ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രങ്ങളൊക്കെ വമ്പൻ ഹിറ്റുകളാകാറുണ്ട്. അത്തരത്തിൽ പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് രാം. ദൃശ്യം2, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സിനിമകള്‍ റിലീസ് ആയി. നേര് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. എന്നിട്ടും റാം മാത്രം റിലീസ് വൈകുകയാണ്. റാം റിലീസ് വൈകുന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. റാം സിനിമ ഒരു പ്രതിസന്ധിയില്‍ ആണെന്നും അതിന്റെ കാര്യത്തില്‍ നിര്‍മാതാക്കളാണ് തീരുമാനം എടുക്കേണ്ടതെന്നും സംവിധായകന്‍ പറയുന്നു. തന്റെ ഏത് സിനിമയുടെ കാര്യം പറയുമ്പോഴും റാം സിനിമയെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാം സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും
മോഹന്‍ലാലിനൊപ്പം പ്രതിസന്ധി പരിഹരിക്കാന്‍ താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കുറച്ച് സമയം എടുക്കും എന്നുകൂടി ആരാധകരെ അദ്ദേഹം ഓര്‍മിപ്പിച്ചു. മോഹൻലാൻ നായകനാകുന്ന എമ്പുരാന്റെ ഇടവേളയില്‍ സംവിധായകൻ ജീത്തു ജോസഫിന്റെ റാം തീര്‍ക്കാനാണ് ആലോചനഎന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിദേശത്തെ ചില ലൊക്കേഷനില്‍ അനുമതിയില്ലാത്തതായിരുന്നു ചിത്രം വൈകാൻ ഒരു കാരണം എന്ന തരത്തിലും വിവരങ്ങൾ വന്നിരുന്നു. 2024 പകുതിയോടെ റിലീസ് ചെയ്യുന്നതിനായി ചിത്രത്തിന്റെ ചിത്രീകരണം തീര്‍ക്കാനാണ് ജീത്തു ജോസഫിന്റെ ശ്രമം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ നിന്ന് വ്യക്തമാകുന്നത്.
റാം പാര്‍ട്ട് വണ്‍ എന്ന ചിത്രം തൃഷ നായികയായിട്ടാണ് എത്തുക. ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ, സിദ്ധിഖ് സായ് കുമാര്‍ തുടങ്ങിയവരുമുണ്ട്. പഠാന് പിന്നാലെ റോ ഏജന്റ് കഥാപാത്രം മോഹൻലാലിന്റെ റാമിലും നായകനാകുമ്പോള്‍ വമ്പൻ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ്. മോഹൻലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു . ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത് എന്നും റാമിന് ലഭിച്ചത് വൻ തുകയാണെന്നും മലയാളത്തില്‍ ഇത് റെക്കോര്‍ഡാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ജീത്തു ജോസഫ് സംസാരിക്കുണ്ട്. ത്രില്ലർ പ്രേമികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച് മലയാളത്തിൽ വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൊറിയൻ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.ദൃശ്യം 3യെ കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സമയത് ജീത്തു ജോസഫ് തന്നെ അതിനെ കുറിച്ച് തുറന്ന് പറയുകയാണ്.
ദൃശ്യം 3യുടെ കഥ തന്റെ കയ്യിൽ ഇല്ലെന്നും അതുകൊണ്ട് തന്നെ ആ ചിത്രത്തെ കുറിച്ച് ഒരു ടെൻഷനുമില്ലായെന്നാണ് ജീത്തു പറയുന്നത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ കയ്യിൽ ഉണ്ടെന്നും സിനിമ ചെയ്യാൻ ശ്രമിക്കുമെന്നും ജീത്തു അഭിമുഖത്തിൽ പറഞ്ഞു. അതോടൊപ്പം തന്റെ എല്ലാ സിനിമകളിലും മോഹൻലാലിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചത് എന്നും ജീത്തു പറയുന്നു . അതിനകത്ത് ഓരോ ജോണറിലും ഓരോ കഥാപാത്രമനുസരിച്ച് വ്യത്യസ്തകളുള്ളൂ. മോഹൻലാലിന്റെ അടുത്ത് വരുമ്പോള്‍ ഏറ്റവും നല്ലത് പുറത്തെടുക്കാനേ ശ്രമിക്കുകയുള്ളൂ. അടുത്തകാലത്ത് മോഹന്ലാല് കുറച്ച് വ്യത്യസ്തമായിട്ടുള്ളതാണ് ചെയ്യുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു. പക്ഷെ താൻ ചെയ്യുന്ന പാറ്റേണില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് നേര് എന്ന സിനിമ. എന്തായാലും ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ചപ്പോഴൊക്കെ സംഭവിച്ച മാജിക് നേരിലും ഉണ്ടെന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അഭിഭാഷകനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം കയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് പ്രിയാമണിയാണ്. എലോണിനു ശേഷം തിയറ്ററുകളില്‍ റിലീസിനെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ജീത്തു ജോസഫിനൊപ്പം ഇതു നാലാമത്തെ സിനിമയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ദൃശ്യം ഉള്‍പ്പടെ കഴിഞ്ഞ മൂന്നു സിനിമകളും മികച്ച വിജയം കരസ്ഥമാക്കി വീണ്ടും ഒരു സക്‌സസ് കൂട്ടു കെട്ടിലെത്തുന്ന നേര് എന്ന ചിത്രവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയാണുയര്‍ത്തിയിരിക്കുന്നത്. അധിപന്‍, ഹരികൃഷ്ണന്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഒരു വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ‘നേര്’ ക്രിസ്മസ് റിലീസ് ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.