‘ഞാന്‍ തിരികെ വരും’ എന്ന് സാഗര്‍, മീന വലിയ പോരാട്ടമാണ് നടത്തിയിരുന്നതെന്നും കലാ മാസ്റ്റര്‍

തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമാണ് അന്തരിച്ചത്. വിദ്യാസാഗറിന്റെ മരണം കോവിഡ് മൂലമല്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാഗറിന്റെ ആരോഗ്യ സ്ഥിതിയെ…

തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 95 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമാണ് അന്തരിച്ചത്. വിദ്യാസാഗറിന്റെ മരണം കോവിഡ് മൂലമല്ലെന്ന് വ്യക്തമാക്കി നടി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാഗറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കലാ മാസ്റ്ററും രംഗത്തെത്തിയിരിക്കുകയാണ്. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്.

ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത മരണമാണിതെന്നും അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തു രോഗം വന്നാലും അധിക കാലം കൂടുതല്‍ അദ്ദേഹം ആശുപത്രിയില്‍ കിടന്നിട്ടില്ല. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞാന്‍ നേരില്‍ പോയി കണ്ടിരുന്നു. എന്നോട് പിറന്നാള്‍ ആശംസകളൊക്കെ പറഞ്ഞിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവയ്ക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷം പക്ഷിയില്‍ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്.

മീന ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാല്‍ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാല്‍ ഫലമുണ്ടായില്ല. അതിനിടെ വലിയ സമ്മര്‍ദ്ദമാണ് അനുഭവിച്ചത്. ‘ഞാന്‍ തിരികെ വരും’ എന്ന് സാഗര്‍ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗര്‍. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആരോഗ്യ നില വളരെ മോശമാവുകായായിരുന്നുവെന്നും കലാ മാസ്റ്റര്‍ പറയുന്നു.