‘മൈന്‍ഡ് ചെയ്യാതെ പോയ അതേ ആള്‍’, പിറ്റേന്ന് ലാലിന്റെ വീഡിയോ കോള്‍ വന്ന ശേഷം സംഭവിച്ചത്; വെളിപ്പെടുത്തി സിദ്ധിഖ്

ലോ ഹൈപ്പില്‍ നിന്ന് പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചതോടെ മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ നേര് വമ്പന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദൃശ്യം പോലെ തന്നെ മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുമ്പോള്‍ സിനിമ കസറുമെന്ന് തന്നെയാണ്…

ലോ ഹൈപ്പില്‍ നിന്ന് പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചതോടെ മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീമിന്റെ നേര് വമ്പന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദൃശ്യം പോലെ തന്നെ മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുമ്പോള്‍ സിനിമ കസറുമെന്ന് തന്നെയാണ് പ്രതീക്ഷകള്‍. ഇപ്പോള്‍ നേരിന്റെ പ്രമോഷന്റെ ഭാ?ഗമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് സിദ്ധിഖ്. മലയാളത്തിന് പുറത്ത് ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ കഥയാണ് സിദ്ധിഖ് പങ്കുവെച്ചത്. സെറ്റില്‍ തന്നെ അതുവരെ മൈന്‍ഡ് ചെയ്യാതിരുന്ന തമിഴ് സംവിധായകനും അഭിനേതാവുമായ ഒരാള്‍ മോഹന്‍ലാലുമായുള്ള വീഡിയോ കോളിന് ശേഷം തന്റെ അടുത്തുനിന്നും മാറിയിട്ടില്ലെന്നാണ് സിദ്ധിഖ് പറയുന്നത്.

ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. ജീവയാണ് അതില്‍ നായകന്‍. കെ.എസ് രവികുമാര്‍ അതില്‍ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് കണ്ടപ്പോള്‍ ഗുഡ് മോര്‍ണിങ് പറഞ്ഞു. എന്നാല്‍ അയാള്‍ മൈന്‍ഡ് ചെയ്തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു. ഒരു ദിവസം ഞങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചു. ആ സമയത്തൊന്നും എന്നോട് സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. രണ്ടാമത്തെ ദിവസം മോഹന്‍ലാല്‍ എന്നെ വീഡിയോ കോള്‍ ചെയ്തു. ഞങ്ങള്‍ സാധാരണ ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യാറുണ്ട്. ലാല്‍ എന്തോ കാര്യം പറയാന്‍ വേണ്ടി വിളിച്ചതായിരുന്നു.

ആ സമയത്ത് ജീവ തൊട്ടടുത്ത് ഇരിപ്പുണ്ടായിരുന്നു. അപ്പോള്‍ ഫോണില്‍ ലാലിനോട് ‘ലാലിന്റെ ഒരു ഫ്രണ്ട് എന്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോണ്‍ ജീവയുടെ നേരെ കാണിച്ചു. ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാല്‍ സാര്‍ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീര്‍ത്തിചക്രയില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതുകണ്ട് കെ എസ് രവികുമാര്‍ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഫോണ്‍ തട്ടിപറിച്ച് ‘ലാല്‍ സാര്‍, എപ്പടി ഇറുക്ക് സാര്‍. റുമ്പ ആസൈ സാര്‍, ഒരു വാട്ടി പാക്കണം എന്ന് ആസൈ സാര്‍’ എന്നൊക്കെ പറയാന്‍ തുടങ്ങി. അപ്പോള്‍ ലാല്‍ പുള്ളിയോട് സംസാരിച്ചു. പിന്നെ ശരണ്യ ഉണ്ടായിരുന്നു, ശരണ്യയോടും ലാല്‍ സംസാരിച്ചു. ഞങ്ങള്‍ അന്ന് സംസാരിച്ചു ഫോണ്‍ വെച്ചു.

അന്ന് മുതല്‍ കെ.എസ് രവികുമാര്‍ തന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങിയെന്നാണ് സിദ്ധിഖ് പറയുന്നത്. ഇന്നലെ വരെ മൈന്‍ഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടക്ക് പുള്ളി വന്നിട്ട് ‘സാര്‍, ലാല്‍ സാര്‍ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാന്‍ പറഞ്ഞു. ‘അല്ലെ, നീങ്ക അവ്‌ളോ ക്ലോസാ സാര്‍’ എന്നൊക്കെ ചോദിച്ചു.

നമ്മള്‍ ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ക്ക് വാല്യൂ അധികം മനസിലാവില്ല. ഞാന്‍ ലാലിന്റെ വീഡിയോ കോള്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്നും സിദ്ധിഖ് പറഞ്ഞു.