അന്ന് നിവൃത്തികേട്‌ ആയിരുന്നു! വീട്ടുകാർ തന്നെ കുറ്റം പറഞ്ഞുവെങ്കിലും നാട്ടുകാർ അങ്ങനെയല്ലായിരുന്നു,നടി ബീന കുമ്പളങ്ങിയുടെ ജീവിതം ഇങ്ങനെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും പീഡനം മൂലം സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന നടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിലൊക്കെ വലിയ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ബീന കുമ്പളങ്ങിയുടെ ദുരിത ജീവിതം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും പീഡനം മൂലം സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന നടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിലൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ഇപ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ബീന കുമ്പളങ്ങി.        ‘കുടുംബത്തെ പോറ്റാനാണ് താൻ അഭിനയത്തിലേക്ക് ഇറങ്ങിയതെന്ന് ബീന പറയുന്നു. ‘വളരെ ചെറുപ്പത്തിലെ അഭിനയിക്കാൻ ഇറങ്ങിയതാണ്. അച്ഛനും കുടുംബവുമൊക്കെ അന്നത്തെ ജന്മിമാരായിരുന്നു. ഭാഗം വച്ചു പിരിഞ്ഞതിന് ശേഷം എല്ലാം നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പോറ്റാന്‍ എനിക്ക് അഭിനയത്തിലേക്ക് ഇറങ്ങേണ്ടി വന്നു. ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങിയത്. അച്ഛനും അമ്മയും ഏഴ് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയം ഞാനായിരുന്നു. ആഗ്രഹിച്ച് അഭിനയത്തിലേക്ക് വന്നതല്ല, നിവൃത്തികേടായിരുന്നു,’ അന്ന് കുടുംബത്തിലുള്ളവർ തന്നെ കുറ്റം പറഞ്ഞിട്ടുണ്ട്.

എന്നാൽ നാട്ടുകാരൊക്കെ എനിക്ക് സപ്പോര്‍ട്ടായിരുന്നു. എത്ര കഷ്ടപ്പെട്ടാണ് ഞാന്‍ കുടുംബത്തെ നോക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. അനിയത്തിമാർക്ക് യൂണിഫോം വാങ്ങണമെങ്കില്‍ എനിക്ക് വര്‍ക്ക് കിട്ടണം. മാറിയുടുക്കാന്‍ എനിക്കൊരു ബ്ലൗസ് ഇല്ലെങ്കിലും അനിയത്തിമാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല. ഇതൊന്നും പറയണമെന്ന് കരുതിയതല്ല, ചെയ്തതിന്റെ കണക്ക് പറഞ്ഞ് എനിക്കൊന്നും നേടാനില്ല. പക്ഷെ ഓര്‍ത്തു പോവുകയാണ് എന്നും,’ ബീന പറയുന്നു. കല്യാണ രാമന്‍ എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ അഭിനയിച്ചിട്ടില്ല. അഭിനയിക്കാന്‍ പോകുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വര്‍ക്ക് വന്നില്ല എന്നതാണ് സത്യം. മക്കളില്ല, ഭര്‍ത്താവ് നന്നായി മദ്യപിക്കുമായിരുന്നു. കടങ്ങളുണ്ടായിരുന്നു. എനിക്ക് കുടുംബ പരമായി കിട്ടിയ സ്ഥലം വിറ്റ് അദ്ദേഹത്തിന്റെ കുറച്ച് കടങ്ങളൊക്കെ തീര്‍ത്തു. അദ്ദേഹം മരിച്ചതിന് ശേഷം ഇളയ അനിയനാണ് പൊന്നു പോലെ നോക്കിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്നത്. തറവാട്ട് വീട്ടിലേക്കാണ് വന്നത്. അവിടെ അമ്മയും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അന്ന് മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിൽ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞു. അങ്ങനെ സഹോദരന്‍ മൂന്ന് സെറ്റ് സ്ഥലം തന്നപ്പോൾ അവിടെ വീട് വെച്ച്. എങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് ഞാൻ തറവാട്ടിൽ തന്നെ നിന്നു. വീടില്ലാത്ത അനിയത്തിയും ഭര്‍ത്താവും എന്റെ വീട്ടിലും നിന്നു.

എനിക്ക് വീടൊന്നും വേണ്ടല്ലോ, എന്റെ കാലം കഴിയുന്നത് വരെ അവരും അവിടെ നിന്നോട്ടെ എന്നാണ് ആദ്യം കരുതിയത്. പക്ഷെ പിന്നീട് ആങ്ങളയുടെ സ്വരം മാറി. മരിക്കുന്നതിനെ മുന്‍പേ അമ്മ എനിക്ക് ഒരു സൂചന തന്നിരുന്നു. ഞാന്‍ മരിച്ചാല്‍ നീ നിന്റെ വീട്ടില്‍ തന്നെ നിന്നാല്‍ മതി, ഇങ്ങോട്ട് കയറരുത് എന്നൊക്കെ പറഞ്ഞേല്‍പ്പിച്ചിരുന്നു. അമ്മ മരിച്ചതിന് ശേഷം ഞാനൊരു ബാധ്യതയാവും എന്ന രീതിയില്‍ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. അതോടെ ഞാന്‍ എന്റെ വീട്ടിലേക്ക് മാറി. പക്ഷെ അവിടെ എത്തിയപ്പോള്‍ അനിയത്തിയും ഭര്‍ത്താവും എന്നെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചു. തിന്നാനും കുടിക്കാനും നല്‍കില്ല. കുത്തി നോവിക്കുന്ന വാക്കുകള്‍. എന്നെ ഒരു ഭ്രാന്തിയെ പോലെയാക്കി. ഞാൻ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി, ആ കട്ടില്‍ മാത്രമാണ് എന്റെ ലോകം എന്ന രീതിയിലായി. പിന്നീട് വീട് അവരുടെ പേരിലേക്ക് മാറ്റി എഴുതണം എന്ന് പറഞ്ഞ് അവളും ഭര്‍ത്താവും പീഡിപ്പിക്കാന്‍ തുടങ്ങി. അതിന് എരിപിരി കയറ്റിക്കൊടുത്തത് എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞ സഹോദരനാണ്. ഏറ്റവും ഇളയ സഹോദരി ഒഴികെ മറ്റെല്ലാവരും ഒറ്റക്കെട്ടായി. എനിക്ക് വരുമാനം വരാതായതോടെ അവര്‍ക്കൊക്കെ ഞാന്‍ ബാധ്യതയായി മാറി. ആ രീതിയിലായിരുന്നു പെരുമാറ്റം. ഒന്നുങ്കിൽ എനിക്ക് ഭ്രാന്താവും, അല്ലെങ്കില്‍ ഞാന്‍ സ്വയം എന്തെങ്കിലും ചെയ്തുപോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ശാന്തകുമാരി ചേച്ചിയെ വിളിച്ച് കരഞ്ഞത്. സീമ ജി നായരെ വിളിച്ച് സംസാരിക്ക്, അവള്‍ എന്തെങ്കിലും വഴി കാണിച്ചുതരും എന്ന് ചേച്ചി പറഞ്ഞു. അങ്ങനെയാണ് സീമയെ വിളിച്ചത്. ഞാന്‍ നോക്കി വളര്‍ത്തിയവരെ കുറിച്ച് കുറ്റം പറയാനോ, അവരെ ഇറക്കി വിടാനോ എനിക്ക് മനസ്സുണ്ടായിട്ടല്ല. പക്ഷെ എന്നെ ഇങ്ങനെ ആക്കിയതിന്റെ സങ്കടമുണ്ട്. എന്നെ അവര്‍ ഒറ്റപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ബീന വേദനയോടെ പറയുന്നു.