
ലോകകപ്പ് സെമിഫൈനലിലെ തിളക്കമാർന്ന ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ വാട്സ്ആപ്പ് അനിന്സ്റ്റാൾ ചെയ്തതായി ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് വ്യക്തമാക്കി. സെഞ്ച്വറി നേടിയതിന് ശേഷം നിരവധിയായ സന്ദേശങ്ങൾ എത്തി ഫോൺ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതും തന്റെ നമ്പർ എങ്ങനെയെത്തി എന്നതിൽ വ്യക്തതയില്ലെന്നും ജമീമ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിയിൽ ജമീമ നേടിയ 127 റൺസാണ് ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചതിൽ നിർണായകമായത്. തുടർന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യ ലോകകപ്പ് കിരീടവും സ്വന്തമാക്കി.
അടുത്തിടെ വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് ജമീമ പിന്മാറിയിരുന്നു. ഇന്ത്യയിൽ തന്നെ തുടരാമെന്ന ആഗ്രഹം പരിഗണിച്ച് സ്മൃതി മന്ദാനയ്‌ക്കൊപ്പം തുടരാൻ അനുവദിക്കാൻ ഫ്രാഞ്ചൈസി സമ്മതിച്ചു. ഇപ്പോൾ ജമീമ വ്യക്തിപരമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടമാണെന്നും, അവളുടെ തീരുമാനം ബഹുമാനിക്കുന്നുവെന്നും ബ്രിസ്‌ബേൻ ഹീറ്റ് സിഇഒ വ്യക്തമാക്കിയിരുന്നു. സ്മൃതിയുടെ വിവാഹം മാറ്റിയതിനു പിന്നാലെയാണ് ജമീമയും മത്സരങ്ങളിൽ നിന്ന് പിന്മാറിയത്.
ലോകകപ്പ് വിജയത്തിന് പിന്നാലെ ജമീമയുടെ വിപണിമൂല്യം ഗണ്യമായി ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജമീമയെ പ്രതിനിധീകരിക്കുന്ന ജെഎസ്ഡബ്ല്യൂ സ്പോർട്സിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കരൺ യാദവ് വ്യക്തമാക്കുന്നതനുസരിച്ച്, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ തന്നെ 10–12 ബ്രാൻഡുകളിൽ നിന്ന് പുതിയ സഹകരണ അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ജമീമ 75 ലക്ഷം മുതൽ 1.5 കോടി രൂപ വരെ ബ്രാൻഡ് എന്‍ഡോഴ്‌സ്‌മെന്റ് ഫീസ് ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.











