“നെടുമുടി വേണു മരിച്ചപ്പോള്‍, വരേണ്ടവര്‍ പലരും വന്നില്ല!! സിനിമാക്കാരുടെ ഇടയില്‍ ആത്മബന്ധമില്ല” – മണിയന്‍പിള്ള രാജു

മലയാള സിനിമയ്ക്ക് നെടുമുടി വേണു എന്ന മഹാനടന്റെ വിയോഗം നികത്താനാകാത്തതാണ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ അതുല്യ പ്രതിഭയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. മണ്‍മറഞ്ഞുപോയ മഹാനടനെ കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു പറഞ്ഞ…

മലയാള സിനിമയ്ക്ക് നെടുമുടി വേണു എന്ന മഹാനടന്റെ വിയോഗം നികത്താനാകാത്തതാണ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ അതുല്യ പ്രതിഭയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. മണ്‍മറഞ്ഞുപോയ മഹാനടനെ കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ലഭിക്കാതെ പോയ ആദരത്തെക്കുറിച്ച് ആയിരുന്നു അദ്ദഹം മനസ്സ് തുറന്നത്.

ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് രാജു തുറന്നടിച്ചത്. നെടുമുടി വേണുവിന് വേണ്ട ആദരം ലഭിച്ചില്ല എന്നുള്ള ആരാധകന്റെ പരാമര്‍ശത്തിലായിരുന്നു നടന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മണിയന്‍ പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല.
100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്പൂര്‍ണ കലാകാരനാണ്’- രാജു പറഞ്ഞു. ‘സിനിമാസെറ്റുകളിലൊന്നും ഇപ്പോള്‍ പണ്ടത്തെ പോലത്തെ ആത്മബന്ധങ്ങളില്ല. എല്ലാവരും കാരവാന്‍ സംസ്‌കാരത്തിലേയ്ക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല.

മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്നലോകവും സ്വര്‍ഗവുമൊക്കെ. അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു’- മണിയന്‍പിള്ള രാജു പറയുന്നു.