സുന്ദരമായ കൊടൈക്കനാല്‍ ഭയപ്പെടുത്തുന്നു…ഏകാന്തമായ കൊക്കകളില്‍ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ട്-ഗുണകേവ് അനുഭവം പങ്കിട്ട് ലാലേട്ടന്‍

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച കൈയ്യടിയാണ് നേടുന്നത്. ഗുണകേവിലേക്ക് വിനോദയാത്ര പോയ സംഘവും അവരുടെ സൗഹൃദത്തിന്റെ ആഴവും വ്യക്തമാക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സംഭവത്തെയാണ് ചിദംബരം…

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച കൈയ്യടിയാണ് നേടുന്നത്. ഗുണകേവിലേക്ക് വിനോദയാത്ര പോയ സംഘവും അവരുടെ സൗഹൃദത്തിന്റെ ആഴവും വ്യക്തമാക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സംഭവത്തെയാണ് ചിദംബരം ചിത്രമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനെ കുറിച്ച് ആരാധകര്‍ പങ്കുവയ്ക്കുന്നത്. നിരവധി പേരാണ് ഗുണകേവിനെ പറ്റി പങ്കിടുന്നത്. വീണ്ടും സാഹസിക സഞ്ചാരികളുടെ മനസ്സിനെ ത്രില്ലടിപ്പിയ്ക്കുകയാണ് ഗുണകേവ്.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഏറെ യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ താരം യാത്രകള്‍ നടത്താറുണ്ട്. തന്റെ യാത്രകളോടുള്ള പ്രേമത്തിനെ കുറിച്ച് മോഹന്‍ലാല്‍ തന്നെ മുന്‍പ് പങ്കുവച്ചിട്ടുണ്ട്. ഓരോ സ്ഥലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി പോവുക എന്നതാണ് തേന്റെ രീതി. ഒന്നും തീരുമാനിക്കേണ്ടതില്ല യാത്രകള്‍ സംഭവിക്കട്ടെയെന്നാണ് അദ്ദേഹം പറയാറുള്ളത്.

സാഹസിക ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ഗുണകേവ്. മഞ്ഞുമ്മല്‍ ബോയ്‌സ് ആരാധകഹൃദയം കീഴടക്കുമ്പോള്‍ ഗുണ കേവും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലും ഗുണകേവ് സന്ദര്‍ശിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ്.

കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഓര്‍ക്കുന്നതാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികൂടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല.

പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.

ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ തന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു, എന്നാണ് ഗുണ കേവ് സന്ദര്‍ശിച്ച അനുഭവം ലാലേട്ടന്‍ പങ്കുവച്ചത്.