‘നയൻതാരയുടെ മതിവദനി ഐ എ എസ്സ്’ ; ഓര്‍മകള്‍ പങ്കുവെച്ച് താരം 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരം എന്ന തമിഴ് ചിത്രം. അരം റിലീസ് ചെയ്‍തിട്ട് ആറ് വര്‍ഷം തികയുമ്പോള്‍…

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. നയൻതാര മികച്ച ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് അരം എന്ന തമിഴ് ചിത്രം. അരം റിലീസ് ചെയ്‍തിട്ട് ആറ് വര്‍ഷം തികയുമ്പോള്‍ ഓര്‍മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നയൻതാര ഇപ്പോൾ. പ്രിയപ്പെട്ട അരത്തിന്റെ ആറ് വര്‍ഷങ്ങള്‍. അരം എന്നും സ്‍പെഷലാണെന്നും നയൻതാര തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത അരത്തിലെ കഥാപാത്രമായ  കളക്ടര്‍ മധി വധനി ഐഎഎസിന്റെ ചിത്രത്തിനൊപ്പം നയൻ‌താര കുറിച്ചിരിക്കുന്നു. ഗോപി നൈനാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ‘വെറും അഞ്ചേ അഞ്ച് മിനുട്ടു കൊണ്ടാണ് തെന്നിന്ത്യൻ താരറാണി നയന്‍താര ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത്’ എന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ. ഇതിന് മാത്രം എന്ത് പ്രത്യേകതയാണ് ഗോപി നൈനാറിന്റെ അരം എന്ന ചിത്രത്തിനുള്ളത് എന്ന ചോദ്യം തന്നെയായിരുന്നു അരം ഒരുക്കിയ പ്രതീക്ഷയും. കളക്ടര്‍ മധിവധനി ഐഎഎസായി ചിത്രത്തില്‍ നയൻതാര വേഷമിട്ടപ്പോള്‍ അരത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നയൻതാരയ്ക്ക് വെറുതെ കിട്ടിയതല്ല എന്ന് അടിവരയിടുന്നതായിരുന്നു ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രമായ കളക്ടര്‍ മധിവധനി ഐഎസ്സ്.

ജലദൌര്‍ലഭ്യം മൂുലം കൃഷി ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന കളക്ടറുടെ കഥയാണ് നയൻതാരയുടെ അരം പറയുന്നത്.  വിഘ്‍നേശ് രമേശ്, സുനു എന്നിവരും ചിത്രത്തില്‍ നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഏആർ മുരുഗദാസിന്റെ ബ്ലോക്ക്ബസ്റ്റർ വിജയ്ചിത്രം കത്തി തന്റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്ന വാദവുമായെത്തി മുഖ്യധാരയിലേക്ക് വന്ന ആളായിരുന്നു അരത്തിന്റെ സംവിധായകൻ ഗോപി നൈനാർ.. ഗോപിയുടെ വാദത്തിൽ കാമ്പുണ്ടാവാൻ സകല സാധ്യതയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം അരം.  കർഷകരുടെ അതിജീവനപ്രശ്നങ്ങളും വരൾച്ചയും ജലമാഫിയയുടെ ചൂഷണവും ഒക്കെയായിരുന്നു കത്തി’യെ ശ്രദ്ധേയമാക്കിയിരുന്നത് എങ്കിൽ ഏറക്കുറെ അതേ വിഷയങ്ങൾ വച്ചുതന്നെ അടിമുടി പൊളിറ്റിക്കലായ ഒരു സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ കാര്യമാത്ര പ്രസക്തമായി ടൈറ്റ് പാക്ക്ഡ് ആയി ഗോപിനൈനാർ അരത്തിലൂടെ ഒരുക്കി. എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രം കിട്ടുന്നതും കുടിവെള്ളക്ഷാമം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്നതുമായ കാട്ടൂർ എന്ന കടലോരഗ്രാമത്തിലാണ് കഥ നടക്കുന്നത്..


സസ്പെൻഷനിലുള്ള ജില്ലാകലക്ടർ മതിവദനിയെ ഡിസ്മിസ്സ് ചെയ്യുന്നതിന് മുന്നോടിയായി സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ തെളിവെടുപ്പ് നടത്തുന്നതോടെ ആണ് അരം തുടങ്ങുന്നത്. സിസ്റ്റത്തിനോട് വെല്ലുവിളിച്ച് തന്നിഷ്ട പ്രകാരം കൃത്യനിർവഹണം നടത്തി എന്നതാണ് കലക്റ്റർക്കെതിരായ ചാർജ്ഷീറ്റ്. അതിനാധാരമായ സംഭവങ്ങൾ നടക്കുന്നത് കാട്ടൂർ ഗ്രാമത്തിലാണ്.. മതിവദനിയുടെ വാക്കുകളിലൂടെ കാട്ടൂരും അവിടുത്തെ പ്രശ്നങ്ങളും പുറത്തു വരികയാണ്.. കാട്ടൂരിലുള്ള യുഗേന്ദ്രൻ, സുമതി എന്നീ ദമ്പതികളെയും അവരുടെ മക്കളായ ധൻഷിക, മുത്ത് എന്നിവരെയും ഫോക്കസ് ചെയ്താണ് സിനിമ  മുന്നോട്ട് പോകുന്നത്. കേട്ടു പഴകിയ ജലദൗർലഭ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഗോപിനൈനാർ സമീപിച്ചിരിക്കുന്നത് തികച്ചും പൊളിറ്റിക്കലായാണ് എന്നത് ശ്രദ്ധേയമാണ്. ആവശ്യമില്ലാത്തതും സിനിമാറ്റിക് എലമെന്റുകളും  എല്ലാമൊഴിവാക്കി 120മിനിറ്റ് നേരത്തിൽ ചെത്തിയൊതുക്കി സ്ക്രിപ്റ്റെഴുതിയാണ് ഗോപിനൈനാർ അരമൊരുക്കിയത് . ചിത്രത്തിലെ സംഭാഷണങ്ങളും  ഓം പ്രകാശിന്റെ ക്യാമറ, റൂബന്റെ എഡിറ്റിംഗ്, ജിബ്രാന്റെ പശ്ചാത്തലസംഗീതം, പീറ്റർഹെയിൻ ഒരുക്കിയ ഉദ്വേഗഭരിതരംഗങ്ങൾ എല്ലാം അരത്തിന് മുതൽക്കൂട്ടായി മാറിയിരുന്നു. ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം തന്നെ രാമചന്ദ്രൻ ദുരൈരാജ്, സുനുലക്ഷ്മി എന്നിവരുടെയും സകലഗ്രാമീണരുടെയും  പ്രകടനമികവും  അപാരം തന്നെ ആയിരുന്നു. കാക്കൈമുട്ടകളായി വന്ന വിഗ്നേഷും രമേഷും ഒരിക്കൽ കൂടി ഒന്നിച്ച് സ്ക്രീനിലെത്തുന്നതും ശ്രദ്ധേയമാണ്.. തിയേറ്ററിൽ കാണാതെ പോയിരുന്നെങ്കിൽ കനത്ത നഷ്ടമാകുമായിരുന്ന ഒരു അസുലഭാനുഭവം എന്ന കാറ്റഗറിയിലേക്ക് ആണ് പ്രേക്ഷകർ  അരത്തെ എഴുതിച്ചേർത്തത്.