‘പടം വിജയിച്ചത് യൂത്ത് കയറിയതു കൊണ്ട്’ ; ‘ഫാലിമി’യെപ്പറ്റി ജഗദീഷ്

ബേസിൽ ജോസഫ് നായകനായി എത്തിയ ഫാലിമി എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരെയും യുവതലമുറയേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് ബോക്സ് ഓഫീസിൽ…

ബേസിൽ ജോസഫ് നായകനായി എത്തിയ ഫാലിമി എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരെയും യുവതലമുറയേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് ബോക്സ് ഓഫീസിൽ മുന്നേറുന്നത്. യുവാക്കളാണ് ഇന്ന് പടങ്ങൾ വിജയിപ്പിക്കുന്നതെന്നാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജഗദീഷ് പറയുന്നത്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ താരത്തിന്റെ ഫാമിലിയിലെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. സംവിധായകരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നത് യുവ സംവിധായകരാണെന്നും ചിത്രം ഫാമിലി ഹിറ്റ് എന്ന് പറയുമ്പോഴും യൂത്ത് കയറിയതു കൊണ്ടാണ് പടം വിജയിച്ചതെന്നും ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ജഗദീഷ് പറഞ്ഞു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന കഥകൾ കൊണ്ടു വരാൻ കഴിഞ്ഞാൽ താൻ വീണ്ടും എഴുതുന്നതിനെ പറ്റി ആലോചിക്കുമെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ യുവ തലമുറയ്‌ക്ക് ഇന്റർനാഷണൽ സിനിമകളെക്കുറിച്ച് വലിയ അറിവുണ്ട്. അനന്തമായ സാധ്യതകളെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാത്തിന്റെയും നിയന്ത്രണം യൂത്തിന്റെ കയ്യിലാണ്. സംവിധായകരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നത് യുവ സംവിധായകരാണ്. യൂത്തിന്റെ ചിന്തകളാണ് സിനിമകൾ ഉണ്ടാക്കുന്നത്. അവരാണ് പടം വിജയിപ്പിക്കുന്നത്. ഫാമിലി ഹിറ്റ് എന്ന് പറയുമ്പോഴും ഫാലിമി എന്ന ചിത്രം യൂത്തിനെയും കൂടെ രസിപ്പിക്കുന്നതുകൊണ്ടാണ് പടം ഇത്ര വലിയ ഹിറ്റായത്. ഫാമിലി ആ ചിത്രം കാണുമെന്ന് ഉറപ്പാണ്. പക്ഷേ യുവതലമുറയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയത് സംവിധായകന്റെ കഴിവു കൊണ്ടാണ്. യൂത്തിനെയും ചിത്രം പിടിച്ചിരുത്തിയിട്ടുണ്ട്. അവരും പൊട്ടിച്ചിരിക്കുന്നുണ്ട്.എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും രസിപ്പിക്കുന്ന കഥകൾ കൊണ്ടുവരാൻ കഴിഞ്ഞാൽ ഞാൻ വീണ്ടും കഥ എഴുതുന്നതിനെപ്പറ്റി ആലോചിക്കും. പക്ഷേ അഭിനയമാണ് എനിക്ക് ഏറ്റവും കൂടുതൽ ത്രില്ല് സമ്മാനിക്കുന്നത് എന്നും ജഗദീഷ് പറയുന്നു.

അതേസമയം ജാനേമൻ’ ‘ജയ ജയ ജയ ജയ ഹേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഫാലിമി നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേര് പോലെ ഒരു തല തിരിഞ്ഞ കുടുംബം തന്നെയാണ് ‘ഫാലിമി എന്ന് പറയാം. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന യാത്രയും അതിനിടയിൽ നടക്കുന്ന രസകരവും ഹൃദ്യവുമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.കുടുംബ പശ്ചാത്തലത്തിലൊരുക്കിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം, ഒറ്റക്കൊരു യാത്ര പോകാനാഗ്രഹിക്കുന്ന ജനാർദ്ദനെന്ന 82 വയസ്സുകാരന്റെ ശ്രമങ്ങളിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്. വാരാണസിയിൽ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന ജനാർദ്ദനന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കുന്നത് അയാളുടെ കുടുംബം തന്നെയാണ്. തിരിച്ചു വരുമെന്ന് പോലും യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയെ അയാളുടെ മക്കളും പേരക്കുട്ടികളും ഭയക്കുന്നതിന്റെ പ്രധാനകാരണം വാർദ്ധക്യകാലത്തുള്ള ജനാർദ്ദനന്റെ ശാരീരികാസ്വാസ്ഥ്യങ്ങളാണ്. ഒറ്റക്ക് പോകാനിരുന്ന വാരാണസി യാത്രയിൽ ജനാർദ്ദനനോടൊപ്പം അയാളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടുന്നതോടെ ആ യാത്ര നർമ്മത്തിന്റെ ട്രാക്കിലേക്ക് മാറുന്നു. ചന്ദ്രനെന്ന അച്ഛനായി ജഗദീഷും അനു ചന്ദ്രനെന്ന മകനായി ബേസില്‍ ജോസഫുമാണ് എത്തുന്നത്. ചന്ദ്രന്റെ ഭാര്യ ആയി മഞ്ജു പിള്ളയാണ് എത്തുന്നത്. ഇളയ മകനായി സന്ദീപ് പ്രദീപും വേഷമിടുന്നു. അതേസമയം തന്നെ  ജനാർദ്ദനന്റെ പേരമകൻ അനു ചന്ദ്രനാകട്ടെ ഡിഗ്രി വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത, ഒരു ശരാശരി മിഡിൽ ക്ലാസ്സ്‌ മലയാളി പുരുഷന്റെ ജീവിത നൈരാശ്യങ്ങളെല്ലാം പേറുന്ന ഒരുത്തനുമാണ്. പക്ഷേ അതിനും ഒരു നർമ്മത്തിന്റെ ചായ്‌വുണ്ട്. ചന്ദ്രനോ ചന്ദ്രന്റെ മകൻ ആണ് ചന്ദ്രനോ അല്ല     ചിത്രത്തിലെ യഥാർഥ താരം അത് ജനാർദ്ദനനായി അഭിനയിക്കുന്ന മീനരാജ് പള്ളുരുത്തി തന്നെ മനോഹരമായിയാണ്.