
ടീ ബാഗുകള്‍ ചായപ്പൊടിയിട്ട് ചായ പാകെ ചെയ്യുന്നതിനേക്കാള്‍ സൗകര്യ പ്രദവും രുചികരവുമാണ് ഉപയോഗിക്കുന്നതെന്ന് പറയാറുണ്ട്. ആവശ്യാനുസരണം കടുപ്പം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാവുന്നതിനാല്‍ ഹോട്ടലുകളില്‍ വ്യാപകമായി ടീ ബാഗുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ആരോഗ്യത്തിന് വലിയ ഭീഷണിയുണ്ടാക്കുമെന്ന് സൂചന നല്കുന്ന ഒരു പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ ടീബാഗില്‍ തന്നെ കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉണ്ടെന്ന് റിപ്പോർട്ട് .
മാറുന്ന സാമൂഹ്യ പരിതസ്ഥിതിയിൽ ഒരു ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ തന്നെ വലിയ അളവിൽ മൈക്രോപ്ലാസ്റ്റിക് സാനിധ്യം കണ്ടെത്തിയതും വാർത്തയായിരുന്നു .പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം തന്നെ നാമറിയാതെ ഒരു വലിയ അളവിൽ മൈക്രോ പ്ലാസ്റ്റിക്കുകളും ഉള്ളിലെത്തുന്നു .ടീ ബാഗുകള്‍ ഓരോ കപ്പ് ചായയിലേക്കും കോടിക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ വീഴാന്‍ കാരണമാകുമെന്ന് സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാഴ്സലോണയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിലെത്തുകയും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും പഠനം പറയുന്നു. വിവിധ ബ്രാന്‍ഡുകളില്‍പ്പെട്ട പല ടീ ബാഗുകളും മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിലെത്താന്‍ കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
ചൂട് വെള്ളത്തില്‍ ടീ ബാഗുകള്‍ ഇടുമ്പോള്‍ വലിയ അളവില്‍ നാനോ വലിപ്പത്തിലുള്ള കണങ്ങളും നാനോഫിലമെന്റസ് ഘടനകളും ചായയിലെത്തുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ബാഴ്സലോണയിലെ പഠനസംഘം കണ്ടെത്തി. നൈലോണ്‍-6, പോളിപ്രൊഫൈലിന്‍, സെല്ലുലോസ് എന്നീ പോളിമറുകള്‍ ഉപയോഗിച്ചാണ് ഗവേഷണത്തിന് ഉപയോഗിച്ച ടീ ബാഗുകള്‍ നിര്‍മിച്ചത്.പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടും അതിൽ ഗണ്യമായ കുറവ് വരുത്തിയിട്ടും മൈക്രോ പ്ലാസ്റ്റിക്കളുടെ അതിപ്രസരം ഞെട്ടിപ്പിക്കുന്നതാണ് . പോളിപ്രൊഫൈലിന്‍ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യണ്‍ നാനോ പ്ലാസ്റ്റിക്ക് പുറത്തുവിടുന്നു. സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം പ്ലാസ്റ്റിക് കണങ്ങളും നൈലോണ്‍-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം മൈക്രോപ്ലാസ്റ്റിക്കുകളും പുറത്തുവിടുന്നതായി പഠനത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.











