‘മുകുന്ദന്‍ ഉണ്ണി’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാം!! മോശം ചിത്രമാണെന്ന് പറഞ്ഞിട്ടില്ല- പുതിയ വിശദീകരണവുമായി ഇടവേള ബാബു

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി ഇടവേള ബാബു രംഗത്ത്. ഞാന്‍ മുകുന്ദന്‍ ഉണ്ണി മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു ഇപ്പോള്‍ പറയുന്നത്. നിയമസഭാ…

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി ഇടവേള ബാബു രംഗത്ത്. ഞാന്‍ മുകുന്ദന്‍ ഉണ്ണി മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല എന്നാണ് ഇടവേള ബാബു ഇപ്പോള്‍ പറയുന്നത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിലെ ചര്‍ച്ചയിലായിരുന്നു ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു പ്രതികരിച്ചത്.

ചിത്രം മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്. മാത്രമല്ല ചിത്രത്തിലെ നായികയുടെ ഭാഷ പുറത്തുപറയാന്‍ പറ്റാത്തതാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

ഇടവേള ബാബു ഇപ്പോള്‍ വിശദീകരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്, സിനിമ കാണരുതെന്നല്ല സെന്‍സര്‍ഷിപ്പിലെ പിശകിനേക്കുറിച്ചാണ് സംസാരിച്ചത്. സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം. അപ്പോള്‍ ചിത്രം കാണണമോ വേണ്ടയോ എന്ന് പ്രേക്ഷകന് തീരുമാനമെടുക്കാനാകും. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ നിന്നാണ് താനത് പറഞ്ഞതെന്നും ഇടവേള ബാബു പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മലയാളത്തില്‍ ഏത് സീനില്‍ പുകവലിച്ചാലും ‘പുകവലി ആരോഗ്യത്തിന് ഹാനികരം മദ്യപാനം ആപത്ത്’ എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കണം. ഹിന്ദിയില്‍ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോള്‍ ഒരുപ്രാവശ്യം കാണിച്ചാല്‍ മതി. ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ മാത്രം കണ്ടാല്‍ മതി. അതുപോലെ മുകുന്ദന്‍ ഉണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. സെക്‌സിനും വയലന്‍സിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നും അദ്ദേഹം പറയുന്നു.

മുകുന്ദന്‍ ഉണ്ണി കണ്ടിറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ എന്റെ അടുത്തു വന്ന്, ‘നിങ്ങളൊക്കെ സിനിമാക്കാരല്ലേ, ഇത്തരം സബ്ജക്റ്റ് എങ്ങനെ കുട്ടികളെ കാണിക്കും’ എന്ന് ചോദിച്ചു. വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞ് കുട്ടികളെക്കൂട്ടി വന്നതാണെന്നാണ് അയാള്‍ പറഞ്ഞത്. ഈ സംഭവത്തിന് ശേഷമാണ് ചിത്രത്തിനെതിരെ ഇടവേള ബാബു രംഗത്തെത്തിയത് എന്നാണ് പറയുന്നത്.