത്തെ കണ്മണിയ്ക്ക് ജന്മം നല്കിയിട്ടിരിയ്ക്കുകയാണ് അശ്വതി. രണ്ടാമതും ഒരു പെൺകുട്ടി ജനിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇന്നിപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ പ്രസവത്തെ കുറിച്ചും, പ്രസവ സമയത്ത് ലേബർ റൂമിൽ ഭർത്താവിനെ കയറ്റിയ കാര്യവുമെല്ലാം താരം പറയുകയാണ്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെയാണ്. “ഇപ്പോള്‍ ബേബിയുടെ സമയം അനുസരിച്ചാണ് നമ്മുടെ കാര്യങ്ങള്‍ ചെയ്യാറുള്ളത്. ഏറ്റവും കൂടുതല്‍ പേരും എന്നോട് ചോദിക്കുന്നത് ചക്കപ്പഴത്തിലേക്ക് എന്നാണ് തിരിച്ച് വരുന്നത് എന്നാണ്. നിങ്ങള്‍ക്ക് അറിയാമല്ലോ, അത്രയും കുഞ്ഞ് വാവയാണുള്ളത്. ഫീഡ് ചെയ്യുന്ന സമയമാണ്. അപ്പോള്‍ കുഞ്ഞിനെ ഇവിടെ നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് പോവാന്‍ പറ്റില്ല. കൊറോണയുടെ ഇത്രയും പ്രശ്‌നങ്ങള്‍ വരുന്നത് കൊണ്ട് ആളുകള്‍ കൂടുതലുള്ള ലൊക്കേഷനിലേക്ക് എനിക്ക് കുഞ്ഞിനെയും കൊണ്ട് പോകാനും പറ്റില്ല. അപ്പോള്‍ കുഞ്ഞൊന്ന് റെഡിയാവുന്നത് വരെയുള്ള ഗ്യാപ് വേണ്ടി വന്നേക്കും. അത് കഴിഞ്ഞാവും ചക്കപ്പഴത്തിലേക്ക് എത്തുക. ഹോസ്പിറ്റലില്‍ ചെക്കപ്പ് ചെയ്യാന്‍ പോയ സമയത്ത് തന്നെ അഡ്മിറ്റ് ചെയ്താണ് മൂത്തമകള്‍ പത്മ ജനിക്കുന്നത്. അന്ന് ഒരു മുന്‍കരുതലും ഇല്ലാതെയാണ് പോയത്. ഇത്തവണ അങ്ങനെ വരരുതെന്ന് കരുതി ഡേറ്റ് പറഞ്ഞതിനും പതിനാല് ദിവസം മുന്‍പ് ഒരു ചെക്കപ്പിന് വേണ്ടിയാണ് പോയത്. പക്ഷേ ഹോസ്പിറ്റല്‍ ബാഗ് നേരത്തെ കരുതി കൈയില്‍ എടുത്തു. ആശുപത്രിയില്‍ ചെന്ന് നോക്കിയപ്പോള്‍ കുഞ്ഞ് ജനിക്കാനുള്ള തയ്യാറെടുപ്പുകളില്‍ തന്നെയാണെന്ന് പറഞ്ഞ് അന്നേരം തന്നെ അഡ്മിറ്റ് ചെയ്തു.ഇത്തവണ ലേബര്‍ റൂമിലേക്ക് ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് പോയത്. അതിന് വേണ്ടി പ്രൈവറ്റ് ലേബര്‍ റൂമാണ് എടുത്തത്. ഈ പ്രാവിശ്യം എന്ത് വന്നാലും ഭര്‍ത്താവിനെ കൂടെ നിര്‍ത്തണമെന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. നമ്മള്‍ കടന്ന് പോവുന്ന അവസ്ഥകള്‍ നമ്മുടെ പങ്കാളി കൂടെ നിന്ന് നമുക്ക് പിന്തുണ തരേണ്ടതാണ്. അങ്ങനെയാണ് ശ്രീയെ കൂട്ടി പോയത്. ഇത്തവണ താന്‍ എപ്പിഡ്യൂറല്‍ തെറപ്പി കൂടി ചെയ്തിരുന്നു. വേദനയില്ലാതെ പ്രസവിക്കുന്ന ഒരു ചികിത്സാമാര്‍ഗമാണിത്. ആദ്യത്തെ തവണ താനത് കേള്‍ക്കാന്‍ പോലും നിന്നില്ലെങ്കിലും ഇത്തവണ അത് തിരഞ്ഞെടുത്തു. നോര്‍മല്‍ ഡെലിവറി ആണെങ്കില്‍ എപ്പിഡ്യൂറല്‍ എടുക്കുമെന്ന് കരുതിയിരുന്നു.” ‘പ്രസവവേദനയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ലേബര്‍ റൂമില്‍ കയറി പ്രസവം നേരില്‍ കണ്ട് കഴിയുമ്പോഴാണ് ലോകത്തുള്ള എല്ലാ അമ്മമാരോടും ബഹുമാനം വരിക.’ എന്നായിരുന്നു ശ്രീകാന്ത് പറഞ്ഞത്. “തലനിറയെ മുടിയുള്ള ബേബിയാണ്, തനിക്ക് കാണാനാകുന്നുണ്ട്, ബേബിയെ പെട്ടെന്ന് കാണണമെങ്കില്‍ ആക്ടീവായി പുഷ് ചെയ്‌തോളൂ എന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞതായി അശ്വതി സൂചിപ്പിച്ചു. ആദ്യത്തെ തവണ വേദന കാരണം കുഞ്ഞ് ജനിച്ച സമയത്തൊന്നും മാതൃത്വം അനുഭവിക്കാനൊന്നും പറ്റിയില്ല. അതിനൊക്കെ സമയമെടുത്തു. ഇത്തവണ അങ്ങനെ ആയിരുന്നില്ല. ചോരക്കുഞ്ഞിനെ എടുത്ത് എന്റെ ദേഹത്തേക്ക് കിടത്തിയപ്പോള്‍ തന്നെ എല്ലാം അറിയാന്‍ സാധിച്ചു.ജനിച്ചത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. കുഞ്ഞ് പുറത്തെത്തിയിട്ടും പെണ്‍കുഞ്ഞാണെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല. കുഞ്ഞിന്റെ ജെന്‍ഡര്‍ ഏതാണെന്ന് പോലും ഞങ്ങള്‍ അപ്പോള്‍ നോക്കിയില്ല. കുറച്ച് കഴിഞ്ഞാണ് അതെ കുറിച്ചു പോലും ചിന്തിച്ചത്. സിനിമയിലൊക്കെ കാണുന്നത് പോലെ വല്ലാത്തൊരു ഫീലായിരുന്നെന്ന് ശ്രീകാന്ത് പറയുമ്പോള്‍ പങ്കാളിയ്ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സന്തോഷമാണ് ലേബര്‍ റൂമില്‍ ഒപ്പം ഉണ്ടാവുക എന്നതെന്ന് അശ്വതി പറയുന്നു. എല്ലാവര്‍ക്കും എപ്പോഴും സാധിക്കുന്ന കാര്യമല്ല. എന്റെ അച്ഛന്‍ എന്നെ കണ്ടത് ഒരു വയസ് ഉള്ളപ്പോഴോ മറ്റോ ആണ്.”