‘ദിലീപ് സുബ്ബലക്ഷ്മിയെ കരയിപ്പിച്ചു’ ; വേർപാടിൽ വൈറലായി നടിയുടെ വാക്കുകൾ 

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയമ്മ വിട വാങ്ങിയിരിക്കുകയാണ്. എണ്‍പത്തിയേഴാമത്തെ വയസിലായിരുന്നു നടിയുടെ അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് അത്രയധികം സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും…

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയമ്മ വിട വാങ്ങിയിരിക്കുകയാണ്. എണ്‍പത്തിയേഴാമത്തെ വയസിലായിരുന്നു നടിയുടെ അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് അത്രയധികം സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. നടിയുടെ വിയോഗ വാര്‍ത്ത വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടി പറഞ്ഞ കഥകളും സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണങ്ങളും നിറയുകയാണ്. മുന്‍പ് തന്റെ സിനിമാ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ സുബ്ബലക്ഷ്മി തന്നെ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു സിനിമാ ലൊക്കേഷനില്‍ ദിലീപ് തന്നെ കരയിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ നടിയുടെ വാക്കുകള്‍  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. കല്യാണരാമന്‍ എന്ന ചിത്രത്തിലാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ തന്റെ മൂന്നാമത്തെ പടമായിരുന്നു എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. ‘

ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് സംവിധായകന്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ ഒരു കാര്യം പറഞ്ഞു. സംവിധായകന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണമെന്നാണ്’, ദിലീപ് പറഞ്ഞത്. വേറൊന്നും അറിയാത്തത് കൊണ്ട് ദിലീപ് പറഞ്ഞത് അപ്പാടെ ഞാന്‍ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ്ങ് കരഞ്ഞു. ഞാന്‍ കരയുന്നത് കണ്ടതോടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്ന് അവരോട് പറഞ്ഞു. അപ്പോഴാണ് അങ്ങനെ ആരാ പറഞ്ഞതെന്ന് സംവിധായകന്‍ ചോദിക്കുന്നത്. ദിലീപാണെന്ന് ഞാന്‍ പറഞ്ഞതോടെ സംവിധായകന്‍ ദിലീപിനോട് ചോദിച്ചു. എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്.

അപ്പോള്‍ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചതാണെന്ന്. ഇപ്പോള്‍ കാണുമ്പോഴും ദിലീപ് ഇത് തന്നെ പറയുമെന്നും’, മുന്‍പ് സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. അറുപത്തിയാറാമത്തെ വയസിലായിരുന്നു സുബ്ബലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. നന്ദനത്തിലെ വേശാമണിയമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. സിനിമയിലെത്താന്‍ വൈകിയെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ദിഖും രഞ്ജിത്തും കൂടി എന്നെ നന്ദനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. കുട്ടിക്കാലത്ത് നായികമാരെ കാണുമ്പോള്‍ എനിക്ക് അവരെ പോലെ അഭിനയിക്കണം. മേക്കപ്പ് ചെയ്യണം, മിനുക്കു പാവാടകളെല്ലാം ഇടണം എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ സിനിമയിലേക്ക് വരുമെന്ന് കരുതിയില്ല. ആദ്യ കാലത്ത് വിളിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ പോകില്ലായിരുന്നു എന്നും സുബ്ബലക്ഷ്മി പറഞ്ഞിരുന്നു. കുട്ടികള്‍, കുടുംബം, അതൊന്നും വിട്ട് പോകാന്‍ തനിക്കാവില്ലായിരുന്നു. എന്നാല്‍ ആദ്യ സിനിമയില്‍ മേക്കപ്പ് ഒന്നുമില്ലാതെ മുഷിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ള കഥാപാത്രം ചെയ്തപ്പോള്‍ കുറച്ച് വിഷമം തോന്നിയിരുന്നു. മേക്കപ്പ് ഇടണമെന്നുള്ള ആഗ്രഹമൊന്നും നടക്കാത്തത് കൊണ്ടാണ് അന്ന് വിഷമിച്ചത്. അതേസമയം കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത ലോകം അറിഞ്ഞത്. പിന്നാലെ ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നത്. മകളും നടിയുമായ താര കല്യാണ്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് താരയുടെ പോസ്റ്റില്‍ ആദരാഞ്ജലികള്‍ നേര്‍ന്നും വേദനയില്‍ പങ്കുചേര്‍ന്നും എത്തിയിരിക്കുന്നത്. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു സൗഭാഗ്യ മുത്തശ്ശിയുടെ മരണ വാർത്ത പങ്കുവച്ചത്. ആശുപത്രി കിടക്കയില്‍ നിന്നും തന്നെ മുത്തശ്ശി അവസാനമായി കെട്ടിപ്പിടിക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്.