വിദേശമണ്ണിൽ നിന്നും വരുന്ന തീവ്രവാദികൾക്ക് എവിടെനിന്നാണ് ആയുധങ്ങൾ ലഭിക്കുന്നത്, ചർച്ചയായി മോദിയുടെ പഴയ പ്രസംഗ൦

ഏപ്രില്‍ 22-ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാവീഴ്ച്ചയുള്‍പ്പെടെ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് ഇപ്പോൾ.രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസംഗം ആണ് ഇപ്പോൾ ചർച്ച ചെയ്തത്.അന്നത്തെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുമെതിരെയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം.

ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി തനിക്ക് ഉത്തരം നല്‍കണം, വിദേശമണ്ണില്‍ നിന്ന് വരുന്ന തീവ്രവാദികള്‍ക്ക് എവിടെ നിന്നാണ് ആയുധങ്ങള്‍ ലഭിക്കുന്നത് ? അതിര്‍ത്തികള്‍ പൂര്‍ണമായും നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ അല്ലേ എന്നാണ് മോദി ചോദിക്കുന്നത്. 2012-ലെ പ്രസംഗമാണിത്.ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു? പണ വിനിമയം നിങ്ങൾ നിയന്ത്രിക്കുന്ന ആർബിഐയുടെ കൈയിലല്ലേ? എന്നിട്ടും അവർക്കെങ്ങനെ പണം കിട്ടുന്നു?. ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ കേന്ദ്ര സർക്കാരിൻ്റെ കൈയിലല്ലേ.

തീവ്രവാദികൾ ഇ-മെയിൽ വഴിയും ഫോൺ വഴിയുമൊക്കെ ആശയവിനിമയം നടത്തുന്നു. എന്നിട്ടും നിങ്ങൾക്കെന്തു കൊണ്ട് അവരുടെ ആശയ വിനിമയങ്ങൾ പിടിച്ചെടുക്കാനും തടയാനുമാവുന്നില്ല എന്നും അദ്ദേഹം ഈ പ്രസംഗത്തിൽ പറയുന്നു.തീവ്രവാദികള്‍ രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേ? അവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല’ എന്നും അദ്ദേഹം പറയുന്നുണ്ട്. 2012-ല്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ട്വിറ്ററിലുള്‍പ്പെടെ ചര്‍ച്ചയാകുന്നത്. ‘പ്രധാനമന്ത്രിയോട് പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരേയൊരു വ്യക്തി അദ്ദേഹം തന്നെയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് നെറ്റിസണ്‍സ് പറയുന്നത്ഈ പ്രസംഗം നടത്തി രണ്ടു വർഷത്തിനു ശേഷമാണ് 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നതും മോദി പ്രധാനമന്ത്രിയാവുകയും ചെയത്.