‘പ്രതിഫലകാര്യം പറഞ്ഞ കമൽ, പിന്നാലെ ഫീൽഡ് ഔട്ടാക്കാനാണോ നോക്കുന്നേയെന്ന് രജനി’; ഞെട്ടിച്ച് വെളിപ്പെടത്തൽ

സ്റ്റൈൽ മന്നൻ രജനികാന്ത് ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയത് കമൽഹാസൻ പറഞ്ഞതനുസരിച്ചാണെന്ന് വെളിപ്പെടുത്തൽ. രജനി ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ കഥ ലൈ പേച്ച് എന്ന തമിഴ് പരിപാടിയിൽ സിനിമ…

സ്റ്റൈൽ മന്നൻ രജനികാന്ത് ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയത് കമൽഹാസൻ പറഞ്ഞതനുസരിച്ചാണെന്ന് വെളിപ്പെടുത്തൽ. രജനി ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ കഥ ലൈ പേച്ച് എന്ന തമിഴ് പരിപാടിയിൽ സിനിമ ജേർണലിസ്റ്റ് ജെ ബിസ്മിയാണ് പങ്കുവെച്ചത്. ഉയർന്നുവരുന്ന സമയത്ത് 5000 രൂപയായി തൻറെ ശമ്പളം ഉയർത്താൻ വളരെ മടിച്ചാണ് ഒരു പ്രൊഡ്യൂസറോട് രജനി ആവശ്യപ്പെട്ടതെന്ന് ബിസ്മി പറയുന്നുണ്ട്.

എന്നാൽ ആ പ്രൊഡ്യൂസർ രജനിക്ക് പ്രതിഫലമായി ഒരു ലക്ഷം നൽകി. ഇന്നത്തെ താരങ്ങൾക്ക് കോടികൾ വാങ്ങാൻ പറ്റുന്നത് അക്കാലത്ത് അവർ ഇങ്ങനെയൊക്കെ ചോദിച്ചത് കൊണ്ടാണെന്നാണ് പരിപാടിയിൽ പങ്കെടുത്ത സിനിമ നിരീക്ഷകനായ ആനന്ദൻ പറഞ്ഞത്. ആദ്യമായി രജനികാന്ത് ഒരു കോടി ശമ്പളം വാങ്ങിയത് കമൽ ഉപദേശിച്ചതിനാലാണെന്ന് കമൽ തന്നെ പറഞ്ഞതായാണ് ബിസ്മി വെളിപ്പെടുത്തിയത്. ഒരു കോടി പ്രതിഫലം ആവശ്യപ്പെടണമെന്ന് രജിനികാന്തിനോട് ഒരിക്കൽ കമൽഹാസൻ പറഞ്ഞു. ‌‌

ഇത് കേട്ട് ഞെട്ടുകയായിരുന്നു രജിനികാന്ത്. തന്നെ സിനിമാ ഫീൽഡിൽ നിന്ന് പുറത്താക്കാനാണോ ശ്രമമെന്നാണ് രജനി കമലിനോട് ചോദിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് ഇങ്ങനെ പറ‍ഞ്ഞതെന്ന് കമൽഹാസൻ തന്നെ പറഞ്ഞിരുന്നു. രജനിയുടെ വിപണി മൂല്യം എന്താണെന്ന് അദ്ദേഹത്തിന് പോലും അന്ന് അറിയില്ലായിരുന്നു എന്നാണ് കമൽ പറഞ്ഞത്. രജനി ചിത്രങ്ങളുടെ കളക്ഷൻ എത്രയെന്ന് മറച്ച് വെച്ച് നിർമാതാക്കളും വിതരണക്കാരും കള്ളം പറയുകയായിരുന്നു.

കോടികളാണ് താങ്കളുടെ ചിത്രങ്ങളുടെ കളക്ഷനെന്ന് രജനിയോട് കമൽ പറഞ്ഞു. ഇതിന് ശേഷമാണ് രജനികാന്ത് പ്രതിഫലം ഒരു കോടിയായി ഉയർത്തിയത്. ഇപ്പോൾ നൂറുകോടിയിൽ ഏറെയാണ് രജനി ശമ്പളം വാങ്ങുന്നതെന്നും ബിസ്മി കൂട്ടിച്ചേർത്തു. ജയിലറിന്റെ വമ്പൻ വിജയത്തിന് ശേഷം നിർമ്മാതാവ് കലൈനിധി മാരൻ രജനികാന്തിന് 100 കോടി ചെക്കും ബിഎംഡബ്യു കാറും നൽകിയത് വലിയ വാർത്തയായിരുന്നു.