‘ലാലേട്ടനൊപ്പമുള്ള കാമാഖ്യാ തീർത്ഥാടനം’ ; അനുഭവം പങ്കുവെച്ച് രാമാനന്ദ്

ആത്മീയമായ ചിന്താഗതികളും ആത്മീയ വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് നടൻ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ യാത്രകളില്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യ സ്ഥാനങ്ങളാവാറുണ്ട്. സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് മാറി അത്തരം യാത്രകൾ താരം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും…

ആത്മീയമായ ചിന്താഗതികളും ആത്മീയ വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് നടൻ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ യാത്രകളില്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യ സ്ഥാനങ്ങളാവാറുണ്ട്. സിനിമാ തിരക്കുകള്‍ക്കിടയില്‍ നിന്ന് മാറി അത്തരം യാത്രകൾ താരം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ മഹാനടനൊപ്പം ചില ആത്മീയ യാത്രകൾ നടത്താൻ ഭാ​ഗ്യം ലഭിച്ച ഒരാളാണ് രാമാനന്ദ്. അടുത്തിടെ ആന്ധ്രാപ്രദേശിലെ കുര്‍ണൂലി അവദൂത നാദാനന്ദയുടെ ആശ്രമം സന്ദർശിക്കാൻ മോഹന്‍ലാലിനൊപ്പം പോയതും ആര്‍. രാമാനന്ദ് ആയിരുന്നു. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, യോഗാ പണ്ഡിതൻ, പ്രഭാഷകൻ എന്നിങ്ങനെയുള്ള നിലകളിലാണ് രാമാനന്ദ് അറിയപ്പെടുന്നത്. ഇപ്പോഴിതാ മോഹൻലാലിലെ സ്പിരിച്വാലിറ്റിയെ കുറിച്ച് രാമാനന്ദ് പറഞ്ഞ ചില കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്പിരിച്വാലിറ്റി എന്ന വാക്ക് ഉയർന്ന അളവിൽ മോഹൻലാലിൽ നിറഞ്ഞ് നിൽക്കുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് രാമാനന്ദ് മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘ഒടിയൻ; എന്ന ചിത്രത്തിന്റെ  ചിത്രീകരണം നടക്കുന്ന വേളയിലാണ് ലാലേട്ടനുമായുള്ള സൗഹൃദത്തിന്റെ തുടക്കം. നല്ല സൗഹൃദങ്ങളെ എന്നും കാത്ത് സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ചില യാത്രകൾ ഒരുപോലെ ഇഷ്ടപ്പെടുന്നവരുണ്ടാകുമല്ലോ… അത്തരത്തിൽ നടന്ന യാത്രയായിരുന്നു ലാലേട്ടനൊപ്പമുള്ള കാമാഖ്യാ തീർത്ഥാടനം.’ ‘ഒരുപാട് കാലത്തെ ആലോചനകൾക്ക് ശേഷമാണ് അസാമിലെ കാമാഖ്യയിലേക്കുള്ള യാത്ര സംഭവിക്കുന്നത്. കൊവിഡ് പോലുള്ള പല കാരണങ്ങൾ നീട്ടിവെച്ച ആ യാത്ര പെട്ടെന്നൊരുനാൾ യാഥാർത്ഥ്യമാവുകയായിരുന്നു.’ കാശിയിലേക്ക് ഞങ്ങൾ യാത്ര പോയതല്ല. ഷൂട്ടിനായി അ​ദ്ദേഹം അവിടെയുണ്ടായിരുന്നു. അങ്ങനെ അവിടെ വെച്ച് കണ്ടുമുട്ടി. ഞാൻ എവിടെയും പോകാൻ ആ​ഗ്രഹിക്കാറില്ല അത് അങ്ങനെ സംഭവിക്കുകയാണെന്നാണ് ലാലേട്ടൻ പലപ്പോഴും പറയാറുള്ളത്. പോണം എന്ന് താൻ പ്രാർത്ഥിക്കുകയാണ് ചെയ്യാറെന്നും ലാലേട്ടൻ പറയാറുണ്ട്.’ ‘കാമാഖ്യയിലേക്ക് പോവുക എന്നത് ലാലേട്ടന് വളരെ എളുപ്പമാണ് പക്ഷെ ആ യാത്ര സംഭവിക്കാൻ അദ്ദേഹം കാത്തിരിക്കും. ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിപ്പെടാൻ പറ്റട്ടെയെന്നാണ് അ​ദ്ദേഹം പറയാറ്. അഹങ്കാരം ഒട്ടുമില്ലാതെയാണ് പറയാറ്. അടുത്ത് എന്താണ് സംഭവിക്കുകയെന്ന് നമുക്ക് അറിയില്ലല്ലോ.’സ്പിരിച്വാലിറ്റി എന്ന വാക്ക് ഉയർന്ന അളവിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ലാലേട്ടൻ. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തെയും പോസി‌റ്റീവായി മാത്രം കാണാനാണ് അദ്ദേഹത്തിനിഷ്‌ടം. ഭാരതത്തിലെ യോ​ഗസമ്പ്രദായത്തിലെ ഏറ്റവും ഉയർന്ന ശിരസാണ് ലാഹരിമഹാശയൻ. ലാഹരിമഹാശയന് കാശി ബാബ എന്നൊരു പേരുണ്ടെന്ന് ഞാൻ ആദ്യമായി അറിയുന്നത് ലാലേട്ടനിൽ നിന്നാണ്.’ ‘

ലാഹരിമഹാശയന്റെ വീട്ടിൽ പോകണമെന്ന് അ​ദ്ദേഹത്തിന് വലിയ ആ​ഗ്രഹമായിരുന്നു. പലപ്പോഴായി അതിനുള്ള ശ്രമം ലാലേട്ടൻ നടത്തിയെങ്കിലും വീട് കണ്ടുപിടിക്കാനായില്ല. ഇക്കാര്യങ്ങളെല്ലാം കാശിയിൽ വെച്ച് അ​ദ്ദേഹം എന്നോട് ഒരിക്കൽ പറഞ്ഞു. അതിനുശേഷം ലാലേട്ടനെ കാണാൻ മണി എന്നൊരു സാധാരണക്കാരൻ വന്നു. ഫാനാണെന്ന് പറഞ്ഞാണ് കാണാൻ വന്നത്.’ ‘അദ്ദേഹം മണിയോട് ഇടപഴകുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി. തനിക്ക് മുമ്പിൽ ഇരിക്കുന്നത് മോഹൻലാലാണെന്ന് മണിയെ തോന്നിപ്പിക്കാത്ത തരത്തിലാണ് അദ്ദേഹം പെരുമാറുന്നതും സാഹോദര്യം പ്രകടിപ്പിക്കുന്നതും. മണിയോട് സംസാരിക്കുന്നതിനിടയിൽ മണിയാണ് ലാലേട്ടനോട് ലാഹരിമഹാശയന്റെ വീട് തനിക്ക് അറിയാമെന്ന് പറഞ്ഞത്. ലാഹരിമഹാശയൻ മണിയിലൂടെ ലാലേട്ടന് ഒരു ക്ഷണക്കത്ത് അയച്ചതായാണ് എനിക്ക് അപ്പോൾ തോന്നിയത്. അത് വളരെ സ്പിരിച്വലായിട്ടുള്ള കാര്യമാണ്.’ ‘അങ്ങനെ ഞാനും ലാലേട്ടനും മണിയും ഒരുമിച്ച് ലാഹരിമഹാശയന്റെ വീട് സന്ദർശിക്കാനായി പോയി. പക്ഷെ വീടിന്റെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. തുറക്കാൻ എന്തെങ്കിലും സംവിധാനം ചെയ്യണോയെന്ന് മണി ചോദിച്ചു. പക്ഷെ ലാലേട്ടൻ വേണ്ടെന്ന് പറഞ്ഞു. എനിക്ക് വാതിലിൽ ഒന്ന് തൊട്ടാൽ മതിയെന്ന് പറഞ്ഞ് അവിടെ മുഖം അമർത്തി കുറച്ച് നേരം ലാലേട്ടൻ നിന്നു. അതൊക്കെ സ്പിരിച്വലി ഉയർന്ന മനുഷ്യരിൽ മാത്രം കാണുന്ന പ്രത്യേകതകളാണ്’, എന്നാണ് മോഹൻലാലിനൊപ്പമുള്ള യാത്രകളെ കുറിച്ച് സംസാരിച്ച് കൊണ്ട് രാമാനന്ദ് പറഞ്ഞത്.