ആ ദിവസങ്ങളില്‍ വ്യാഴാഴ്ച പെടില്ല, പിന്നെ ഇതെങ്ങനെ സംഭവിച്ചു.. അപ്പോള്‍ ഇനിയും ആയുസ്സുണ്ടായിരുന്നോ??? ആദിത്യനെ കുറിച്ച് സീമ ജി നായര്‍

സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ വിയോഗം മിനിസ്‌ക്രീന്‍ താരങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പലര്‍ക്കും ഇപ്പോഴും ആഘാതത്തില്‍ നിന്നും മുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. ആരാധകര്‍ ഹൃദയത്തോട് മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ആദിത്യന്‍. തീര്‍ത്തു അപ്രതീക്ഷിതമായിരുന്നു ആദിത്യന്റെ വിയോഗം. ഇപ്പോഴിതാ…

സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ വിയോഗം മിനിസ്‌ക്രീന്‍ താരങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പലര്‍ക്കും ഇപ്പോഴും ആഘാതത്തില്‍ നിന്നും മുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. ആരാധകര്‍ ഹൃദയത്തോട് മെഗാ ഹിറ്റുകളൊരുക്കിയ സംവിധായകനാണ് ആദിത്യന്‍. തീര്‍ത്തു അപ്രതീക്ഷിതമായിരുന്നു ആദിത്യന്റെ വിയോഗം. ഇപ്പോഴിതാ നടി സീമാ ജി നായര്‍ ആദിത്യനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ആദിത്യന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ ആരോ പറഞ്ഞ ഫേക്ക് ന്യൂസ് ആണെന്നാണ് കരുതിയെ. പലരെയും മാറി, മാറി വിളിച്ചു, സത്യം ആവരുതേയെന്നു പ്രാര്‍ത്ഥിച്ചെന്ന് സീമ പറയുന്നു.

പ്രിയപ്പെട്ട ആദിത്യ… പരിചിതമല്ലാത്ത ലോകത്തേക്ക് പോയിട്ട് അഞ്ചുദിനങ്ങള്‍ പിന്നിടുന്നു.. ആദ്യമേ പറയട്ടെ ഈ വേര്‍പാടിന്റെ വേദനകള്‍ സഹിക്കാന്‍ ആദിത്യന്റെ കുടുംബത്തിന് ഈശ്വരന്‍ മനഃശക്തി കൊടുക്കട്ടെ.. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ ചിപ്പിയുടെയും രഞ്ജിത്തിന്റെയും ആകാശദൂതില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോളാണ് ആദ്യമായി പരിചയപെടുന്നത്.

രഞ്ജിത്തും ചിപ്പിയും കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍.. അസാമാന്യ കഴിവുള്ള വ്യക്തി.. അയാളുടെ ഓരോ ഷോര്‍ട്‌സും,ടേക്കിങ്ങ്‌സും മനോഹരമായിരുന്നു..ആദിത്യന്‍ ചെയ്ത സീരിയലുകള്‍ ഓരോന്നും സിനിമ പോലെയാണ് തോന്നിയത്.. അത് രജപുത്ര രഞ്ജിത് എന്ന ഒറ്റ വ്യക്തിയുടെ പിന്‍ബലം ആയിരുന്നു .. തുടക്കം കുറിക്കുന്ന ഏതൊരു സംവിധായകനും കൊതിക്കുന്ന സപ്പോര്‍ട്ട് ആയിരുന്നു ചിപ്പിയില്‍ നിന്നും രഞ്ജിത്തില്‍ നിന്നും ആദിത്യന് കിട്ടിയത്.

അവരുടെ തണലില്‍ ഒരു വടവൃക്ഷം പോലെ അദ്ദേഹം വളര്‍ന്നു.. ഇത്രയും കരുത്തരായ ആള്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ പിന്നെന്തിനു പേടിക്കണം, പിന്നെയങ്ങോട്ട് ആദിത്യന്റെ പടയോട്ടം ആയിരുന്നു.. തൊട്ടതെല്ലാം പൊന്നാക്കി, സൂപ്പര്‍ ഹിറ്റ് സീരിയലുകള്‍ ചെയ്ത് ആരും ബഹുമാനിക്കുന്ന ,ആരാധിക്കുന്ന ,സ്‌നേഹിക്കുന്ന സ്ഥാനത്തേക്ക് ആദിത്യന്‍ എത്തി. ഒരു സഹോദര ബന്ധം ആയിരുന്നു അദ്ദേഹവുമായി, സീമാജി എന്നേ വിളിക്കുമായിരുന്നുള്ളൂ, എന്നെക്കാട്ടിലും ഇളയതായതുകൊണ്ട് ഞാന്‍ പേരാണ് വിളിച്ചത്.. പക്ഷെ ക്യാമറയുടെ മുന്നില്‍ എത്തുമ്പോള്‍ എനിക്ക് അദ്ദേഹം സാര്‍ ആയിരുന്നു.

അവന്തികയുടെ ബാനറില്‍ രണ്ട് വര്‍ക്ക് ചെയ്തപ്പോള്‍ രണ്ടും ആദിത്യന്‍ ആയിരുന്നു സംവിധാനം.. ആകാശദൂതിലെ ജെസ്സിയും, വാനമ്പാടിയിലെ ഭദ്രയും.. അത് രണ്ടും ആ കൈകളില്‍ ഭദ്രം ആയിരുന്നു.. ആദിത്യന്റെ സപ്പോര്‍ട്ടില്‍ വളര്‍ന്ന കുറെ പേരുണ്ട്.. അവരെല്ലാവരും ഇന്ന് ഓരോ പൊസിഷനില്‍ എത്തി.. അഭിനയം ഒട്ടും വശമല്ലാതിരുന്ന പലരും സെറ്റില്‍ വന്നിട്ടുണ്ട്.. അവരില്‍ നിന്ന് എന്ത് വേണ്ടുവോ, അത് കിട്ടിയിട്ടേ ആദിത്യന്‍ കട്ട് പറയുവുള്ളായിരുന്നു.

ആ ശിക്ഷണത്തില്‍ പഠിച്ചിറങ്ങുമ്പോള്‍ എവിടെ ചെന്നാലും തല ഉയര്‍ത്തിനില്‍ക്കാന്‍ പാകത്തില്‍ എത്തിയിട്ടുണ്ടാവുമായിരുന്നു എല്ലാരും. കഴിഞ്ഞ ദിവസം ഞാന്‍ വര്‍ക്ക് ചെയ്യുന്ന സീരിയലില്‍ ധനീഷ് ഡയറക്റ്റ് ചെയ്യുമ്പോള്‍ ,ഞാന്‍ പറഞ്ഞു ആദിത്യന്‍ ചെയ്യുന്ന പോലെ ആണല്ലൊയെന്നു ,അപ്പോള്‍ ധനീഷ് പറഞ്ഞത് ആ സ്‌കൂളില്‍ പഠിച്ചിറങ്ങിയതല്ലേ ചേച്ചി എന്ന് ,എത്ര കടുകട്ടി സീന്‍ വന്നാലും പുഷ്പം പോലെ ധനീഷ് ചെയ്യുമായിരുന്നു ,അതൊക്കെ ആദിത്യന്റെ ശിക്ഷണം ആയിരുന്നു .

അത്രക്കും ഷാര്‍പ്പ് ആയിരുന്നു ആ ഡയറക്ഷന്‍.. കഴിഞ്ഞ വ്യാഴാഴ്ച ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആരോ പറഞ്ഞ ഫേക്ക് ന്യൂസ് ആണെന്നാണ് കരുതിയെ. പലരെയും മാറി, മാറി വിളിച്ചു, സത്യം ആവരുതേയെന്നു പ്രാര്‍ത്ഥിച്ചു, ആദിത്യന്റെ ഉറ്റ സുഹൃത്തായ ശരത്തിന്റെ ഫോണില്‍ പല തവണ വിളിച്ചു, ഒടുവില്‍ ആ ഫോണ്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ മറു തലക്കല്‍ ശരത്തിന്റെ കരച്ചില്‍ ആണ് ഞാന്‍ കേട്ടത്, ചേച്ചി ആദിത്യന്‍ പോയി എന്ന് പറയുമ്പോള്‍ വിശ്വസിക്കാന്‍ പാട് പെട്ടു.. പിന്നെ ഞാന്‍ രാജീവിനെ വിളിച്ചു, അവിടെയും കരച്ചില്‍ കേട്ടു, പിന്നെ മനോജിനെ വിളിച്ചു, അവിടെയും കരച്ചില്‍ തന്നെ, ഇത് സത്യമല്ല എന്നുറപ്പിക്കാന്‍ വേണ്ടി പലരെയും മാറി വിളിച്ചു.. പക്ഷെ ഒടുവില്‍ മനസ്സിനോട് തന്നെ പറയേണ്ടി വന്നു, അത് സത്യമെന്ന്..

അപ്പോളേക്കും നന്ദു പൊതുവാള്‍ ചേട്ടന്റെ വിളിയെത്തി, സീമ കാറിന് പോയാല്‍ നമ്മള്‍ സമയത്തു അവിടെ എത്തില്ല.. ട്രെയിനില്‍ ടിക്കറ്റില്ല.. പക്ഷെ നമ്മള്‍ക്ക് പോയെ പറ്റു.. എങ്ങനെയാണു തിരുവനന്തപുരത്തു എത്തിയതെന്നു പോലും അറിയില്ല.. ചെല്ലുമ്പോള്‍ നിറയെ ആളുകളുടെ മുന്നില്‍ ഒന്നും അറിയാത്തപോലെ ആദിത്യന്‍ കിടക്കുവാണ്.. കുറച്ച് മണിക്കൂര്‍ മുന്നേ വരെ വര്‍ക്ക് ചെയ്ത, നാളെ കാണാമെന്നും പറഞ്ഞു യാത്ര പറഞ്ഞു പോയ സാന്ത്വനം കുടുംബം ഈ വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാതെ നില്ക്കുകയായിരുന്നു.

ഈ വാര്‍ത്ത അറിഞ്ഞ ഓരോരുത്തരും അങ്ങനെ തന്നെയായിരുന്നു.. ഇപ്പോളും വിശ്വസിക്കാന്‍ ആവുന്നില്ല.. ഇത്ര പെട്ടെന്ന്, ഇത്രയും ചെറുപ്പത്തില്‍, ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച്, ഉറ്റവരെയും, ഉടയവരെയും, വേദനയില്‍ ആഴ്ത്തി, തിരികെ വരാന്‍ പറ്റാതെ പോകുമ്പോള്‍… കാരണവന്മാര്‍ പറയും ചില ദിവസങ്ങള്‍ മരിച്ചാല്‍ അത് അരികെത്തിയ മരണം എന്ന്.. പക്ഷെ ആ ദിവസങ്ങളില്‍ വ്യാഴാഴ്ച പെടില്ല,, പിന്നെ ഇതെങ്ങനെ സംഭവിച്ചു.. അപ്പോള്‍ ഇനിയും ആയുസ്സുണ്ടായിരുന്നോ??? എല്ലാം ദൈവനിശ്ചയം എന്ന് പറയാം അല്ലേ, ശരിയാ അങ്ങനെ പറയാം, അങ്ങനെ പറയാം എന്ന് പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.