പാവങ്ങൾക്ക് സർക്കാർ നൽകുന്ന ക്ഷേമപെൻഷനെ കൈകൂലിയെന്ന ആക്ഷേപിച്ച കെ സി വേണുഗോപാൽ കേരളത്തോട് മാപ്പ് പറയണം,സിപിഎം

കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക്‌ സഹായമായി സർക്കാർ നൽകുന്ന ക്ഷേമ പെൻഷനെ കൈക്കൂലി യെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.ഈ പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് മാപ്പ് പറയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ വേണുഗോപാല്‍ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒമ്പതു വര്‍ഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ മാത്രം മാറ്റിവച്ച സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്.എല്ലാ കാലത്തും സർക്കാർ ശ്രമിച്ചിട്ടുള്ളത് ,കേന്ദ്ര ഉപരോധം മൂലമുള്ള എല്ലാ ഞെരുക്കങ്ങള്‍ക്കിടയിലും പാവങ്ങളുടെ വീടുകളിലേക്ക് പെന്‍ഷന്‍ എത്തിക്കാനാണ്.

എന്നാൽ നിവൃത്തികേട് കൊണ്ട് ചില മാസങ്ങളില്‍ പെന്‍ഷന്‍ വൈകിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ കേരളം ഒട്ടും മറന്നിട്ടില്ല. കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞതും കിഫ്ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്ന നിലപാടിലായിരുന്നു അവർക്ക്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിച്ചും പദ്ധതികള്‍ പുനക്രമീകരിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനും, ക്ഷേമപെന്‍ഷന്‍ കുടിശിക സഹിതം എല്ലാമാസവും കൃത്യമായി വിതരണം ചെയ്യാനുമാണ് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. 600 രൂപ മാത്രം പെഷനുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ഒരു രൂപ പോലും വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശ്ശികയിടുകയാണ് ചെയ്തത്.യുഡിഎഫ് ഭരണകാലത്തെ ദുരിതം തന്നെയാണ് കേരളത്തില്‍ വേണ്ടതെന്നാണോ വേണുഗോപാല്‍ പറയുന്നത് ? 980 ലെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അത് പരിഷ്‌കരിച്ചത് 1987 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. 2016 ല്‍ 600 രൂപയായിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ 1600 ല്‍ എത്തി നില്‍ക്കുന്നു.ക്ഷേമ പെന്‍ഷനുകളുടെ ചരിത്രമെടുത്താലും ഇടത് സര്‍ക്കാരുകളുടെ പങ്ക് ആര്‍ക്കും തള്ളാനാകില്ല.