യുവസംവിധായികയുടെത് കൊലപാതകം? കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

യുവസംവിധായിക നയന സൂര്യ(28) യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. സംവിധായികയുടെ മരണം കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴുത്ത് ഞെരിഞ്ഞതാണ് നയനയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയതും…

യുവസംവിധായിക നയന സൂര്യ(28) യെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. സംവിധായികയുടെ മരണം കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴുത്ത് ഞെരിഞ്ഞതാണ് നയനയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ഉള്‍പ്പെടെ മുറിവുകള്‍ കണ്ടെത്തിയതും ദുരൂഹതയുണ്ടാക്കുന്നുണ്ട്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്നു നയന. മൂന്നുവര്‍ഷം മുന്‍പാണ് നയനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതമുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം നടക്കാതായതോടെ നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. നയനയുടെ അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് ഇതിനെ കുറിച്ച് അന്വേഷിക്കുകപോലും ചെയ്തില്ലെന്നും ആരോപണമുണ്ട്.

2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷത്തോളമായി നയന ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ സംവിധാനം ചെയ്തത് നയനയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും നയന ഒരുക്കിയിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ട് ഒരുമാസമായപ്പോഴാണ് നയനയുടെ മരണം. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന നയന ആത്മഹത്യ ചെയ്തതാവാം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നയനയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല, അതോടെ അന്വേഷണം തുടര്‍ന്നില്ല.