മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമോ ?  ; അതും എം ടിയുടെ തിരക്കഥയില്‍

എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സദയം. നിരൂപക പ്രശംസ നേടിയ ഒരു ചിത്രമായിരുന്നു സദയം. മോഹൻലാലിന്റെ മികച്ച പ്രകടനം ആ സിനിമയുടെ മുഖ്യ  ആകര്‍ഷണങ്ങളിൽ ഒന്നായിരുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെയും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ ആലോചിച്ച ഒരു സിനിമയെ കുറിച്ച് സംവിധായകൻ സിബി മലയില്‍ പണ്ടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ സിബി മലയില്‍ എം ടി വാസുദേവൻ നായരുടെ നടക്കാതെ പോയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. സദയം എന്ന ക്ലാസിക് ചിത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു സിബി മലയില്‍ നടക്കാതെ പോയ ആ സിനിമയെ കുറിച്ചും വെളിപ്പെടുത്തിയത്. എംടി സാറുമായി എനിക്ക് ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സിബി മലയില്‍ ആമുഖമായി പറയുന്നു. വിദൂര സ്വപ്‍നത്തിലും അതുണ്ടായിരുന്നില്ല എന്നും സംവിധായകൻ സിബി മലയില്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ സെവൻ ആര്‍ട്‍സ് വിജയകുമാറായിരുന്നു തന്നോട് എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ഒരു സിനിമ പ്ലാൻ ചെയ്‍താലോ എന്ന് ചോദിക്കുന്നത്. ഹിസ് ഹൈനസ് അബ്‍ദുള്ള എന്ന സിനിമയുടെ വിതരണക്കാര്‍ അവരായിരുന്നതിന്റെ പരിചയമുണ്ടായിരുന്നു. എനിക്ക് അത്ഭുതമായിരുന്നു. കാരണം  അദ്ദേഹത്തെ സമീപിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ വിജയകുമാര്‍ എംടിയോട് ഒരു തിരക്കഥ ചോദിക്കാമെന്ന് വ്യക്തമാക്കി. അദ്ദേഹത്തോട് ചോദിച്ചപ്പോൾ  ജൂലിയര്‍ സീസര്‍ ചെയ്യാം എന്ന് എംടി പറയുകയും ചെയ്‍തു. മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ഒരു സിനിമ ചെയ്യാം എന്നായിരുന്നു അന്നത്തെ ആലോചന. പക്ഷെ അത് എന്റെ കയ്യില്‍ ഒതുങ്ങുന്ന സിനിമ ആണെന്ന് തോന്നിയിരുന്നില്ല. എന്നാലും എംടിയും വിജയകുമാറും ഒന്നിച്ചുള്ളതിനാല്‍ ആ സിനിമയുമായി സിനിമയുമായി കുറച്ചു മുന്നോട്ടു പോയി. ലൊക്കേഷൻ ഒക്കെ കാണാൻ പോയിരുന്നു. അതിനായി  മൈസൂര്‍ കൊട്ടാരമൊക്കെ ഞങ്ങള്‍ സന്ദര്‍ശിച്ചു. എന്നാൽ  കാസ്റ്റിംഗായപ്പോള്‍ വലിയ ബജറ്റ് സിനിമയായി. മലയാളത്തില്‍ അന്ന് അത്ര ബജറ്റുള്ള സിനിമ  എടുക്കാൻ പറ്റില്ലായിരുന്നു. അതണിനു അന്ന് മാര്‍ക്കറ്റുണ്ടായിരുന്നില്ല എന്നതാണ് അന്നത്തെ അവസ്ഥ. അങ്ങനെ ആ സിനിമ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. എംടി സാറിനൊപ്പം എന്റെ ഒരു സിനിമ എന്ന സ്വപ്‍നം ഇനി യാഥാര്‍ഥ്യമാകില്ല എന്ന് ഞാൻ വിചാരിച്ചിരുന്നു .

അപ്പോഴാണ് ശത്രു എന്ന കഥ സിനിമയാക്കിയാലോ എന്ന് എന്നോട് എം ടി വാസുദേവൻ നായര്‍ സാര്‍ ചോദിക്കുന്നത്. സദയം പ്രയത്‍നമെടുത്ത് ചെയ്‍ത ഒരു സിനിമ ആണെന്നും സിബി മലയില്‍ ആ അഭിമുഖത്തില്‍ തന്നെ വ്യക്തമാക്കുന്നു. എം ടി വാസുദേവൻ നായർ രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത്1992-ൽ പുറത്തിറങ്ങിയ മനശാസ്ത്ര സംബന്ധമായ കഥയെ ഇതിവൃത്തമാക്കിയ ചിത്രമായിരുന്നു സദയം. മോഹൻലാൽ ,തിലകൻ , നെടുമുടി വേണു, മുരളി, ശ്രീനിവാസൻ, മാതു, കാവേരി, കെ പി എസ് സി ലളിത, ടി ജി രവി, ജനാർദ്ദനൻ, ശ്രീനിവാസൻ, അഗസ്റ്റിൻ,  മഹേഷ്,എം  , നാരായണൻ നായർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചത്  സേവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി പി വിജയകുമാറാണ് ചിത്രം നിർമ്മിച്ച് വിതരണം ചെയ്തത്. ജോൺസൺ മാസ്റ്റർ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. രണ്ട് പെൺകുട്ടികളെയും രണ്ട് പുരുഷന്മാരെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക്  കാത്തിരിക്കുന്ന പ്രതിയായ മോഹൻലാലിൻറെ കഥാ പാത്രമായ സത്യനാഥനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.  മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ചിത്രത്തിലെ സത്യനാഥനെ വിലയിരുത്തുന്നത്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും എം ടി വാസുദേവൻ നായർക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു.