സ്വാമി ഒരു ഫോട്ടോ ; ഉണ്ണി മുകുന്ദനെ പൊതിഞ്ഞ് ഭക്തജനങ്ങൾ 

മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു. ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്.…

മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു. ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്. ശബരിമലയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തിൽ ഉണ്ണി മുകുന്ദന്. 2022ലും 2023ന്റെ തുടക്കത്തിലും കേരളത്തിൽ‌ ഏറ്റവും കൂടുതൽ തരം​ഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച് ഓൺ കർമവും പൂജയും നടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് നടന്നത്. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ നിർമാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു. ഉണ്ണിമുകുന്ദൻ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു.

സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങിൽ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോൾ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തിൽ തടിച്ച് കൂടിയിരുന്നു. ബൗൺസേഴ്സിന്റെ സഹായത്തോടെയാണ് ഉണ്ണി മുകുന്ദൻ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. പ്രായമായ അമ്മമാർ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… എന്ന് ചോദിച്ചാണ് ചിലരൊക്കെ ഉണ്ണിയുടെ അടുത്തേക്ക് സെൽഫി പകർത്താൻ എത്തിയത്. ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവർക്കെല്ലാം ഷേക്ക് ഹാന്റും സെൽഫിയും ഉണ്ണി മുകുന്ദൻ നൽകി. അമ്മമാരോട് സമയം കണ്ടെത്തി കുശലം പറയാനും ഉണ്ണി മുകുന്ദൻ ശ്രമിച്ചിരുന്നു.

മാളികപ്പുറം സിനിമയിൽ അയ്യപ്പനായും ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ മാളികപ്പുറം റിലീസിന് ശേഷം അത്തരത്തിൽ ഒരു സ്നേഹവും അയ്യപ്പ ഭക്തർ ഉണ്ണി മുകുന്ദന് നൽകുന്നുണ്ട്. അതേസമയം സ്വന്തം കരിയറിന്റെ വളര്‍ച്ചക്ക് വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം പോലെയുള്ള സിനിമകൾ ഉണ്ണി മുകുന്ദൻ ചെയ്യുന്നതെന്ന കുറിപ്പ് ഒരു സിനിമാഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. അതിന് എതിരെ പ്രതിഷേധിച്ച് ഉണ്ണി മുകുന്ദനും രം​ഗത്ത് എത്തിയിരുന്നു. ‘മല്ലു സിങ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന അഭിനയത്തിന്റെ കാര്യം പറയാനാണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുകയെന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണി മുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്’, എന്നായിരുന്നു ​സിനിമാ​ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാമെന്നാണ് ഉണ്ണി മുകുന്ദൻ മറുപടിയായി കുറിച്ചത്.