മമ്മൂട്ടിയെ നമിയ്ക്കുന്നു…മാത്യുവിനെ തിരഞ്ഞെടുക്കാന്‍ കാണിച്ച ധൈര്യത്തിന്!! ശ്രുതി ശരണ്യം

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ജിയോ ബേബി ചിത്രം കാതല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടികളാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രത്തിനും വ്യത്യസ്തമായ പ്രമേയം മുഖ്യധാരയിലേക്ക്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ജിയോ ബേബി ചിത്രം കാതല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടികളാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രത്തിനും വ്യത്യസ്തമായ പ്രമേയം മുഖ്യധാരയിലേക്ക് എത്തിച്ചതിന് ജിയോ ബേബിയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ വിഷയം അവതരിപ്പിക്കാന്‍ മമ്മൂട്ടിയെടുത്ത ധീരതയ്ക്കാണ് കൈയ്യടി നിറയുന്നത്. സംവിധായിക ശ്രുതി ശരണ്യം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ബി 18 മുതല്‍ 32 വരെ എന്ന ചിത്രത്തിലൂടെ സംവിധായികയായി ശ്രദ്ധേയയാണ് ശ്രുതി. സ്വവര്‍ഗാനുരാഗം അടക്കം സ്ത്രീകള്‍ കടന്നു പോകുന്ന സങ്കീര്‍ണമായ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ചിത്രം സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.

മാത്യുവിനും ഓമനയ്ക്കുമിടയില്‍ ദീര്‍ഘമായ സംഭാഷണങ്ങളോ, എന്തിന്, ഒരു പുഞ്ചിരിപോലുമില്ല. കാലംകൊണ്ട് അവര്‍ക്കിടിയല്‍ വന്നുപെട്ട ശുന്യതയ്ക്കും, തികച്ചും നിര്‍മ്മമമെന്നു തോന്നുന്ന ഇടപെടലുകള്‍ക്കുമപ്പുറം, അഗാധമായ മറ്റേതോ പ്രപഞ്ചം അവരെ പരസ്പരം ചേര്‍ത്തുനിര്‍ത്തിയിരുന്നെന്നു വേണം കരുതാന്‍. നമുക്കു ചുറ്റും മാത്യുവിനെയും ഓമനയെയും പോലെ സ്വച്ഛമായൊഴുകുന്നവരെന്നു പുറമേ നടിയ്ക്കുന്ന എത്രയോ അശാന്തനദികളുണ്ട്.

അവനവനെ മറന്ന് അപരിചിതമായ ഇടങ്ങളില്‍ നിലയറ്റു നില്‍ക്കുന്നവര്‍. കുടുംബമെന്ന സങ്കല്‍പ്പത്തെ ഒരഭിമാനചിഹ്നമായും, അതിനപ്പുറം, ഒരു ദ്വന്ദ്വനിര്‍മ്മിതിയായും മാത്രം കാണുന്ന പൊതുബോധത്തെ ഭയന്ന്, അവനവനിടങ്ങളെ വെറും സമാന്തരലോകങ്ങളായി ഉള്ളിലൊളിപ്പിക്കുന്ന എത്രയെത്ര ‘മാത്യു’മാരെ നമുക്കറിയാം? അതിലേറെ, തിരുത്തലുകള്‍ക്ക് അവകാശമില്ലാതെ, ആനന്ദങ്ങളെല്ലാം നിഷേധിക്കപ്പെട്ട് മൗനികളായി ദാമ്പത്യമെന്ന തുരുത്തിലകപ്പെട്ട എത്രയെത്ര ഓമനമാരുണ്ട് നമ്മളില്‍? ‘ഇന്നുരാത്രി എന്റെയടുത്തു കിടക്കുമോ, മാത്യൂ?’, എന്നുള്ള ഓമനയുടെ ആ അവസാന ചോദ്യത്തില്‍ അവരുടെ ഇരുപതുവര്‍ഷത്തെ ഇരുട്ടിന്റെ അനുരണനമാണുള്ളത്.

തന്റെ ക്രാഫ്റ്റ് അന്യാദൃശമാണെന്ന് ജിയോ ബേബി വീണ്ടും തെളിയിച്ചിരിക്കുന്നു. സ്വത്വരാഷ്ട്രീയത്തെ ഇത്ര കയ്യടക്കത്തോടെയും, ഒരു ശരാശരി മലയാളി കാഴ്ച്ചക്കാരനിലേക്ക് ഇറങ്ങിച്ചെല്ലാനുതകുന്നത്ര ലാളിത്യത്തോടെയും പരിചരിച്ച പൂര്‍വ്വമാതൃകകള്‍ മലയാളത്തിലുണ്ടോ എന്നു സംശയമാണ് (Not forgetting Liji Pullappally’s ‘Sanchaaram’ and Jayan Cheriyan’s ‘Ka Bodyscapes’.). എടുത്തു പറയേണ്ട മറ്റൊന്ന് ആദര്‍ശ് സുകുമാരന്റെയും പോള്‍സണ്‍ സ്‌കറിയയുടെയും സ്‌ക്രിപ്റ്റാണ്. സമകാലിക മലയാളി പതിയെപ്പതിയെ മറന്നുതുടങ്ങിയ ഒരുതരം മുഖ്യധാരാ-ദൃശ്യബോധമുണ്ട് .. മുഴുനീള സ്റ്റണ്ട് സീക്വന്‍സുകളും ദീര്‍ഘങ്ങളായ കോമഡിരംഗങ്ങളുമില്ലാതെ തീയ്യെറ്ററില്‍പോയി സിനിമ കണ്ടാസ്വദിക്കാന്‍ മലയാളികള്‍ക്ക് കഴിയാതെപോകുന്ന ഒരു കാലഘട്ടത്തിലാണ് കാതല്‍ പോലൊരു കാമ്പുള്ള സിനിമ പ്രസക്തമാക്കുന്നത്. സാലുവിന്റെ ഫ്രേമുകള്‍ക്ക് ഓരോ കാഴ്ചയിലും മികവേറിവരുന്നു. മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്‌ക്കേണ്ടത് ഇത്തരമൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കാനും അതിനെ അതിഭാവുകത്വമേതുമില്ലാതെ പരിചരിക്കാനും അദ്ദേഹം കാണിച്ച ധൈര്യത്തിനാണ്. Kaathal stops your breath by its ravishingly intense characters and their well-arced emotional thump.. ഇത്തിരി ദൂരെയായാലും നല്ല സിനിമകള്‍ കഴിയുമെങ്കില്‍ തിയ്യെറ്റെറില്‍ തന്നെ പോയി കാണുക എന്നതും ഒരുതരം ആക്ടിവിസമാണെന്ന് വിശ്വസിക്കുന്നു. എന്നാണ് ശ്രുതി തന്റെ കുറിപ്പില്‍ പങ്കുവയ്ക്കുന്നത്.