മലയാളികൾക്ക് സുപരിചിതയാണ് നടി ശ്രീധന്യ. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടാണ് ശ്രീധന്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പ്രണയവിലാസം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ശ്രീധന്യയ്ക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടി കൊടുത്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം നേരിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് ശ്രീധന്യ. ഇതുവരെ താന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പേരും ആശംസകള്‍ അറിയിച്ചത് ഈ ചിത്രത്തിലൂടെയാണെന്നാണ് ശ്രീധന്യ പറയുന്നത്. മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പടം ഇറങ്ങിയിട്ട്, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എനിക്ക് ഫോണ്‍വിളികള്‍ വരുന്നതെന്നാണ് നടി പറയുന്നത്. പഴയ സുഹൃത്തുക്കള്‍ മുതല്‍ പരിചയക്കാര്‍ അങ്ങനെ പലരും എന്നെ വിളിക്കുകയും മെസജ് അയക്കുകയും ചെയ്തു. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. ആരും നെഗറ്റീവ് പറഞ്ഞിട്ടില്ല. രക്ഷാധികാരി ബൈജുവും പ്രണയവിലാസവും നന്നായി തിയറ്ററില്‍ ഓടിയ പടങ്ങള്‍ ആയിരുന്നുവെങ്കിലും ഇത്രയും വലിയ ഹിറ്റ് ആയിരുന്നില്ല.
ഇന്‍ഡസ്ട്രി എന്നെ അംഗീകരിച്ചു എന്നൊരു ഫീലാണ് നേരിന്റെ പ്രതികരണങ്ങളില്‍ നിന്നു ലഭിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്താണ് സിനിമ കണ്ടത്. പിന്നെ, മുംബൈയിലെത്തി വീട്ടുകാര്‍ക്കൊപ്പം വീണ്ടും സിനിമ കണ്ടു. ഇതില്‍ പിന്നെയും രസകരമായ ഒരു അനുഭവം ഉണ്ടായി. സിനിമയില്‍ ഗുണ്ടകള്‍ എന്റെ വായ പൊത്തിപ്പിടിക്കുന്ന രംഗമുണ്ട്. അതു കണ്ടിട്ട് എന്റെ മകള്‍ അടുത്തിരുന്നു ഒരു ചോദ്യം. ‘അമ്മയ്ക്ക് ഒന്ന് അയാളെ ചവിട്ടിക്കൂടായിരുന്നോ, കളരിയൊക്കെ പഠിച്ചതല്ലേ?’ എന്ന് നടി തമാശ രൂപേണ പറയുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ ആണ്. ജീത്തു സാറിന്റെ സിനിമയാണ്. ലാലേട്ടനാണ് നായകന്‍, എന്നു മാത്രമേ പറഞ്ഞുള്ളൂ. അങ്ങനെയൊരു സിനിമയിലേക്ക് വിളിക്കുമ്പോള്‍ എന്തായാലും വലിയ ആവേശം തോന്നുമല്ലോ. കൂടുതലൊന്നും ചോദിച്ചില്ല. അനശ്വര രാജന്റെ അമ്മയുടെ കഥാപാത്രമാണെന്ന് അറിയുന്നതൊക്കെ പിന്നീടാണ്. അതൊരു സര്‍പ്രൈസ് ആയിരുന്നു. എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും ഞാനും അനശ്വരയുമായുള്ള സാദൃശ്യം ഈ സിനിമയിലും വര്‍ക്ക് ആയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സിനിമ ചെയ്യുമ്പോള്‍ തന്നെ ഞങ്ങളുടെ കൂട്ടുകെട്ട് വര്‍ക്കൗട്ട് ആകുമെന്നൊരു തോന്നലുണ്ടായിരുന്നു.
ഞാനും അനശ്വരയും ഒരുമിച്ച് അഭിനയിച്ച പരസ്യം കണ്ടിട്ടാണ് പ്രണയവിലാസം എന്ന സിനിമയിലേക്കും വരുന്നത്. ആ ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അനശ്വരയായിരുന്നു. പരസ്യ ചിത്രത്തില്‍ ഞങ്ങള്‍ അമ്മയും മകളുമായിട്ടാണ് അഭിനയിച്ചത്. ആ സമയത്ത് അനശ്വര ഉദ്ദാഹരണം സുജാത മാത്രമേ ചെയ്തിട്ടുള്ളു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്യാന്‍ പോവുകയായിരുന്നു. ആ പരസ്യത്തിലെ ഫോട്ടോ കണ്ടിട്ടാണ് എന്നെ പ്രണയവിലാസം സിനിമയിലേക്ക് വിളിക്കുന്നത്. സിനിമയില്‍ ഞങ്ങള്‍ക്ക് കോംബിനേഷന്‍ സീനുകള്‍ ഇല്ല. ഫ്‌ളാഷ്ബാക്കിലാണ് അനശ്വര വരുന്നത്. പിന്നീട് പ്രണയവിലാസത്തിന്റെ സക്‌സസ് മീറ്റില്‍ വച്ചാണ് ഞങ്ങൾ കണ്ടത്. എങ്കിലും ഒരുമിച്ചൊരു സെറ്റിലേക്ക് എത്തുന്നത് നേര് എന്ന സിനിമയിലാണ്. അന്ന് പരസ്യത്തില്‍ അഭിനയിച്ചതിന് ശേഷം ഇത്ര വര്‍ഷമായെങ്കിലും ഞങ്ങളൊരുമിച്ചിട്ട് കുറേ ആയല്ലോ എന്ന തോന്നലൊന്നും ഉണ്ടായിട്ടില്ലെന്ന് ശ്രീധന്യ പറയുകയാണ്. അതേസമയം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത സമാന്തരം വൈദ്യശാല, വീട്, ഗൃഹാതുരം എന്നീ പരിപാടികളുടെ ഒക്കെ അവതാരകയായിരുന്നതും ശ്രീധന്യ ആയിരുന്നു. 2017ൽ കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്ത സെൽഫി എന്ന പരിപാടിയുടെ അവതാരകയായി ഭാഗ്യലക്ഷ്മിയ്ക്ക് പകരം എത്തിയതും ശ്രീധന്യ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സീരിയലില്‍ സജീവമായ കാലത്താണ് നടി സിനിമയിലേക്ക് കൂടി ചുവടുറപ്പിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലൊരു സ്ഥാനം നേടിയെടുക്കാന്‍ നടിയ്ക്ക് ഇതിനോടകം സാധിച്ചു കഴിഞ്ഞു. ആമി എന്ന ചിത്രത്തിനുശേഷം കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ ഒരു ശ്രീധന്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.