ഒരുകൂട്ടം സ്ത്രീകൾക്ക് മുൻപിൽ ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹായകനായ നായകൻ

ഞാൻ ഈ കാലയളവിൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ്‌ രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന…

ഞാൻ ഈ കാലയളവിൽ കണ്ട ഭൂരിഭാഗം സിനിമകളിലും ഏറ്റവും പ്രാധാന്യമുള്ളയാളാണ് നായകന്മാർ.പുക വലിക്കുന്ന കള്ള് കുടിക്കുന്ന മാസ്സ് ഡയലോഗുകളും മാസ്സ് ഇൻട്രോകളുടെ അകമ്പടിയോടെ വരുന്ന നായകന്മാർ.ക്ലൈമാക്സ്‌ രംഗങ്ങൾ ആകുമ്പോൾ നായകനും വില്ലനും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ. ജയിക്കുന്നതോ നായകൻ മാത്രം. നായകന്മാർ മരിക്കുന്ന സിനിമകൾ കാണാൻ ഏതൊരു പ്രേക്ഷകനും ഒന്ന് മടിക്കന്നവയുമാണ്. സ്ഥലവും സമയവും നായകൻ നിശ്ചയിച്ചു അവിടെ വില്ലന്‍ എത്തുന്നതിന് മുമ്പേ ചെന്ന് നിൽക്കുക വാച്ച്, കൂളിംഗ് ഗ്ലാസ്സ്, ചെരുപ്പ് എല്ലാം ഊരി വച്ച ശേഷം മാത്രം വില്ലനെ തല്ലുന്ന നായകൻ .തല്ല് തുടങ്ങുന്നതിനു മുൻപും അതിനു ശേഷവും മാസ്സ് ഡയലോഗുകൾ നിർബന്ധം അതിനു അകമ്പടിയായി തട്ടുപൊളിപ്പൻ ബിജിഎം.ഇതെല്ലാം വളരെ ഏറെ ആസ്വദിക്കുന്ന ഒരു പ്രേക്ഷകന് തന്നെ ആണ് ഞാനും. പല സിനിമകളിൽ പല തരത്തിൽ ഉള്ള നായകന്മാരെ കണ്ടിട്ടുണ്ടെങ്കിലും മഹാനദി എന്ന സിനിമയിലെ കൃഷ്ണയെ പോലൊരു നായകനെ ഞാൻ മറ്റൊരു സിനിമകളിലും കണ്ടിട്ടില്ല.കമൽഹാസന്റെ തന്നെ തിരക്കഥയിൽ സന്താനഭാരതി സംവിധാനം ചെയ്ത 1994 പുറത്തിറങ്ങിയ തമിഴ് സിനിമ ആയിരുന്നു മഹാനദി. ചതിയിൽ പെട്ടു ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങുന്ന നായകൻ കൃഷ്ണ (കമൽഹാസ്സൻ )തന്റെ നഷ്ടപ്പെട്ട് പോയ മകളെ തേടി ചുവന്ന തെരുവായ സോനാഗച്ചിയിൽ എത്തുന്നു.

അവിടെ വച്ച് നായകൻ തന്റെ മകളെ കാണുകയും അവളെ തിരിച്ചു കൂട്ടികൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു.അവിടുത്തെ ഗുണ്ടകളെ മുഴുവൻ ഇടിച്ചു നിരത്തി മാസ്സ് കാണിച്ചു മകളെയും രക്ഷിച്ചു പോകുന്ന ഒരു നായകനോ ഒരു സിനിമയോ അല്ല ‘മഹാനദി’. മകളെ കൂട്ടിക്കൊണ്ടുപോകാൻ നായകൻ ശ്രമിക്കുമ്പോൾ വേശ്യാലയ നടത്തിപ്പുകാർ അവർ പറയുന്ന ഒരു തുക പകരമായി നൽകിയാൽ മാത്രമേ അവളെ വിട്ടു നൽകുക ഉള്ളു എന്ന് പറയുന്നു. സോനാഗച്ചി പോലെ ഉള്ള ചുവന്ന തെരുവുകളെ പറ്റിയും പൈസക്ക് വേണ്ടി ശരീരം വിൽക്കുന്ന അവിടുത്തെ സ്ത്രീകളെ പറ്റി എല്ലാം നമ്മൾ വായിച്ചതും കേട്ടതും കണ്ടറിഞ്ഞതുമായ കാര്യങ്ങളെ മുഴുവൻ കീഴ്മേൽ മറിക്കുന്ന ഒരു രംഗമാണ് മഹാനദി എന്ന സിനിമ നമ്മളെ കാണിച്ചു തരുന്നത്. കയ്യിലുള്ള കാശു തികയാത്തത് കൊണ്ട് മകളെ തിരികെ കൊണ്ടുപോകാൻ പറ്റാതെ നിസ്സഹാനായിരിക്കുന്ന നായകന് ചുവന്ന തെരുവിലെ വേശ്യകൾ എന്ന് മുദ്ര കുത്തിയ ഒരു കൂട്ടം ലൈംഗിക തൊഴിലാളികൾ അവരുടെ കയ്യിലും ബ്ലൗസിനുള്ളിലും എല്ലാം സൂക്ഷിവച്ചിരിക്കുന്ന അവരുടെ ചെറിയ സമ്പാദ്യങ്ങൾ എടുത്തു വേശ്യാലയ നടത്തിപ്പുകാരന് എറിഞ്ഞു കൊടുത്തു അവളെ അവളുടെ അച്ഛന്റെ കൂടെ വിടാൻ പറയുന്നു. ആ അവസരത്തിൽ നിറകണ്ണുകളോടെയും തൊഴുതു പിടിച്ച കൈകളോടെയും അവരോടു നന്ദി പറയുകയാണ് നായകൻ ചെയ്തത്.

പല തരം സിനിമകൾ കാണുന്ന ഞാൻ എന്ന പ്രേക്ഷകനെ വല്ലാത്തൊരു സംഘർഷം അനുഭവിപ്പിച്ച മനസ്സിനെ വളരെ ഏറെ ആസ്വസ്തമാക്കിയസിനിമകൾ ആണ് മലയാളത്തിലെ ചെങ്കോൽ എന്ന സിനിമയും മഹാനദി എന്ന തമിഴ് സിനിമയും സോനാഗച്ചിയിലെ ആ രംഗവും. “പകലന്തിയോളം പണിയെടുത്തു ക്ഷീണിച്ചു വരുന്നവന് കണ്ടു ആസ്വദിച്ചു പോകുന്ന ഒരു കല രൂപം ആണ് സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സിനിമയുടെ ഉദ്ദേശങ്ങളിൽ ഒന്നുമാത്രമാണത്. എന്റെ സിനിമകൾ അത്തരത്തിൽ ഉള്ളതല്ല. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെങ്കിലുമൊന്നു കൂടെ കൊണ്ടുപോകാൻ കഴിയണം. ചിലപ്പോൾ അതൊരു സന്ദേശമായിരിക്കാം, അല്ലെങ്കിൽ ഒരു വികാരം, മറ്റു ചിലപ്പോൾ പ്രേക്ഷകന്റെ വികാരങ്ങളെ ഉദ്ദിപിപ്പിച്ചു വീണ്ടും അവനെ ഒരു നല്ല മനുഷ്യനാക്കിയേക്കാം ” പദ്മരാജന്റെ ഈ വരികൾ മഹാനദി എന്ന സിനിമക്ക് നൂറു ശതമാനം യോജിക്കുന്നതാണ്..