മലയാളത്തിലെ ആദ്യ 50 കോടി ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്ന വാർത്ത മോഹൻലാലിൻറെ ജന്മ ദിനത്തിൽ ആണ് പുറത്ത് വിട്ടത്, ഒപ്പം ദൃശ്യത്തിന്റെ ടീസറും പുറത്ത് വിട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് പകുതി വഴിയില്‍ പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്നാണ് ഇരുവരും വേഗത്തില്‍ ദൃശ്യം 2ലേക്ക് എത്തിയത്. റാമിന്റെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ ആണ് കൂടുതലായും വേണ്ടത്. അതുകൊണ്ടാണ് താൽക്കാലികമായി അത് നിർത്തിവെച്ചത്. ഷൂട്ടിങ്ങിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ക്വാറന്റൈനിൽ നിർത്തിയാണ് ചിത്രം ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെ പുതുവത്സരത്തിൽ ചിത്രത്തിന്റെ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു. ഒപ്പം ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിരുന്നു.
ഇപ്പോൾ ഇതിനെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആയ ലിബര്‍ട്ടി ബഷീര്‍. അമ്മ പ്രസിഡന്റും നടനുമായ നടന്‍ മഹന്‍ലാല്‍ തീയേറ്ററുടമകളോടും സിനിമാ വ്യവസായത്തോടും ഒട്ടും ആത്മാർത്ഥതയോടെ അല്ല പെരുമാറിയതെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ദൃശ്യം 2 പോലൊരു ചിത്രം ഒടിടി റിലീസ് ചെയ്യുന്നത് വലിയ വഞ്ചന ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം തിയേറ്റർ റിലീസിന് എത്തിയാൽ മാസങ്ങളായി തകർന്നു കിടക്കുന്ന സിനിമ വ്യവസായം വീണ്ടും പഴയത് പോലെ ആകുമെന്നാണ് തിയേറ്റർ ഉടമകളും നിർമ്മാതാക്കളും കരുതിയത്. ഒപ്പം കുടുംബങ്ങളും തിയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ഇത് സിനിമ വ്യവസായത്തോട് തന്നെ ചെയ്യുന്ന ചതിയാണ്.