‘സംഭവം കാന്‍സര്‍ ആണെന്ന്’ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, അതുകേട്ട് പുള്ളി ഒന്നും കൂടി ചിരിച്ചു, മാമുക്കോയയെ ഓര്‍മ്മിച്ച് ഡോക്ടര്‍

ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് സാംസ്‌കാരിക കേരളം ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരിക്കുകയാണ്. അനവധി വേഷപകര്‍ച്ചകളിലൂടെ താരം ഇനിയും മലയാളിയെ ചിരിപ്പിക്കും. സ്വന്തം നാടിനെയും ഭാഷയെയും ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു താരമില്ല. താര ജാഡകളില്ലാതെ സാധാരണക്കാരില്‍…

ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് സാംസ്‌കാരിക കേരളം ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരിക്കുകയാണ്. അനവധി വേഷപകര്‍ച്ചകളിലൂടെ താരം ഇനിയും മലയാളിയെ ചിരിപ്പിക്കും. സ്വന്തം നാടിനെയും ഭാഷയെയും ഇത്രയധികം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു താരമില്ല. താര ജാഡകളില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചാണ് ജനമനസ്സുകള്‍ കീഴടക്കിയാണ് മാമുക്കോയ യാത്രയായിരിക്കുന്നത്.

കോഴിക്കോടിന് മാമുക്കോയ സെലിബ്രിറ്റിയല്ല, അയാള്‍ ഇവിടത്തെ നാട്ടുകാരുടെ എല്ലാവരുടേയും ദോസ്ത് ആണ്. അങ്ങാടിയില്‍ നടന്നു വന്ന് മീന്‍ വാങ്ങിക്കുന്ന, നാട്ടുകാരോട് സൊറ പറയുന്ന തനി കോഴിക്കോട്ടുകാരന്‍.

മാമുക്കോയയെ കുറിച്ച് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. സന്തോഷ് കുമാര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. പച്ച മനുഷ്യനായി, നാട്ടുകാരില്‍ ഒരാളായി ജീവിച്ച മാമുക്കോയയെ കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്.

അന്നൊരു വൈകുന്നേരം ഇഖ്റ ഹോസ്പിറ്റലിലെ ഇ എന്‍ ടി സര്‍ജന്‍ ഡോക്ടര്‍ ഷാഹുല്‍ ഹമീദാണ് എന്നോട് പറഞ്ഞത്.

‘ചിലപ്പോള്‍ മാമുക്കോയ വിളിക്കും. ഞാന്‍ നാളെ സന്തോഷിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്. Pyriform Sinus CÂ (തൊണ്ടയില്‍) ഒരു growth ഉണ്ട്. ബയോപ്‌സി ഒന്നും എടുത്തിട്ടില്ല.’

അഞ്ചു മിനിറ്റ് കഴിഞ്ഞില്ല; അതിനു മുന്‍പ് കാള്‍ വന്നു. അന്നു വരെ സിനിമയില്‍ മാത്രം കേട്ടിട്ടുള്ള ആ പരുക്കന്‍ ശബ്ദം.

‘ ബാലര്‍ഷ്ണാ …’ വിളികളും , ‘ഗഫൂര്‍ കാ ദോസ്തും’, ‘സ്മൈല്‍ പ്‌ളീസ് ..’ ഒക്കെ മനസ്സില്‍ മിന്നി മറഞ്ഞു.

പിറ്റേന്ന് സാധാരണക്കാരില്‍ സാധാരണക്കാരനായി ഒപിയില്‍ വന്നു. വാര്യര്‍ സാറെ കണ്ട്, അത് വരെയുള്ള റിപ്പോര്‍ട്ടുകളുടെ അഭിപ്രായം ഒക്കെ അറിഞ്ഞാണ് വന്നത്.

അന്നവിടെ തുടങ്ങിയ ഒരു ബന്ധമാണ്.

കാന്‍സറിനെ ഒക്കെ പുള്ളി നേരിട്ടത് വളരെ നിസ്സാരമായിട്ടായിരുന്നു. ചിരിച്ചും തമാശകള്‍ പറഞ്ഞും മുന്‍പില്‍ ഇരിക്കുന്ന പച്ച മനുഷ്യനോട് ‘സംഭവം കാന്‍സര്‍ തന്നെ ആണെന്ന്’ ചിരിച്ചു കൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്. അത് കേട്ട് പുള്ളി ഒന്നും കൂടി ചിരിച്ചു. പുറത്തിറങ്ങാന്‍ നേരം ആ ചിരി ഒന്ന് മായ്ച്ചു കൊണ്ട് ചോദിച്ചു.

‘ കൊഴപ്പം ഒന്നുല്ലല്ലോ ലേ’

‘ഏയ് ..’ എന്ന മറുപടിയില്‍ വീണ്ടും ആ മുഖത്തു ചിരി പടര്‍ന്നു. കൈ പിടിച്ചു, കോഴിക്കോടിന്റെ സ്‌നേഹം കൈകളില്‍ തന്നു.

അന്ന് മുതല്‍ ഇടയ്ക്കിടെ വിളിക്കും, മെസ്സേജുകള്‍ അയക്കും. ഇടക്കൊരു ദിവസം, ഞാന്‍ പ്രിയദര്‍ശന്റെ സിനിമകളെ കുറിച്ചെഴുതിയ കുറിപ്പ്, പ്രിയദര്‍ശന് അയച്ചു കൊടുത്തു. അത് വായിച്ചു കിളി പോയ പ്രിയദര്‍ശന്റെ മറുപടികള്‍ എനിക്കയച്ചു തന്നു. കൂടെ ഒരു ഒരുപദേശവും

‘ഡോക്ടറ് സില്‌മേല് വരണ്ട ആളാ… പക്ഷേ ഇഞ്ഞിപ്പോ പോണ്ട. എന്നാലും ഒരു നല്ല സ്‌ക്രിപ്റ്റ് എഴുതണം … എന്നിട്ട് നമുക്ക് പ്രിയനെ കാണിക്കാം.’

ഇമ്മ്യൂണോതെറാപ്പിയും റേഡിയേഷനും കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഷൂട്ടിങ്ങിന് പൊയ്‌ക്കോട്ടേ എന്ന് ചോദ്യം.

‘ഭക്ഷണം എല്ലാം കഴിക്കാന്‍ തുടങ്ങിയോ’

‘എല്ലാം കഴിക്കുന്നുണ്ട്.’

‘ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണം മുടങ്ങരുത്, കുറയരുത്. വീട്ടിലെ പോലെ ഭക്ഷണം കിട്ടണം എന്നില്ലല്ലോ.’

‘അതൊന്നും കൊഴപ്പല്ല. രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ഷൂട്ട് . അയിന് മുന്‍പ് ഇങ്ങളെ വന്ന് കണ്ടിട്ടേ പോവൂ. പക്ഷേ, ഓലുക്കൊരു ഒറപ്പ് കൊടുക്കണ്ടേ.’

അങ്ങനെ മറ്റു പലരും ‘അയ്യോ ഞാന്‍ രോഗിയായേ’, ‘എനിക്കൊന്നിനും വയ്യായേ’, ‘എന്റെ ജീവിതം തീര്‍ന്നേ …’ എന്നും പറഞ്ഞു വീടിനുള്ളിലെ സ്വയം തീര്‍ക്കുന്ന പ്യൂപ്പകളില്‍ കഴിയുന്ന സമയം. ‘സ്മൈല്‍ പ്‌ളീസ്’ എന്നും പറഞ്ഞു, ഒരു കൂളിംഗ് ഗ്ലാസും വെച്ചു, മ്മളെ ഗഫൂര്‍ കാ ദോസ്ത്, തനിക്കിഷ്ടമുള്ള പണി ചെയ്യാനിറങ്ങി. ആ ദൃഢ നിശ്ചയത്തിന് മുന്‍പില്‍ കാന്‍സറും ചികിത്സാക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി.

എന്റെ പ്രഥമ പുസ്തകം ‘ഇരുവഴിഞ്ഞിപ്പുഴയുടെ കരയില്‍’ ഏറ്റു വാങ്ങാന്‍ എന്റെ മനസില്‍ വന്ന ആദ്യ പേര് മറ്റാരുടേതുമായിരുന്നില്ല.

വിളിച്ചു ചോദിച്ചു.

‘ ഇപ്പൊ കോട്ടയത്താണ് . ഷൂട്ടിലാണ്. പക്ഷേ 17, 18 ഞാന്‍ കോഴിക്കോടുണ്ടാവും. എന്തായാലും വരാം’

‘ഒറപ്പല്ലേ … ഇന്‍വിറ്റേഷനില്‍ പേര് വെക്കട്ടേ.’ എന്റെ മറുപടിയിലെ ആശങ്ക പുള്ളിക്ക് പെട്ടെന്ന് മനസിലായി.

‘ ഇങ്ങള് വെച്ചോളീ ഡോക്ടറേ … ഇക്കൊന്നും സംഭവിച്ചിട്ടില്ലെങ്കി … ഷൂട്ട് കഷ്ടകാലത്തിന് നീണ്ടു പോയിട്ടില്ലെങ്കി ഞാന്‍ അവിടെ ഉണ്ടാവും. അത് ഇന്റെ ഒറപ്പാണ്.’

ആ ‘ഇന്റെയില്‍ ‘ ഒരു വല്ലാത്ത ഒറപ്പും, എനിക്കുള്ള ആത്മവിശ്വാസവും നിറഞ്ഞു നിന്നിരുന്നു.

അതിനിടയില്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് ചില വിഡിയോകളും തമാശകളും അയച്ചു തരും. പുള്ളിയുടെ കഥാപാത്രങ്ങളുടെ മുഖമുള്ള ട്രോളുകള്‍ ഷെയര്‍ ചെയ്യും. അതെല്ലാം വളരെ അധികം ആസ്വദിക്കും. ഇടയ്ക്കു തിരിച്ചു വിളിക്കുകയോ വോയിസ് മെസ്സേജ് ആയോ ആ കഥാപത്രത്തെ കുറിച്ചോ ട്രോളിനെ കുറിച്ചോ എന്തെങ്കിലും കഥകള്‍ പറയും.

തലേന്ന് ഞാന്‍ ചോദിച്ചു.

‘കൂട്ടാന്‍ വണ്ടി കൊണ്ട് വരട്ടേ.’

‘വേണ്ട ഞാന്‍ എത്തിക്കോളാം. ഇബടെ അടുത്തല്ലെന്ന് ..’

അങ്ങനെ അന്നേ ദിവസം കൃത്യം 4. 45 നു തന്നെ അദ്ദേഹം വേദിയില്‍ എത്തി. പുസ്തകപ്രകാശനം എല്ലാം കഴിഞ്ഞു, എല്ലാവരും ഓട്ടോഗ്രാഫ് ഇടുന്ന തിരക്കിലും ഫോട്ടോ എടുക്കുന്ന തിരക്കിലും ആയിരുന്നു.

പിന്നീട് എന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. പുള്ളി ഒരു ഓട്ടോയിലാണ് തിരിച്ചു പോയത് എന്ന് . ഓട്ടോക്ക് കൈ കാണിക്കുമ്‌ബോഴാണ് അവന്‍ ആളെ ശ്രദ്ധിച്ചത്, അവന്‍ കൊണ്ടുപോയാക്കാം എന്ന് നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല.

‘ഇബടെ അടുത്തല്ലെന്ന് ..’

അതാണ് കോഴിക്കോടിന് മാമുക്കോയ. അയാള്‍ ഇവിടെ ഒരു സെലെബ്രിറ്റിയല്ല. ഇവിടത്തെ നാട്ടുകാരുടെ എല്ലാവരുടേയും ദോസ്ത് ആണ്. അങ്ങാടിയില്‍ നടന്നു വന്ന് മീന്‍ വാങ്ങിക്കുന്ന, നാട്ടുകാരോട് സൊറ പറയുന്ന തനി കോഴിക്കോട്ടുകാരന്‍. ആളുകളെ പറ്റിക്കുന്ന വിദ്യകള്‍ പഠിപ്പിക്കുന്ന ‘പോളി ടെക്‌നിക്കിലും’ ‘കോളേജിലും’ ഒന്നും പോവാത്ത പച്ച മനുഷ്യന്‍.

ഹൃദയാഘാതം മൂലം ഐസിയുവിലാണ്, അവസ്ഥ മോശമാണ് എന്നെല്ലാം ആ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വഴി അറിഞ്ഞിരുന്നു. ആ ചിരിയില്ലാത്ത മുഖം കാണാനും കിടപ്പു കാണാനും വയ്യ.

‘ദാ ഇങ്ങനെ ചിരിക്കണം …’ എന്ന് പറഞ്ഞു മുഖത്തു വിരിയുന്ന ആ ചിരിയാണ് മനസ്സില്‍ …

മനസില്‍ ഒരു ശൂന്യതയാണ്. ആ നമ്പറില്‍ നിന്നും ഇനി മെസ്സേജുകളോ കഥകളോ വിഡിയോകളോ വരില്ലല്ലോ.

ഒന്ന് കുഴലിറക്കി നോക്കാന്‍ ഇനി വരില്ലല്ലോ.