ഇപ്പോഴും താൻ പാലക്കാട് കാലുകുത്തി തന്നെയാണ് നിൽക്കുന്നത്, ബിജെപി എത്ര ഭീഷണിപ്പെടുത്തിയാലും താൻ രണ്ടുകാലും കുത്തിത്തന്നെ സംസാരിക്കും; ബിജെപിയുടെ ഭീഷണിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടം

ബി.ജെ.പിയുടെ ഭീഷണിക്ക് മറുപടിയുമായി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോഴും താന്‍ പാലക്കാട് കാലുകുത്തിയാണ് നില്‍ക്കുന്നതെന്നും ഒരു ജനപ്രതിനിധിയുടെ കാലുകുത്തിക്കില്ലെന്ന ബി.ജെ.പിയുടെ ഭീഷണിയില്‍ പൊലീസ് കേസെടുക്കുമോയെന്നും രാഹുൽ ചോദിക്കുന്നു. വ്യക്തിപരമായി താന്‍ കേസ് കൊടുക്കുന്നില്ലെന്നും ബി.ജെ.പി എത്ര ഭീഷണിപ്പെടുത്തിയാലും തന്റെ രണ്ട് കാലും നിലത്ത് കുത്തിത്തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കു൦. കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ വച്ച് ആർ എസ് എസിനെതിരെ താൻ സംസാരിക്കുമെന്നും എംഎൽഎ രാഹുൽ മാങ്കൂട്ടം പറഞ്ഞു. ഈ സംസാരം നിർത്തണമെങ്കിൽ നാവറുക്കേണ്ടി വരും. പിന്നെയും ആർ എസ് എസിനെതിരെ തന്നെ പ്രവർത്തിക്കുമെന്നും അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ടെന്നും എം എൽ എ പറഞ്ഞു.

റെയില്‍വേ ടിക്കറ്റും, പ്ലാറ്റ്‌ഫോം ടിക്കറ്റും ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി അല്ലല്ലോ നല്‍കുന്നതെന്നും രാഹുല്‍ ചോദിച്ചു, എന്നാൽ ഈ കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് കെ.ബി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിക്കൊണ്ടുള്ള നടപടിക്കെതിരെ എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് പാലക്കാട് ഡി.ഡി.ഡിയിലേക്ക് ബി.ജെ.പി ജില്ലാ നേതൃത്വം മാര്‍ച്ച് പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ച എം.എല്‍.എയെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയുമായിരുന്നു.ഇതിനെതിരെയാണ് എം എൽ എ പ്രതികരിച്ചത്