നിരൂപക-പ്രേക്ഷക പ്രശംസകൽ ഒരേപോലെ ഏറ്റുവാങ്ങിയ സിനിമ ആയിരുന്നു മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ‘കാതൽ ദി കോർ’ . കാതല്‍: ദി കോറിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ രാത്രിയിലായിരുന്നു. ചിത്രം ഒടിടിയില്‍ എത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു അണിയറപ്രവർത്തകരും ഒപ്പം മലയാള സിനിമാപ്രേമികളും. കാരണം ഒടിടി റിലീസിലൂടെ മലയാളികളല്ലാത്ത പ്രേക്ഷകരിലേക്കും ചിത്രം എത്തും. എന്നാൽ തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന സിനിമയിൽ സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രമേയങ്ങള്‍ എന്തുകൊണ്ട് മലയാള സിനിമയില്‍ നിന്ന് മാത്രം വരുന്നു എന്നാണ് ഒടിടി റിലീസിന് ശേഷമെത്തിയ ചില എക്സ് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ് സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഒരു നടൻ കമല്‍ ഹാസന്‍ മാത്രമാണെന്നും പോസ്റ്റുകളിൽ കാണാം. എന്നാല്‍ കമൽഹാസനും ഇപ്പോള്‍ വാണിജ്യ ചിത്രങ്ങളുടെ പിന്നാലെയാണെന്നുമാണ് ഒരു തമിഴ് സിനിമാപ്രേമിയുടെ എക്സ് പോസ്റ്റ്.
കോടികളുടെ ക്കിലുക്കവും മോശം നിലവാരവുമുള്ള ചിത്രങ്ങളുടെ സ്ഥാനത്ത് ഇത്തരം ചിത്രങ്ങളാണ് കമൽഹാസൻ ചെയ്യേണ്ടതെന്നും ഈ പ്രേക്ഷകന് കുറിക്കുന്നു. തീയറ്റർ റിലീസിന് ശേഷം കണ്ടത് പോലെ മമ്മൂട്ടിയുടെ പ്രകടനത്തിനും നിറയെ കൈയടികലാണ് ഡിജിറ്റൽ സ്ട്രീമിങ്ങിനു ശേഷം ലഭിക്കുന്നത്. ചില രംഗങ്ങളുടെ വീഡിയോ അടക്കമാണ് എക്സിൽ കാതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കാതല്‍ ദി കോര്‍ എന്ന ഹാഷ് ടാഗും ഒടിടി റിലീസിനു പിന്നാലെ എക്സില്‍ ട്രെന്‍ഡിംഗ് ആണ്. അതെ സമയം സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസിലും ലേഖനം പ്രസിദ്ധീകരിച്ചു . മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് ലേഖനത്തിൽ പ്രശംസിക്കുന്നുന്ദ് . ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ട് നിൽക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. ചിത്രം കേരളത്തിൽ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തിൽ പറയുന്നു. ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23 നാണ് കാതൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.
ആനുകാലിക പ്രാധാന്യമുള്ളതും, പ്രമേയത്തിലും അവതാരത്തിലും വ്യത്യസ്തത പുലർത്തുന്നതുമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതൽ. ഒരു മമ്മൂട്ടി ചിത്രത്തില്‍ ജ്യോതിക നായികയായി എത്തുന്നതിന്‍റെ പേരിലും കാതൽ റിലീസിന് മുന്‍പ് ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രമേയം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെ കാറ്റില്‍ പറത്തി ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി. അദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. അതേസമയം സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സമീപകാല മലയാള സിനിമയില്‍ മമ്മൂട്ടിയോളം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു താരമില്ല. താരമൂല്യത്തിനീയൊന്നും വകവെക്കാതെ, താരമൂല്യത്തിന് ചേരുന്ന റോളുകളേക്കാള്‍ തന്നിലെ അഭിനേതാവിനെ, തന്നിലെ നടനെ തൃപ്തിപ്പെടുത്തുന്ന വേഷങ്ങളാണ് മമ്മൂട്ടി അടുത്തിടെ കൂടുതലും ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അത്തരം ചിത്രങ്ങളുടെ എണ്ണം കൂടുതലായിരുന്നു. മമ്മൂട്ടിയുടെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടി കമ്പനി എന്ന സ്വന്തം നിര്‍മ്മാണ കമ്പനിയിലൂടെ പുറത്തിറക്കിയ ചിത്രങ്ങളൊക്കെയും പരീക്ഷണ സ്വഭാവം ഉള്ളവയായിരുന്നു.