സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരായ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിമ പ്രതികരിച്ചു. ‘ഞാന്‍ അത്രയ്ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അതിജീവിതയുടെ…

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരായ നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിമ പ്രതികരിച്ചു. ‘ഞാന്‍ അത്രയ്ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അതിജീവിതയുടെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഉത്കണ്ഠ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സര്‍ക്കാരാണത്.

വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോള്‍, അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്. പൊളിറ്റിക്കലായി ഇതിനെ കൊണ്ടുപോകരുത്. അവര്‍ അത് ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അവര്‍ തന്നെ മുന്‍കൈ എടുത്ത് സര്‍ക്കാരിനെ കണ്ടത്. ഈ വിഷയത്തിന് രാഷ്ട്രീയമുഖം നല്‍കരുത്. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. അവരും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.” റിമ പറഞ്ഞു.

‘ഉപതിരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അത്തരത്തില്‍ ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

നടിയെ ആക്രമിച്ച കേസില്‍ വിധി എതിരാകുമെന്ന് തോന്നിയാല്‍ അപ്പോള്‍ ജഡ്ജി ശരിയല്ല, ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുകയെന്നായിരുന്നു നടന്‍ സിദ്ദിഖിന്റെ പ്രതികരണം. വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതും എതിരായാല്‍ അതിന്റെ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥ. അങ്ങനെ തന്നെയാകണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും നടന്‍ പറഞ്ഞു.