‘ഒരു പരിപാടിയിൽ ഒഴിഞ്ഞ കസേരയിൽ ഇരുന്നു, പിന്നീട് നടന്നത് ഓർക്കുമ്പോൾ ഇന്നും പേടിയാണ്’; ജീവിതം പറഞ്ഞ് ബിനീഷ് ബാസ്റ്റിൻ

വിജയ് ആരാധകൻ എന്ന നിലയിലാണ് ബിനീഷ് ബാസ്റ്റിൻ എന്ന പേര് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ടീമേ എന്ന വിളിയുമായി ചാനലുകളിലെ ഷോകളിൽ അടക്കം പിന്നീട് നിറസാന്നിധ്യമായി. നൂറോളം സിനിമകളിൽ മുഖം കാണിക്കാൻ കഴിഞ്ഞ ബിനീഷിന്റെ ഒരു…

വിജയ് ആരാധകൻ എന്ന നിലയിലാണ് ബിനീഷ് ബാസ്റ്റിൻ എന്ന പേര് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ടീമേ എന്ന വിളിയുമായി ചാനലുകളിലെ ഷോകളിൽ അടക്കം പിന്നീട് നിറസാന്നിധ്യമായി. നൂറോളം സിനിമകളിൽ മുഖം കാണിക്കാൻ കഴിഞ്ഞ ബിനീഷിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. ജീവിതത്തിൽ താൻ താണ്ടിയ കനൽ വഴികളെ കുറിച്ചാണ് ബിനീഷ് മനസ് തുറന്നിട്ടുള്ളത്.

ഏഴ് വർഷം മുൻപ് വരെ എനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളാണ്. ഞാൻ അന്ന് നാല് ദിവസമെ പണിക്ക് പോകൂ. തിങ്കളും ചൊവ്വയും ലീവ് എടുക്കും. ശനിയാഴ്ച കിട്ടുന്ന തുകയിൽ നിന്നും കുറച്ച് അമ്മച്ചിക്ക് കൊടുക്കും. പിറ്റേദിവസം മാർക്കറ്റിൽ പോയി മീനോ ചിക്കനോ ബീഫോ വാങ്ങി ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം കഴിക്കും. അക്കാലത്ത് ഞായറാഴ്ചയാണ് നല്ല ഭക്ഷണം കഴിക്കുന്നത്. വൈകുന്നേരം സുഹൃത്തുക്കളുമായി ചേർന്ന് ചെറുതടിക്കും. അതിന്റെ ക്ഷീണം ആകും തിങ്കളാഴ്ച. ചൊവ്വാഴ്ച പണി സ്ഥലത്ത് പോയിട്ട് തിരിച്ചു വരും. എവിടെയെങ്കിലും സിനിമയുടെ പൂജ നടക്കുന്നിടത്ത് പോയി ചാൻസ് ചോദിക്കും. ബുധനാഴ്ച ആകുമ്പോൾ അഞ്ചിന്റെ പൈസ കാണില്ല. അമ്മച്ചീടെ കയ്യിൽ നിന്നും പത്ത് രൂപ മേടിച്ച് പണിക്ക് പോകും. അന്ന് പത്ത് രൂപയ്ക്ക് വലിയ വിലയാണ്. എത്ര വലിയ സെലിബ്രിറ്റിയായാലും നല്ല കാലം എന്നത് പണിക്ക് പോകുന്നതും പഠിക്കുന്നതുമായ കാലഘട്ടമാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം രണ്ട് കാർ ആണ്. ഇപ്പോൾ വീട് വയ്ക്കുന്നു. പണ്ട് നോൺ വെജ് ആഹാരം കഴിക്കാനുള്ള മോഹം ഉണ്ടായിരുന്നു. അന്ന് പൈസ ഇല്ലായിരുന്നു. ഇന്ന് ചിക്കൻ സ്റ്റാൾ മൊത്തം വാങ്ങിക്കാനുള്ള പൈസ കിട്ടിയപ്പോൾ, ജീവിതത്തിൽ പത്യമായി. ആദ്യകാലങ്ങളിൽ കഴിക്കാൻ ആ​ഗ്രഹിച്ച കാര്യങ്ങൾ കഴിക്കാൻ പറ്റാതായി. എനിക്കിപ്പോൾ ആഹാരമൊന്നും അധികം കഴിക്കാൻ പറ്റില്ല. കൊളസ്ട്രോളും കാര്യങ്ങളുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉ​​ദ്ഘാടനങ്ങളും ​ഗസ്റ്റ് ആയി പോയിട്ടുള്ളതുമായ കൂലിപ്പണിക്കാരനാണ് ഞാൻ. ടൈൽസിന്റെ പണിക്ക് എനിക്ക് കിട്ടിയിരുന്നത് 900 രൂപയാണ്. ഇന്ന് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിച്ച ദിവസങ്ങളുണ്ട്. ഇതെന്റെ പ്രയത്നമാണ്. എന്നെ തന്നെ ബ്രാൻഡ് ആയിട്ട് കാണുന്ന ആളാണ് ഞാൻ. എന്നെ പ്രമോട്ട് ചെയ്യാനൊന്നും ആരും ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ കൂലിയാണെങ്കിലും പണിക്ക് പോകണം. അലസന്മാരായി നടക്കരുത്. പണിയും കഴിഞ്ഞ് വരുമ്പോൾ ഒരുസുഖമാണ്. ഞാൻ പണ്ട് ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ ടൈൽസ് ഇട്ടിട്ടുണ്ട്. കോളേജുകളിലും. അന്നൊന്നും ഞാൻ ഓർത്തില്ല പിൽക്കാലത്ത് ഞാൻ തന്നെ അവിടെയൊക്കെ ​ഗസ്റ്റ് ആയും താമസിക്കാനും പോകുമെന്ന്. ഇതൊക്കെ അപൂർവ്വത്തിൽ അപൂർവ്വമായ മനുഷ്യർക്കെ കിട്ടൂ. ഫൈവ് സ്റ്റാർ ഹോട്ടലിലൊക്കെ ടൈൽസ് ഇട്ടിട്ട് ബഡ്റൂമിൽ കയറി കിടക്കും. ആ സമയത്തൊക്കെ വലിയ പൊടി ആയിരിക്കും. ആറ് ഏഴ് വർഷം കഴിഞ്ഞ് ആ ഹോട്ടലില്‌‍ തന്നെ ഞാൻ താമസിക്കുന്നു. ടൈൽസ് ഇട്ട കോളേജുകളിൽ ​ഗസ്റ്റ് ആയിട്ട് പോയി.

ടീമേ നമ്മൾ നമ്മളെ തന്നെ സ്റ്റാറായിട്ട് കാണണം. നൂറിലേറെ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആർക്കും എന്നെ അറിയില്ലായിരുന്നു. കളിയാക്കലുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ 80തോളം പടത്തിൽ. ഒരു പരിപാടിയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഞാൻ ഇരുന്നു. പരിപാടി തുടങ്ങാറായപ്പോൾ ​ഗസ്റ്റിന്റെ സുഹൃത്തുക്കളെ ഇരുത്താൻ എന്നെ പിടിച്ച് മാറ്റി. കുറേ വർഷം മുൻപാണിത്. അന്ന് ഞാൻ ഒരിടത്തും എത്തിയിട്ടില്ല. ഞാനന്ന് ചമ്മിപ്പോയി. അന്ന് തുടങ്ങി ഒഴിഞ്ഞ് കസേര കാണുമ്പോൾ പേടിയാണ്. ഇപ്പോൾ എന്നെ ​ഗസ്റ്റ് ആയിട്ടും ഉ​ദ്ഘാടകനായിട്ടുമാണ് വിളിക്കുന്നത്. ഇപ്പോളാരും കസേര മാറ്റിയില്ല.