കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ പിതാവിനെയും മുത്തശിയെയും പ്രതിയാക്കി. മുത്തശി സിപ്‌സിക്കെതിരെ ജുവനൈല്‍ നിയമപ്രകാരവും പിതാവ് സജീവിനെതിരെ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനുമാണ് കേസെടുത്തത്. സിപ്‌സിക്കെതിരെ പൊലീസില്‍ നേരത്തെ തന്നെ പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കള്ളപ്പേരുകളിലാണ് പല സ്ഥലങ്ങളിലും സിപ്‌സി അറിയപ്പെട്ടത്.
ബിനോയിയുടെ വീട്ടില്‍ പറഞ്ഞിരുന്നത് കൊച്ചു ത്രേസ്യ എന്ന പേരാണ് സിപ്‌സി പറഞ്ഞിരുന്നത്. ചിലയിടങ്ങളില്‍ തന്റെ പേര് നീതുമോള്‍ എന്നും പറയുന്നുണ്ട് ഇവര്‍. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ഇടങ്ങളിലാണ് ഇവര്‍ക്കെതിരേ കേസുകളുള്ളത്. വാറന്റുമായി പോലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടുകയും ഭീഷണപ്പെടുത്തുകയുമാണ് ഇവരുടെ പതിവെന്ന് പൊലീസ് പറയുന്നു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ ഏകവനിതയാണ് സിപ്സി.
നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ പല കുതന്ത്രങ്ങളും പയറ്റാറുണ്ടെന്ന് പൊലീസ് പറയുന്നു. ദേഹത്താകെ മലംപുരട്ടി ഇറങ്ങിയോടുക, ആത്മഹത്യാഭീഷണി മുഴക്കുക ഇതൊക്കെയാണ് സിപ്‌സിയുടെ രീതികള്‍. അതേസമയം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവര്‍ കൊച്ചിയിലെ വനിതാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഓടുപൊളിച്ച് പുറത്തുകടക്കാന്‍ ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു. തീവണ്ടികളില്‍ കയറി വനിതാ യാത്രക്കാരുമായി സൗഹൃദം പങ്കിട്ട് ആഭരണങ്ങളും ബാഗും അടിച്ചുമാറ്റുന്നതും ഇവരുടെ രീതിയാണ്.
കലൂരിലെ ലോഡ്ജ് മുറിയില്‍ പിഞ്ചുകുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
നോര്‍ത്ത് പൊലീസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജോണിനെ ചോദ്യം ചെയ്തു. തന്റെ കാമുകിയും കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മൂമ്മയുമായ സിപ്‌സിയോടുള്ള വൈരാഗ്യമാണു കൊലയ്ക്കു പിന്നില്‍ എന്നാണ് പ്രതിയുടെ മൊഴി.