മാമുക്കോയയുടെ ആദ്യ നായക വേഷം!! നിയോഗം തിയ്യേറ്ററിലേക്ക്

നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നിറഞ്ഞു നിന്ന അഭിനയ പ്രതിഭാസം മാമുക്കോയ വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കുകയാണ്. അഭിനയ ജീവിതത്തിനിടയില്‍ മാമുക്കോയ ആദ്യമായി നായകനായെത്തിയ ചിത്രം നിയോഗം റിലീസിന്…

നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നിറഞ്ഞു നിന്ന അഭിനയ പ്രതിഭാസം മാമുക്കോയ വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവാനിരിക്കുകയാണ്. അഭിനയ ജീവിതത്തിനിടയില്‍ മാമുക്കോയ ആദ്യമായി നായകനായെത്തിയ ചിത്രം നിയോഗം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 10നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

തന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് കാണാന്‍ അതുല്യ നടനില്ലെന്നത് വേദനയാണ്. അഭിനയജീവിതത്തില്‍ എഴുപത്തിയഞ്ചാം വയസിലാണ് നായകനാവുന്ന ഭാഗ്യം താരത്തിന് ലഭിക്കുന്നത്. ഹംസക്കോയയെന്നാണ് മാമുക്കോയയുടെ കഥാപാത്രത്തിന്റെ പേര്. ജനിച്ച മണ്ണില്‍ പൗരത്വം തെളിയിക്കേണ്ടിവരുന്ന ഒരു ഹതഭാഗ്യനാണ് ഹംസക്കോയ. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ മാതാവിനെ തനിച്ചാക്കി ശ്രീലങ്കയിലേക്ക് കുടിയേറുകയാണ് ഹംസക്കോയ. അവിടെ പിടിക്കപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ അയാള്‍ പൗരത്വമെന്ന കടമ്പ കടക്കേണ്ടി വന്നു. ശരിയായ രേഖകളുണ്ടായിട്ടും അയാള്‍ പൗരത്വം തെളിയിക്കാനുള്ള യാത്രക്കിടെ ലോകത്തോട് വിടപറയുന്നു.

അനീഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മാമുക്കോയ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയായ സമയം വേഗം ഡബ്ബ് ചെയ്ത് തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഷൂട്ടിങ് പൂര്‍ത്തിയായത്. ഡബ്ബിങ്ങും വേഗത്തില്‍ തീര്‍ത്തിരുന്നു. രോഗബാധിതനായി ശബ്ദത്തിന് ചെറിയ പ്രശ്‌നം വന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അന്ന് അറിഞ്ഞിരുന്നില്ലെന്നും അനീഷ് വര്‍മ പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ പി ഗോകുല്‍നാഥാണ്. ടി എസ് ബാബുവാണ് ഛായാഗ്രഹണം. ബിജു അഷ്ടമുടി, ശരണ്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ, ജയന്‍ തൊടുപുഴ എന്നിവരുടെ ഗാനങ്ങള്‍ക്ക് സ്റ്റില്‍ജു അര്‍ജുന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.