അംഗീകരിക്കാൻ കഴിയാത്ത പല കഥപാത്രങ്ങൾക്ക് വേണ്ടി തന്നെ വിളിക്കുന്നത് മോശമായി ഫീൽ ചെയ്യാറുണ്ട്, ജ്യോതിക

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ജ്യോതക സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. അങ്ങനെ ഏറ്റവും ഒടുവില്‍ ചെയ്തത് മലയാളത്തിലാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കാതല്‍-ദ കോര്‍ എന്ന സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം…

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ജ്യോതക സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. അങ്ങനെ ഏറ്റവും ഒടുവില്‍ ചെയ്തത് മലയാളത്തിലാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കാതല്‍-ദ കോര്‍ എന്ന സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു. മൊഴി എന്ന സിനിമയ്ക്ക് ശേഷം എന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമയാണ് കാതല്‍ എന്നാണ് ജ്യോതിക പറയുന്നത്. തമിഴ് മലയാളം സിനിമയെ കുറിച്ചും, സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതിനെ കുറിച്ചും എല്ലാം ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിക സംസാരിച്ചു.  തമിഴ് സിനിമയില്‍ ഇപ്പോള്‍ പുതിയ സംവിധായകരാരും നായികമാര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്ന് ജ്യോതിക പറയുന്നു. റിയല്‍ ലൈഫ് സ്ത്രീകളെ തമിഴ് സിനിമ കാണിക്കുന്നില്ല. കാഴ്ചയില്‍ , സോ കോള്‍ഡ് ലുക്കുള്ള നായികമാരെ വെറുതേ ചാരി വയ്ക്കുന്നു എന്നതിനപ്പുറം നായികമാര്‍ക്ക് ഒരു വിലയും സിനിമ നല്‍കുന്നില്ല. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ എടുത്താല്‍ അതില്‍ പ്രവൃത്തിക്കാന്‍ മുഖ്യധാര നായകന്മാരോ, പരിചയ സമ്പന്നരായ പിന്നണി പ്രവര്‍ത്തകരോ വരുന്നില്ല എന്നാണ് ജ്യോതികയുടെ അഭിപ്രായം. അതേ സമയം മലയാളത്തില്‍ അങ്ങനെയല്ല. നായികാ – നായകന്മാര്‍ക്ക് തുല്യ സ്ഥാനം നല്‍കുന്നു.

അവിടെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണിക്കുന്നു. മമ്മൂട്ടി സാറിനെ പോലെ ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടും, അവിടെ എന്റെ കഥാപാത്രത്തിന് ഒരു സ്ഥാനമുണ്ടായിരുന്നു. ഡെപ്ത് ഉണ്ടായിരുന്നു. എന്നാല്‍ തമിഴില്‍ എനിക്ക് അത്തരം നല്ല റോളുകള്‍ വരുന്നതേയില്ല. 25 വര്‍ഷത്തെ അഭിനയ പരിചയമുള്ള നടിയാണ് ഞാന്‍. എന്നിട്ടും, ഒന്നോ രണ്ടോ സീനില്‍ വെറുതേ വന്നു പോകുന്ന നായികയായി എന്നെ വിളിക്കുന്നത് എന്ത് മാത്രം സ്റ്റുപ്പിഡിറ്റിയാണ്. നിങ്ങളുടെ സിനിമകള്‍ എല്ലാം നല്ലതാണ്, ഞാന്‍ ആസ്വദിയ്ക്കുന്നുണ്ട്, പക്ഷെ ഈ റോളിന് വേണ്ടി എന്തിന് വിളിച്ചു എന്ന് ഞാന്‍ അവരോട് ചോദിക്കാറുണ്ട്. അംഗീകരിക്കാന്‍ കഴിയാത്ത പല കഥാപാത്രങ്ങള്‍ക്കും വേണ്ടി വിളിക്കുമ്പോള്‍ എനിക്ക് തന്നെ വളരെ മോശമായി ഫീല്‍ ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഞാനും സൂര്യയും ചര്‍ച്ച ചെയ്യാറുണ്ട് എന്നും ജ്യോതിക പറയുന്നു. പതിനേഴ് വയസ്സില്‍ സിനിമയിലേക്ക് വന്ന ആളാണ് എന്നും എല്ലാ ഘട്ടത്തിലും  കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നുഎന്നും ജ്യോതിക പറയുന്നു. പണം സമ്പാദിക്കണം, കുറച്ച് നല്ല സിനിമകള്‍ ചെയ്യണം എന്നത് തന്നെയായിരുന്നു ഉദ്ദേശം. അങ്ങനെ ചില സിനിമകള്‍ ചെയ്തു. അപ്പോഴും വന്ന് പോകുന്ന നായിക എന്നതിനപ്പുറം, നല്ല റോളുകള്‍  കിട്ടിയിട്ടുണ്ട്. ഖുഷി, ധും ധും ധും, മൊഴി പോലുള്ള ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞു.

കൃത്യമായ സമയത്ത് ലൈഫ് സെറ്റില്‍ഡ് ആകണം എന്നതും  ആഗ്രഹമായിരുന്നു. അത് പോലെ ജീവിതത്തിലേക്ക് സൂര്യ വന്നു. കല്യാണം കഴിഞ്ഞാല്‍ ഉടനെ കുട്ടികള്‍ വേണം എന്നതും ഞങ്ങളുടെ തീരുമാനമായിരുന്നു. അധികം വൈകാതെ ദിയ ജനിക്കുകയും ചെയ്തു. പിന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായി എന്റെ സമയം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് അപ്പോള്‍ മുതല്‍ എന്റെ ഉത്തരവാദിത്വം. അത് മറ്റൊരാളെ ഏല്‍പിക്കാനോ, മാറി നില്‍ക്കാനോ ഞാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഗ്യാപ് വന്നത്.  മുപ്പത്തിയാറ് വയതിനിലെ എന്ന സിനിമ വന്ന സമയത്ത്, ഓകെ ഇത് ചെയ്തതിന് ശേഷം തിരിച്ചുവരാം, പിന്നെ വേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. അത് കഴിഞ്ഞു, ഒന്നര വര്‍ഷത്തിന് ശേഷം മഗിളര്‍ മട്ടും ചെയ്തു. അങ്ങെ ഗ്യാപ് എടുത്താണ് ഓരോ സിനിമയും ചെയ്തത്. ഇപ്പോള്‍ മക്കള്‍ കുറച്ചുകൂടെ വലുതായി, അതുകൊണ്ട് ഈസിയായി വര്‍ക്ക് ചെയ്യാന്‍ പറ്റുന്നു. ഇപ്പോഴും കുടുംബമാണോ, സിനിമയാണോ എന്ന് ചോദിച്ചാല്‍ എനിക്ക് കുടുംബമാണ്. അവര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ മിസ്സ് ചെയ്യാന്‍ പറ്റില്ല. സിനിമകള്‍ ചെയ്യുമ്പോള്‍, തിരിഞ്ഞു നോക്കിയാല്‍ ജ്യോതിക എന്ന് പറയുമ്പോള്‍ എന്റെ മുഖം മനസ്സില്‍ പതിയുന്ന തരത്തില്‍ നല്ല റോളുകള്‍ ചെയ്യണം. ഇപ്പോള്‍ തമിഴ് സിനിമയില്‍ ഇഷ്ടത്തോടെ എന്നെ തമിഴ് മരുമകള്‍ എന്ന് വിളിക്കും, ദേഷ്യം വന്നാല്‍ ഹിന്ദിക്കാരി എന്നാണ് വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കിളവി എന്നും ക്വീന്‍ എന്നും വിളിക്കുന്നവരുണ്ട്. ചെയ്ത സിനികളിലൂടെ, അതിലെ കഥാപാത്രങ്ങളിലൂടെ അറിയപ്പെടണം എന്നും  ജ്യോതിക പറയുന്നു. പണത്തിനും, പേരിനും അല്ലാതെ, സിനിമയെ കൂടുതല്‍ മനസ്സിലാക്കി സിനിമകള്‍ ചെയ്തു തുടങ്ങിയതും വിവാഹത്തിന് ശേഷമാണെന്ന് ജ്യോതിക പറഞ്ഞു