‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു’; മേയർ ആര്യക്കെതിരെ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേ‌യർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. യമത്തിൻറെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി മനോജിൻറെയും വഴി സ്വീകരിച്ച ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയർ ആര്യയിൽ നിന്നുണ്ടായതെന്നും മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി ആര്യ മാറിയെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട ആര്യാ…നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ …പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി…ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..

ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി..ഗുണ്ടായിസമായി …രാഷ്ട്രീയക്കാരുടെ ജീവിതം SFI യുടെ സംരക്ഷിക്കാൻ ആളുണ്ട് എന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല …അത് ആരുമില്ലാതെയാവുമ്പോൾ എതിർഭാഗത്ത് നിൽക്കുന്ന ജാവേദക്കർമാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാൻ പറായാതെ തന്നെ നിങ്ങൾക്ക് അറിയാം…അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതാരാണെന്ന് പൂർണ്ണ ബോധ്യവും നിങ്ങൾക്കുണ്ട്..പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു…വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു..ഡ്രൈവർ സലാം..തൊഴിൽ സലാം.