കാതല്‍ ദ കോര്‍ എന്ന മലയാളം ചിത്രം മിന്നും വിജയമായി മാറിയിരിക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കാതലിൽ ജ്യോതികയാണ് നായിക ആയെത്തിയത്. അതേസമയം തന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. ചിത്രത്തില്‍ സുധി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ തങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് കാതല്‍ ചെയ്തത് എന്നാണ് സുധി പറയുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധിയുടെ പ്രതികരണം. തന്റെ കഥാപാത്രം ഗേ ആണെന്ന് അറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും താരം പറയുന്നു. മമ്മൂക്ക ചെയ്യാന്‍ തയ്യാറായി, പിന്നെ എന്തുകൊണ്ട് തനിക്ക് ചെയ്തൂ കൂടാ എന്നാണ് സുധി ചോദിക്കുന്നത്. സിനിമ വന്‍ വിജയമായതോടെ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം കാതലാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സുധി സംസാരിക്കുന്നുണ്ട്. ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണത്തെ കാര്യമായി കാണേണ്ടതില്ലെന്നും താരം പറയുന്നു.
സമൂഹം മാറുന്നു എന്നതിന്റെ തെളിവാണ് തങ്കന് ലഭിക്കുന്ന സ്വീകാര്യതയെന്നും സുധി പറയുന്നു. സിനിമ കണ്ട ശേഷം തന്റെ കുടുംബം പ്രതികരിച്ചതിനെക്കുറിച്ചും സുധി പറയുന്നുണ്ട്. എന്റെ കുടുംബം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എന്റെ ചെറിയ മോന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് അച്ഛാ ഞാന്‍ സിനിമ കണ്ടു എന്ന് പറഞ്ഞു. മോന്‍ സിനിമ കണ്ടിട്ട് കരഞ്ഞോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കരഞ്ഞിട്ടൊന്നും ഇല്ല എന്നാലും എനിക്ക് വിഷമം ആയിന്നു പറഞ്ഞു” എന്നാണ് സുധി പറയുന്നത്. അതേസമയം, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മോന്‍ ചോദിച്ചത് അച്ഛന്‍ ഒരു ഗേ ആണല്ലേ എന്നാണെന്നും സുധി തുറന്നു പറയുന്നു. ഞാന്‍ അവനോട് ഗേ എന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ എന്ന് ചോദിച്ചു. ആ എനിക്ക് അറിയാം എന്ന് അവന്‍ പറഞ്ഞു. ഞാന്‍ അവനോട് അച്ഛന്‍ വരട്ടെ കൂടുതല്‍ പറഞ്ഞു മനസിലാക്കി തരാം എന്നാണ് പറഞ്ഞതെന്നും സുധി പറയുന്നു. നമ്മള്‍ കുട്ടികളെ എഡ്യൂക്കേറ്റ് ചെയ്യണം എന്നും കുട്ടികള്‍ ഇതൊക്കെ മനസിലാക്കണമെന്നും സുധി പറയുന്നു. തന്റെ ഭാര്യയ്ക്കും സിനിമ ഇഷ്ടപ്പെട്ടുവെന്നും അസാധ്യ സിനിമ എന്നായിരുന്നു ഭാര്യയുടെ പ്രതികരണമെന്നും സുധി പറയുന്നു. നീ ഇത്രയും കാലം കഷ്ടപ്പെട്ടതിന്റെ റിസള്‍ട്ട് ആണ് ഈ വിജയം എന്നാണ് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെന്നും സുധി പറയുന്നു.
അതേസമയം മമ്മൂട്ടിയ്ക്കൊപ്പമുള്ള സുധിയുടെ നാലാമത്തെ സിനിമയാണിത്. മുമ്പ് പാലേരി മാണിക്യത്തില്‍ പതിമൂന്ന് ദിവസത്തോളം അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ അതൊക്കെ കട്ട് ചെയ്തു പോവുകയായിരുന്നുവെന്നാണ് സുധി ഓര്‍ക്കുന്നത്. അതേസമയം, ഒരുപാട് സെറ്റുകളില്‍ പോയി പലരും അപമാനിച്ച് ഇറക്കി വിട്ട വേദനകള്‍ ഉണ്ടായിട്ടുണ്ടെന്നും സുധി വെളിപ്പെടുത്തുന്നു. എന്നാല്‍ തന്നെ സഹായിച്ചവരും ഉണ്ടെന്ന് സുധി പറയുന്നു. വേദനിപ്പിച്ചവരെ ഞാന്‍ കുറ്റപ്പെടുത്തുന്നുമില്ല. അത്രയേറെ വേദനകള്‍ അനുഭവിച്ചു വന്നതു കൊണ്ട് തന്നെ നല്ല സന്തോഷത്തിലാണ് ഇപ്പോഴെന്നും സുധി പറയുന്നു.