വെള്ളമോ ശൗചാലയമോ ഇല്ലാതെ പൂട്ടിയിട്ടു!! വിമാന യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കിട്ട് രാധിക ആപ്‌തെ

ബോളിവുഡിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയ താരമാണ് നടി രാധിക ആപ്‌തെ. യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. മുംബൈ വിമാനത്താവളത്തില്‍ തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവമാണ് നടി പങ്കിട്ടത്. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന തങ്ങളെ…

ബോളിവുഡിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയ താരമാണ് നടി രാധിക ആപ്‌തെ. യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. മുംബൈ വിമാനത്താവളത്തില്‍ തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവമാണ് നടി പങ്കിട്ടത്. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന തങ്ങളെ വിമാനം വൈകിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം എയറോ ബ്രിഡ്ജില്‍ പൂട്ടിയിട്ടെന്നാണ് രാധിക പറയുന്നു. കുടിക്കാന്‍ വെള്ളമോ വാഷ് റൂം സൗകര്യമോ ഇല്ലാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ എയ്‌റോ ബ്രിഡ്ജില്‍ കുടുങ്ങിയതെന്നു നടി പറയുന്നു. സോഷ്യല്‍ മീഡിയയിലാണ് താരം ദുരനുഭവം പങ്കിട്ടത്.

ഞാന്‍ ഇത് പറയേണ്ടതുണ്ട്. ഇന്ന് രാവിലെ 8.30നായിരുന്നു എന്റെ വിമാനം. 10.50 ആയിട്ടും ഇതുവരെ ഫ്ളൈറ്റ് എടുത്തിട്ടില്ല. പക്ഷേ ബോര്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ഫ്ളൈറ്റിന്റെ വാദം. യാത്രക്കാരെ മുഴുവന്‍ എയറോബ്രിഡ്ജിലാക്കി ലോക്ക് ചെയ്തു. ചെറിയ കുട്ടികള്‍ ഉള്ളവരും പ്രായമായവരുമെല്ലാം ഒരു മണിക്കൂറില്‍ അധികമായി ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്. സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല. ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല. പഴയ ജീവനക്കാര്‍ മാറിയ പുതിയ ക്രൂ എത്തേണ്ട സമയമായി. എന്നാല്‍ അവര്‍ എപ്പോഴാണ് എത്തുക എന്നുപോലും ഇവര്‍ക്ക് അറിയില്ല.

അതുകൊണ്ട് എത്രനേരം ഇങ്ങനെ യാത്രക്കാരെ പൂട്ടിയിടേണ്ടി വരുമെന്നും അറിയില്ല. പുറത്തുണ്ടായിരുന്ന ഒരു വനിത ജീവനക്കാരിയോട് സംസാരിക്കാനായി ഞാന്‍ പുറത്തുചാടി. എന്നാല്‍ പ്രശ്നമൊന്നുമില്ലെന്നും ഒരു ഡിലെയുമില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എന്നെയും അകത്താക്കി. ഉച്ചയ്ക്ക് 12 വരെ ഇവിടെ ഇരിക്കേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെ അടച്ചുപൂട്ടി. വെള്ളമോ ശൗചാലയത്തിനുള്ള സൗകര്യമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.- എന്നാണ് രാധിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, ജീവനക്കാര്‍ എത്താത്തതാണ് വിമാനം വൈകാന്‍ കാരണമെന്ന് ഇന്‍ഡിഗോ അറിയിച്ചു.വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും അവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.