എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു…

mother-with-son

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടർച്ചയെന്നോണം വളർന്നു വരുന്ന, സിവിൽ സർവ്വീസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു സ്ഥാപനം തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ചു. നല്ലൊരു ജനതയെ രാജ്യ സേവനത്തിനായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

mother-with-son

അങ്ങനെ അക്കാദമിയുടെ മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ അമ്മയും ഉണ്ടെന്ന് പറഞ്ഞു. അമ്മയ്ക്ക് സഹോദരൻ എം.ആർ രാജനെ കാണുകയും വേണം. അങ്ങനെ ഞങ്ങൾ പതിവുപോലെ വടക്കുംനാഥനോട് യാത്ര പറഞ്ഞ് തൃശൂർ വിട്ടു. വൈകിട്ടോടെ തിരുവനന്തപുരം എത്തി. അമ്മാവന്റെ വീട്ടിൽ നിന്നു. കാലത്ത് ഞാൻ മീറ്റിംഗിനായി പോയി. കുറച്ചധികം നാളുകൾക്ക് ശേഷമാണ് അമ്മ സഹോദരന്റെ വീട്ടിൽ എത്തുന്നത്. അതിനാൽ തന്നെ ഒരു പാട് വിശേഷങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ അനന്തപുരിയുടെ നാഥൻ ശ്രീ പത്മനാഭ സ്വാമിയെ ദർശിച്ചു.

ശേഷം പുറത്ത് നിന്ന് ഭക്ഷണമൊക്കെ കഴിച്ച് പിറ്റെ ദിവസം കാലത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് പോയി. അവിടെ ഞങ്ങളെ ഏറ്റവുമധികം പിടിച്ച് നിർത്തിയത് 1, 2 വയസ്സ് പ്രായമുള്ള ആനക്കുട്ടികളുടെ വികൃതികൾ ആണ്. മനസ്സിനെ വളരെ അധികം സന്തോഷിപ്പിച്ചു അവർ. അങ്ങനെ തിരുവനന്തപുരത്തിന് വിടപറയാൻ ഒരുങ്ങുമ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്. നാളെ ഫെബ്രുവരി 14. വാലന്റയിൻസ്ഡേ.. സ്നേഹിക്കുവാനായി അങ്ങനെ ഒരു ദിവസമുള്ളപ്പോൾ അത് പിന്നെ ആഘോഷിക്കണമല്ലോ! അമ്മോട് ചോദിച്ചു തൃശൂർ മാറ്റി നേരെ വർക്കല ബീച്ച് ആക്കിയാലോ? പ്രതീക്ഷിച്ചതിലും വേഗത്തിൽ മറുപടി “എന്തിനാ ന്റെ കുട്ട്യേ ഒരു അമാന്തം വണ്ടി നേരെ വർക്കലക്ക് പോട്ടെ”.

mother-with-son

പിന്നെ ഒട്ടും താമസിച്ചില്ല അമ്മാവനോടും കുടുംബത്തോടും യാത്ര പറഞ്ഞ് നേരെ വർക്കലക്ക് വിട്ടു. സന്ധ്യയോടുകൂടി ബീച്ചിൽ എത്തി. അസ്തമയ സൂര്യൻ മറഞ്ഞിരുന്നു. ബീച്ചിനു മുൻപിലായി സുഹൃത്ത് ബിജു ചേട്ടന്റെ ഹോട്ടലിൽ മുറി എടുത്തു. ഒന്ന് ഫ്രെഷായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. വളരെ വൃത്തിയുള്ള ചുറ്റുപാട്. ഭക്ഷണശാലകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങളുടെ കടകൾ. സ്വദേശികളേക്കാളേറെ വിദേശികൾ. മൊത്തത്തിൽ അവിടുത്തെ അന്തരീക്ഷം വിദേശത്തെ ഏതൊ ബീച്ചിലാണെന്ന് വരെ തോന്നിപ്പോയി.അതിനിടയിൽ ഹോട്ടലിലെ പയ്യൻ പറയുകയാണ് ചേട്ടാ ഗേൾ ഫ്രണ്ട്സുമായി വരുമ്പോൾ താഴെ പോകാമെന്ന്. അപ്പോൾ ഞാൻ ചോദിച്ചു അതെന്താ അമ്മയുമായിട്ട് വന്നാൽ താഴെ പൊയ്ക്കൂടെ? “അതല്ല ഗേൾഫ്രണ്ട്സിന്റ കൂടെ കടൽക്കരയിൽ തീയൊക്കെ കത്തിച്ച് കുശലം പറയുന്ന ഫീൽ വേരെ അല്ലെ ചേട്ടാ” എന്ന് അവൻ. അത് മോൻ ഒരിക്കലെങ്കിലും അമ്മയോടൊപ്പം ഒന്ന് കറങ്ങി കുശലം പറഞ്ഞിരുന്നാൽ മാറിക്കോളുമെന്ന് ഞാൻ. അവൻ ചിരിച്ചു. അങ്ങനെ രാത്രി വൈകുവോളം ആ കടൽ തീരത്ത് കടൽക്കാറ്റും….. കനൽച്ചൂടേറ്റും…. കുശലം പറഞ്ഞും ഞങ്ങൾ ആസ്വദിച്ച് ഇരുന്നു.

mother-with-son

പിറ്റെ ദിവസം… നമ്മുടെ പ്രണയദിനം ഞാനും അമ്മയും നേരെ ബീച്ചിലേക്ക് പോയി, കടലിൽ നിറയെ വിദേശ ദമ്പതിമാരും, കമിതാക്കളും, ഫ്രണ്ട്സും ഒക്കെ ഉണ്ട്. ആരും അമ്മയെ കൂട്ടിയിട്ടില്ല. അവരിൽ നിന്നും വ്യത്യസ്തരായി ഞങ്ങൾ മാത്രം ഞാൻ നേരെ കടലിലേക്ക് ഇറങ്ങി തിരമാലയോട് ചങ്ങാത്തം കൂടി. കരയിലേക്ക് നോക്കുമ്പോൾ അമ്മ മണൽത്തരികളോട് കുശലം പറയുകയാണ്. നേരെ ചെന്ന് അമ്മയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങല്ലേ ചോദിച്ചു. ചെറിയൊരു പേടി ഇണ്ടെന്ന് അമ്മ. ഒന്നും പേടിക്കണ്ട എന്നെ കൊണ്ടുപോയാലും അമ്മയെ കടലമ്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഗീതമ്മ പറയ്യാ “അങ്ങനെ എന്റെ കൈയ്യിൽ നിന്നും നിന്നെ തട്ടിയെടുക്കാൻ കടലമ്മ ഇങ്കിട് വരട്ടെ.”ഞങ്ങൾ രണ്ടാളും കടലിൽ തകർത്ത് മറിച്ചു. കുഞ്ഞുനാളിൽ അമ്മ കുളിപ്പിക്കുമ്പോൾ വെള്ളം തെറിപ്പിച്ചും തുള്ളിച്ചാടുന്നതുമൊക്കെ ഓർത്തു പോയി.

പ്രണയിക്കുവാൻ ഒരിക്കലും പ്രണയിനി തന്നെ വേണ്ടാ. നമ്മളെ പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും. പ്രാണന്റെ പാതിയായി കണ്ട പ്രണയിനി ചിലപ്പോൾ നമ്മളെ ഉപേക്ഷിച്ചേക്കാം. പക്ഷെ പ്രാണനായ അമ്മ ഒരിക്കലും നമ്മെ വിട്ടുകളയില്ല. അതിനാൽ തന്നെ പത്ത് മാസം വയറ്റിൽ ചുമന്ന്, പ്രാണവേദന അനുഭവിച്ച അമ്മയെ ഒരായുസ്സ് കൊണ്ട് സ്നേഹിച്ച് തീരില്ല. നമ്മൾ ഓരോരുത്തരും കിട്ടുന്ന സമയങ്ങളിൽ അമ്മയെ സ്റ്റേഹിക്കുക. കുറച്ച് നേരമെങ്കിലും അവരുമായി ചിലവഴിക്കുക. അപ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ച് തന്നെ അറിയണം. അങ്ങനെ കടലമ്മയോട് വിടപറഞ്ഞ് വാലന്റയിൻസ് ഡേ അടിച്ച് പൊളിച്ച് നേരെ തൃശൂർക്ക്. പോകുന്ന പോക്കിൽ ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും കണ്ട് മനസ്സ് നിറഞ്ഞു.