പശു കഴിക്കുന്ന പുല്ല് കഴിപ്പിച്ചു, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം കഴിച്ചു!! ബ്ലഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി, ചികിത്സാ തട്ടിപ്പിനിരയായി സലീം കുമാര്‍

മലയാളത്തിന്റെ പ്രിയതാരമാണ് സലിം കുമാര്‍. കോമഡി റോളുകളും സ്വഭാവ നടനായുംമെല്ലാം വിസ്മയിപ്പിച്ച താരപ്രതിഭയാണ് സലിം കുമാര്‍. ചെയ്ത കഥാപാത്രങ്ങളൊക്കെയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്ത പോയ കാര്യമാണ് താരം പങ്കുവയ്ക്കുന്നത്.

ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയത് എന്ന് സലിം കുമാര്‍ പറയുന്നു. എന്നാല്‍ ഒരു ശതമാനം പോലും അസുഖം കുറഞ്ഞില്ല, അവസ്ഥ കൂടുതല്‍ പേടിപ്പെടുത്തുന്നതായെന്നും താരം പറയുന്നു. ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതോടെ എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി താന്‍ ചികിത്സ തേടുകയും ചെയ്‌തെന്നും താരം പറയുന്നു.

അമൃത ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഇരുപതാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച അമൃതസ്പര്‍ശം പരിപാടിയിലായിരുന്നു സലിം കുമാര്‍ തന്റെ അനുഭവം പറഞ്ഞത്.

മഞ്ഞപ്പിത്തം പലര്‍ക്കും വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞാല്‍ പലരും നമ്മളെ വൈദ്യന്റെ അടുത്തേക്ക് പറഞ്ഞ് വിടും. മഞ്ഞപ്പിത്തം പലവിധമുണ്ട്. ചിലത് വൈദ്യരുടെ കഴിവിന് അപ്പുറമാണ്. അത് തിരിച്ചറിയണം അല്ലെങ്കില്‍ അവസാനം വൈദ്യന്‍ ലിവറൊക്കെ തകര്‍ത്തിട്ട് കയ്യൊഴിയുമെന്ന് താരം പറയുന്നു.

എനിക്ക് ലിവര്‍സിറോസിസാണെന്ന് കണ്ടെത്തി. ഞാന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് മാത്രമെ വഴിയുള്ളു. അത് ചെയ്യുന്നില്ലെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നെ ഒരു സുഹൃത്ത് വഴി ഒറ്റപ്പാലത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി. 51 ദിവസത്തിനുള്ളില്‍ ലിവര്‍ സിറോസിന് മാറ്റി തരുമെന്ന് അയാള്‍ പറഞ്ഞു.

നിര്‍മലാനന്ദഗിരി എന്നാണ് അദ്ദേഹത്തിന്റെ പേര്. കഞ്ഞിയിലിട്ട് കഴിക്കാന്‍ ഒരു മരുന്ന് തന്നു. ജീവിക്കാന്‍ മോഹം ഓപ്പറേഷന്‍ ചെയ്യാന്‍ പേടി. അതുകൊണ്ടാണ് വൈദ്യന്മാരെ ആശ്രയിച്ചത്. അയാള്‍ തന്ന മരുന്ന് കഴിച്ചിട്ട് മാറ്റം ഉണ്ടായില്ല. പിന്നെ മോഹനന്‍ വൈദ്യരെ കാണാന്‍ പോയി. എല്ലാ ഡോക്ടര്‍മാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ് അദ്ദേഹം.

അവിടെ നിന്നും കുറേ മരുന്നും ജൈവവളത്തില്‍ ഉത്പാദിപ്പിച്ച നെല്ലും ചേനയുമൊക്കെ തന്നു. കൂടെ പശു കഴിക്കുന്ന പുല്ലും കഴിക്കാന്‍ തന്നു. ഇതോടെ ബ്ലെഡ് ശര്‍ദ്ദിക്കാന്‍ തുടങ്ങി. അകത്ത് കിടന്നതും അകത്തെ കുടല്‍ മാല വരെയും പുറത്ത് വന്നു. ഞാന്‍ അയാളെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വേഗം ആശുപത്രിയില്‍ കൊണ്ടുപൊക്കോളാന്‍ പറഞ്ഞു.

പിന്നെ മലയാറ്റൂര് ഒരു വൈദ്യനെ കാണാന്‍ പോയി. 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം പോലെയാക്കി കഴിക്കാന്‍ പറഞ്ഞു. ഭാര്യ രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാണ് അത് ഉണ്ടാക്കിയത്. ഞാന്‍ അത് കഴിച്ചതോടെ ഛര്‍ദ്ദി കൂടി. ഇത്തരത്തില്‍ മനുഷ്യനെ പറ്റിക്കുന്ന നിരവധി പാരമ്പര്യ വൈദ്യന്മാരുണ്ട്.

അതുപോലെ ഒരു ഡോക്ടര്‍ ഇംഗ്ലീഷ് മരുന്നെന്ന വ്യാജേന കരള്‍ രോഗത്തിന് ചികിത്സിക്കുന്നുണ്ട്. സിദ്ദിഖ് ഇക്ക അത് കഴിച്ചിരുന്നു. എവിടെ ഒക്കെ തട്ടിപ്പുണ്ടോ അവിടെ ഒക്കെ ഞാന്‍ പോയിട്ടുണ്ട് ഈ അസുഖത്തിന് ചികിത്സിക്കാന്‍. ഒരു മാസത്തെ മരുന്നിന് മുപ്പതിനായിരം രൂപ വരെയാണ് അവര്‍ ഈടാക്കുന്നതെന്നും താരം പറയുന്നു. ഞാന്‍ അനുഭവിച്ചത് മറ്റൊരാളും അനുഭവിക്കരുത് അതുകൊണ്ടാണഅ എല്ലാം തുറന്നു പറയുന്നതെന്നും സലിം കുമാര്‍ വ്യക്തമാക്കി.