മാസ്സായി വീണ്ടും രജനികാന്ത്; തലൈവർ 170 ടൈറ്റിലും ജന്മദിന ടീസറും ഒരുമിച്ച്

തെന്നിന്ത്യൻ സിനിമാലോകം  അക്ഷമരായി കാത്തിരുന്ന രജനികാന്തിന്റെ 170മത് ചിത്രത്തിന് പേരായി. വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്.    ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. തോക്കും ലാത്തിയുമൊക്കെ ടീസറിൽ കാണാൻ സാധിക്കും .  ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു.

അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു തലൈവർ 170ന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. കേരളത്തിലും വേട്ടൈയ്യന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ഷൂട്ട്. ശേഷമാണ് മറ്റിടങ്ങളിലേക്കുള്ള ഷൂട്ടിം​ഗ് വ്യാപിപ്പിച്ചത്.  ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.  ആക്ഷൻ ഡയറക്ടർആയി അൻപറിവ് മാസ്റ്റേഴ്സും വർക്ക് ചെയ്യുന്നു അതെ സമായം , രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു.

മാസ് രം​ഗങ്ങൾ ഉൾക്കൊള്ളിച്ച് രജനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസറിൽ കാമിയോ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. അഥിതി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ആദ്യ ടീസറിൽ നേർക്കുനേർ പോരാടിക്കൊണ്ടിരിക്കുന്ന വിഷ്ണു വിശാലിന്റെയും വിക്രാന്ത് സന്തോഷിന്റെയും മിന്നിമറിയുന്ന ഷോട്ടുകൾക്കിടയിൽ രജനികാന്തിന്റെ രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും രജനികാന്തിനെ അവതരിപ്പിക്കുന്ന ചിത്രത്തിന് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. അതിലുപരി മറ്റു ചില വിഷയങ്ങൾകൂടി സംസാരിക്കുന്ന സിനിമയാണ് ‘ലാൽ സലാം’. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2024ൽ പൊങ്കൽ ദിനത്തിൽ ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ‘3’, ‘വൈ രാജ വൈ’ എന്നീ ചിത്രങ്ങൾക്കും ‘സിനിമാ വീരൻ’ എന്ന ഡോക്യുമെന്ററിക്കും ശേഷം എട്ട് വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘ലാൽ സലാം’.