മലയാളികൾ നെഞ്ചിലേറ്റിയ ‘തന്മാത്ര’ ; 18ന്റെ നിറവിൽ മോഹൻലാൽ ചിത്രം 

നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് നമ്മൾ വളരെ അതിശയത്തോടെ കണ്ട ഒരു സിനിമ. അത് കണ്ടപ്പോൾ മനുഷ്യന് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് കുറച്ച് നടുക്കത്തോടെ എങ്കിലും നമ്മളെ ചിന്തിപ്പിച്ച ഒരു സിനിമ. അൽഷിമേഴ്‌സ് എന്ന വാക്ക്…

നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് നമ്മൾ വളരെ അതിശയത്തോടെ കണ്ട ഒരു സിനിമ. അത് കണ്ടപ്പോൾ മനുഷ്യന് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് കുറച്ച് നടുക്കത്തോടെ എങ്കിലും നമ്മളെ ചിന്തിപ്പിച്ച ഒരു സിനിമ. അൽഷിമേഴ്‌സ് എന്ന വാക്ക് അത് കേൾക്കാനും പറയാനും അത്ര സുഖമുള്ള ഒരു അവസ്ഥ അല്ലെങ്കിൽ പോലും മലയാളികൾക്കിടയിൽ ആ ഒരു വാക്കിനെ ജനകീയമാക്കിയ സിനിമ കൂടി ആയിരുന്നു സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ തന്മാത്ര എന്ന മലയാള ചിത്രം. ചിത്രം റിലീസ് ആയിട്ട് 18 വര്ഷം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ. അൽഷിമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. മോഹൻ ലാൽ മീര വാസുദേവ് , നെടുമുടി വേണു, ജഗതീ ശ്രീകുമാർ, അർജുൻ ലാൽ, ബേബി നിരഞ്ജന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രത്തിനു വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്. ചിത്രത്തിൽ മോഹൻലാലിൻറെ മികവാർന്ന അഭിനയത്തിലൂടെ ബ്ലെസ്സിയുടെ കഥ ആയിരുന്നില്ല പച്ചയായ ഒരു മനുഷ്യന്റെ ജീവിതം തന്നെയാണ് നമ്മൾ വെള്ളിത്തിരയിൽ കണ്ടത്.

മലയാളത്തിന്റെ മഹാനായ കഥാകാരൻ സംവിധായകൻ ഒക്കെയായ പി പത്മരാജന്റെ ‘ഓർമ’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് തന്മാത്രയുടെ കഥ ബ്ലെസി എഴുതുന്നത്. ചിത്രം കണ്ടവരുടെ മനസ്സിൽ ഇന്നും ഒരു തീരാ നൊമ്പരമായി ഒരു നോവായി പടർന്നു  കിടക്കുണ്ടാകും. അത്രയേറെ മനുഷ്യ ജീവിതങ്ങളെ സ്വാധീനിച്ച ചിത്രം കൂടിയായിരുന്നു തന്മാത്ര. ചിത്രത്തിലെ ഗാനങ്ങളും മലയാളികൾ ഏറ്റെടുത്തിരുന്നു. സ്നേഹം പ്രണയം കുടുംബബന്ധം തുടങ്ങി എല്ലാ തരത്തിലുമുള്ള വികാര വിചാരങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടാണ് ബ്ലെസ്സി തന്മാത്ര ഒരുക്കിയത്. മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായർ എന്ന കേരള സർക്കാർ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കേന്ദ്ര കഥാപാത്രത്തെ മുൻ നിർത്തിയുള്ളതാണ് കഥ. സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമായ രമേശൻ  അദ്ദേഹത്തിന്റെ സ്നേഹനിധിയായ മീര വാസുദേവൻ അവതരിപ്പിക്കുന്ന ഭാര്യ കഥാപാത്രമായ ലേഖ ഭാര്യ അർജുൻ ലാൽ അവതരിപ്പിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിയായ മകൻ മനു പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ആയെത്തുന്ന ബേബി നിരഞ്ജനയുടെ കഥാപാത്രമായ മകൾ മഞ്ജു എന്നിവർ അടങ്ങുന്ന ചെറുതെങ്കിലും സന്തോഷകരമായ കുടുംബാണ് രമേശന്റേത്.

അച്ഛനുമായി ശക്തമായ വൈകാരിക ബന്ധം പങ്കിടുന്ന വളരെ സ്‌നേഹമുള്ള മകനും ബുദ്ധിമാനായ വിദ്യാർത്ഥിയുമാണ് മനു. മിടുക്കനായ വിദ്യാർത്ഥിയായിരുന്നിട്ടും തനിക്ക് നേടാനാകാതെ പോയ ഐഎഎസിൽ തന്റെ മകൻ എത്തണം എന്നതാണ് രമേശൻ നായരുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിനിടെ രമേശന് ഓർമ്മക്കുറവ് ഉണ്ടാകാൻ തുടങ്ങുന്നു. സാധാരണ വിട്ടുവീഴ്ചകളും അശ്രദ്ധയും ആയി ആരംഭിക്കുന്നത്, പെട്ടെന്ന് ബുദ്ധിപരവും  പെരുമാറ്റപരവുമായ വൈകല്യങ്ങളായി മാറുന്നു. അങ്ങനെ ചികിത്സയ്ക്ക് വിധേയമാക്കുന്നു. രമേശന് അൽഷിമേഴ്സ് രോഗം ഉണ്ടെന്ന് കണ്ടെത്തി. ഇത് ക്രമേണ ഓർമ്മശക്തിയും ബുദ്ധിശക്തിയും നഷ്‌ടപ്പെടുത്തുമെന്ന വാർത്ത സന്തുഷ്ട കുടുംബത്തിന് വലിയ ഞെട്ടലുണ്ടാക്കുകയും അവരുടെ ലോകത്തെ തലകീഴായി മറിക്കുകയും ചെയ്യും. പക്ഷേ കുടുംബം ഒന്നടങ്കം ശക്തമായ വൈകാരിക ബന്ധങ്ങളാൽ അടിവരയിടുന്ന ദൃഢനിശ്ചയത്തോടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. രമേശന്റെ ദുരവസ്ഥയുണ്ടാക്കിയ ആഘാതവും അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും അവർ എങ്ങനെ നേരിടുന്നു എന്നതാണ് സിനിമയുടെ കഥാ തന്ദു. ജനശ്രദ്ധയും ജനപ്രീതിയും ഒരുപോലെ ഏറ്റു വാങ്ങിയ ചിത്രത്തിന് അർഹമായ അംഗീകാരവും ലഭിച്ചു. മികച്ച പ്രാദേശിക ചലച്ചിത്രത്തിനുള്ള 2006ലെ ദേശീയപുരസ്കാരം ഉൾപ്പെടെ തന്മാത്ര നേടി. കൂടാതെ 2005ൽ 5 കേരളം സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവീധായകൻ – ബ്ലെസ്സി , മികച്ച നടൻ – മോഹൻലാൽ , മികച്ച തിരക്കഥ – ബ്ലെസ്സി, പ്രത്യേക ജൂറി പരാമർശം – അർജുൻ ലാൽ എന്നിവർ നേടി. കൂടാതെ ചിത്രത്തിനും അഭിനേതാക്കൾക്കും ഗായകർക്കും അണിയറപ്രവർത്തകർക്കും ഉൾപ്പെടെ നിരവധി ടെലിവിഷൻ അവാർഡുകളും ചിത്രം സ്വന്തമാക്കിയിരുന്നു. രാജു മാത്യു നിർമിച്ച തന്മാത്രയുടെ കഥയും തിരക്കഥയും നിർവഹിച്ചത് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സി തന്നെ ആയിരുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് സേതു ശ്രീറാം ആയിരുന്നു. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആയിരുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയത് മോഹൻ സിത്താര ആയിരുന്നു. സെഞ്ച്വറി ഫിലിംസ് ആയിരുന്നു ചിത്രം വിതരണത്തിനെത്തിച്ചത്.