നേപ്പാളിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞു. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാര്‍ കെ നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് രാവിലെ 10.30 യോടെ സംസകരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. ഇരുവശവും അച്ഛനും അമ്മയും നടുവില്‍ മൂന്ന് മക്കള്‍ എന്നീ നിലയിലാണ് മൃതദേഹങ്ങള്‍ സംസകരിച്ചത്.
ചടങ്ങുകളില്ലാതെയാണ് മൂന്നു കുട്ടികളെയും സംസകരിച്ചത് പ്രവീണ്‍കുമാറിന്റെയും ശരണ്യയുടെയും സംസ്‌കാരക്രിയകള്‍ ചെയ്തതത് ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന്‍ ആരവാണ്. രാവിലെ എട്ടു മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണം കാരുണ്യം ലെയ്‌നിലുള്ള വീട്ടിലേക്കു കൊണ്ടുവന്നത്. അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് മൃതദേഹങ്ങള്‍ വീട്ടിലേക്ക് എത്തിച്ചത്. വന്‍ ജനാവലിയാണ് വീട്ടുവളപ്പില്‍ തടിച്ചുകൂടിയത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തി.
പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി റിസോര്‍ട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചു. നേപ്പാളിൽ മലയാളി വിനേദ സഞ്ചാരികൾ ഹോട്ടൽമുറിയിൽ മരിച്ചപ്പോൾ ഒറ്റക്കായത് രഞ്ജിത്- ഇന്ദു ദമ്പതികളുടെ മൂത്ത മകൻ മാധവാണ്. നാല് കുട്ടികളുൾപ്പെടെ എട്ട് പേർ മരിച്ച സംഭവത്തിൽ മാധവ് എന്ന രണ്ടാം ക്ലാസുകാരന് നഷ്ടമായത് അച്ഛനെയും അമ്മയെയും അനിയനെയുമാണ്. മറ്റൊരു മുറിയിലായിരുന്നതിനാലാണ് മാധവ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.