ആ സീൻ ചെയ്യ്തു കഴിഞ്ഞ് രാത്രിയായപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല’ ; അഭിനയത്തെപ്പറ്റി ചിന്നു ചാന്ദ്നി 

പ്രേക്ഷക പ്രശംസ നേടി മമ്മൂട്ടി ചിത്രം കാതൽ ദ കോർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നുണ്ട്. അഭിനയിച്ച ഏവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്. നടി ചിന്നു ചാന്ദ്നി ചെയ്ത അഡ്വക്കേറ്റിന്റെ വേഷവും ജനശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ തന്മയത്വത്തോടെ ചിന്നു ചാന്ദ്നി കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. തമാശ, ഭീമന്റെ വഴി, ജാക്സൺ ബസാർ തുടങ്ങിയ സിനിമകൾക്ക് ശേഷം ചിന്നു ചാന്ദ്നിക്ക് ലഭിച്ച ശ്രദ്ധേയമായ കഥാപാത്രമാണ് കാതലിലേത്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചിന്നു ചാന്ദ്നി ഇപ്പോൾ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സെലക്ടീവ് ആകുന്നതും പൊളിറ്റിക്കൽ കറക്ട്നെസും നോക്കുന്നത് തമാശ എന്ന സിനിമയ്ക്ക് ശേഷമാണ്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് പേർ ആ സിനിമ എങ്ങനെ സ്വാധീനിച്ചു എന്ന് എന്നെ അറിയിച്ചു. അതിന് മുമ്പ് എന്ത് പടവും ചെയ്യുമെന്നായിരുന്നു ചിന്തിച്ചിരുന്നു. എന്നാൽ തമാശയ്ക്ക് ശേഷം കുറേ സിനിമകൾ വേണ്ടെന്ന് വെച്ചു.

ഭീമന്റെ വഴിയൊക്കെ ഇങ്ങോട്ട് വന്ന നല്ല സിനിമകളാണെന്ന് ചിന്നു ചാന്ദ്നി പറയുന്നു. ഇന്ന് ഒരു സിനിമ വേണ്ടെന്ന് പറഞ്ഞാൽ ജീവിക്കാൻ പറ്റുന്ന സേഫ്റ്റി നെറ്റ് എനിക്കുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ ചെയ്യുന്ന സിനിമകളിൽ പൊളിറ്റിക്കൽ കറക്ട്നെസ് അത്രയും നോക്കമോ എന്ന ചോദ്യത്തിന് ഉത്തരം എനിക്കറിയില്ല. ഞാനഭിനയിക്കാത്ത ഭാ​ഗങ്ങളിൽ എന്താണ് നടക്കുന്നതെന്നതിൽ തനിക്ക് നിയന്ത്രണമില്ലെന്നും ചിന്നു ചാന്ദ്നി വ്യക്തമാക്കി. ആക്ടിം​ഗ് കരിയറാക്കാം എന്ന ആത്മവിശ്വാസം വന്നത് കാതലിന്റെ റിലീസിന് ശേഷമാണ്. പല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അടുത്തതെന്ത് എന്ന ചോദ്യം എപ്പോഴും ഉണ്ടാകും. കാതലിന്റെ തിയറ്റർ വിസിറ്റിന് പോയപ്പോൾ കുഞ്ഞ് കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ വന്ന് കെട്ടിപ്പിടിച്ച് എന്തുമാത്രം ആ സിനിമ ഇഷ്ടപ്പെട്ടെന്ന് കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു.

പണിയൊക്കെ ചെയ്യാൻ പറ്റുന്നുണ്ടെന്ന ബോധം ഇപ്പോഴാണ് വന്ന് തുടങ്ങിയത്. സ്കൂളിലും കോളേജിലും അഭിനയം ഒരു ഹോബിയായാണ് കണ്ടത്. പ്രൊഫഷൻ ആക്കണമെന്ന് ആ​ഗ്രഹമുണ്ടായിട്ടും അതെങ്ങനെ സാധിക്കുമെന്ന് അറിയില്ല. ഷോർട്ട് ഫിലിം ചെയ്യാം, ഏതെങ്കിലും സംവിധായക​ന്റെ അസിസ്റ്റന്റാകാം. എന്നിട്ട് നമ്മൾ സംവിധാനം ചെയ്ത് ആ സിനിമയിൽ അഭിനയിക്കുന്നു എന്നൊക്കെയായിരുന്നു പ്ലാൻ. തിയറ്ററിൽ എംഫിലിന് ജോയിൻ ചെയ്തു. തിയറ്ററിനെ ​ഗൗരവമായി കാണുന്നതിന് എംഫിലിന് ശേഷമാണെന്നും ചിന്നി ചാന്ദ്നി ഓർത്തു. തിയറ്റർ പ്രാക്ടീസുകളൊക്കെ എന്തിനാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് മൂന്ന് നാല് സിനിമകൾ ചെയ്ത ശേഷം ഒരേപോലുള്ള സിനിമ ചെയ്താൽ ആരെങ്കിലും എന്നെ ഇനിയും വിളിക്കുമോ എന്ന് ചിന്തിച്ചു. അതോടെ തിരിച്ച് നാടകത്തിലേക്ക് വന്നു. ആ സമയത്ത് ചെയ്ത പ്രാക്ടീസുകൾ തന്നെ തുണച്ചെന്നും നടി പറയുന്നു. തമാശ എന്ന സിനിമയിൽ ഞാൻ ലൈവിൽ വരുന്ന സീനുണ്ട്. അതിൽ അത്രയും സങ്കടം വരാൻ സങ്കടമുള്ള കാര്യങ്ങളൊക്കെ ആലോചിച്ചിരുന്ന് രാത്രിയായപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഒമ്പത് മണി കഴിയാറായതിനാൽ നാളെ ഷൂട്ട് ചെയ്യാമെന്ന് സമീറിക്ക പറഞ്ഞു. രാവിലെ വരുമ്പോഴും എനിക്ക് സങ്കടമാണ്. കാരണം ഉള്ളിലെ സങ്കടം മുഴുവൻ ഓർത്തെടുത്ത് കരഞ്ഞു. എന്നെക്കൊണ്ട് പറ്റില്ല, ഡയലോ​ഗ് വിട്ട് പോകുമെന്ന് കരുതി ഷോട്ടിന് തൊട്ട് മുമ്പ് തയ്യാറെടുപ്പ് നടത്തി ഷൂട്ട് ചെയ്തു. അന്നും എന്ത് ടെക്നിക്ക് യൂസ് ചെയ്യണമെന്ന് വ്യക്തമായി അറിയില്ല. അതിലൊക്കെ വ്യക്തത വരുത്താൻ തിയേറ്റർ വർക് ഷോപ്പ് തന്നെ സഹായിച്ചെന്നും ചാന്ദ്നി പറഞ്ഞു.