നജീബിനെ കുറിച്ച് ആശങ്ക വേണ്ട!! ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നല്‍കിയിട്ടുണ്ട്-ബ്ലെസി

മലയാള സിനിമാ ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ആടുജീവിതം. റെക്കോര്‍ഡുകള്‍ ഭേദിച്ച് കോടികള്‍ കലക്ഷനിട്ട് മുന്നേറുകയാണ് ചിത്രം. പ്രവാസിയായ നജീബിന് പ്രവാസലോകം കരുതിവച്ച ദുരിത ജീവിതം ബെന്യാമിന്‍ ആടുജീവിതം എന്ന നോവലില്‍…

മലയാള സിനിമാ ലോകത്തിന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ആടുജീവിതം. റെക്കോര്‍ഡുകള്‍ ഭേദിച്ച് കോടികള്‍ കലക്ഷനിട്ട് മുന്നേറുകയാണ് ചിത്രം. പ്രവാസിയായ നജീബിന് പ്രവാസലോകം കരുതിവച്ച ദുരിത ജീവിതം ബെന്യാമിന്‍ ആടുജീവിതം എന്ന നോവലില്‍ കുറിച്ചിട്ടിരുന്നു. അതാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. യഥാര്‍ഥ നജീബും അങ്ങനെ പ്രേക്ഷകലോകത്തിന് സുപരിചിതനായി. പൃഥ്വിരാജാണ് നജീബായി വെള്ളിത്തിരയില്‍ പകര്‍ന്നാടിയത്. ആടുജീവിതം തിയ്യേറ്ററിലെത്തി ആറ് ദിവസം കൊണ്ട് 93 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിയ്ക്കുകയാണ് ആടുജീവിതം.

ചിത്രം വന്‍ വിജയമായതിന് പിന്നാലെ യഥാര്‍ഥ നജീബിന് എന്തെങ്കിലും സഹായം കിട്ടിയോ എന്ന ചോദ്യവും നിറയുന്നുണ്ട്. അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വര്‍ഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫര്‍ ചെയ്തിരുന്നെന്ന് ബ്ലെസി പറയുന്നു.

മാത്രമല്ല, തങ്ങള്‍ക്കിടയില്‍ നിന്നും ഞാന്‍ പോലും അറിയാതെ, ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ പരസ്പരം ഇത്ര നല്‍കി സഹായിച്ചു എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കി നല്‍കിയിരുന്നു. ആശങ്ക പെടേണ്ട കാര്യമൊന്നുമില്ല. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാമെന്നും ബ്ലെസി വ്യക്തമാക്കി.

ആടുജീവിതം എന്ന സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന നിരവധി പേര്‍ നജീബിനെ സഹായിച്ചിട്ടുണ്ടെന്ന് ബെന്യാമിനും പറഞ്ഞിരുന്നു. പണത്തേക്കാള്‍ ഉപരി അദ്ദേഹത്തിന് ഒരു സാമൂഹിക ശ്രദ്ധ നേടാനായി. നജീബിനെ ഇന്ന് കേരളം ആദരിക്കുന്നുണ്ട്. പലരും ഉദ്ഘാടനത്തിന് വിളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സോഷ്യല്‍ സ്റ്റാറ്റസ് ഉയരുന്ന സന്തോഷ നിമിഷമാണിത്. ഒരുകോടി രൂപ കിട്ടിയാല്‍ പോലും കിട്ടാത്ത സന്തോഷമാണതെന്നും ബെന്യാമിന്‍ പറയുന്നു.