ഇന്ന് സംഗീതജ്ഞൻ രവീന്ദ്രൻ മാഷിന്റെ ജന്മവാർഷികം !!

80 – കൾക്ക് ശേഷമുള്ള ഒരു തലമുറയെ ഇത്രയധികം സ്വാധീനിച്ച വേറൊരു സംഗീതജ്ഞനില്ല എന്നു പറയാം. യേശുദാസിന്റെ ശബ്ദ സൗകുമാര്യത്തെ ഇത്രയും ഭംഗിയായി ഉപയോഗിച്ച സംഗീത സംവിധായകർ വിരളമാണ്. ഒരു തലമുറയെ മുഴുവൻ സെമി…

80 – കൾക്ക് ശേഷമുള്ള ഒരു തലമുറയെ ഇത്രയധികം സ്വാധീനിച്ച വേറൊരു സംഗീതജ്ഞനില്ല എന്നു പറയാം. യേശുദാസിന്റെ ശബ്ദ സൗകുമാര്യത്തെ ഇത്രയും ഭംഗിയായി ഉപയോഗിച്ച സംഗീത സംവിധായകർ വിരളമാണ്. ഒരു തലമുറയെ മുഴുവൻ സെമി ക്ലാസ്സിക് സംഗീതത്തിന്റെ ലഹരിയിലാറാടിക്കാൻ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കഴിഞ്ഞു. യേശുദാസിനെ വെല്ലുന്ന ഒരു ഗായകനാകാനായിരുന്നു കുളത്തുപ്പുഴ രവി എന്ന രവീന്ദ്രൻ അന്നത്തെ മദിരാശിയിലേക്ക് വണ്ടി കയറുന്നത്. എന്നാൽ കാലം കാത്ത് വച്ചത് യേശുദാസിന്റെ ഏറ്റവും നല്ല ഏതാനും ഗാനങ്ങളുടെ ശിൽപിയാകാനായിരുന്നു. മദിരാശിയിലെത്തി അധികം വൈകാതെ തന്നെ ഒരു ഗായകനാവുക എന്ന തന്റെ മോഹം, വ്യാമോഹമാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. മലയാള ചലച്ചിത്ര ഗാന മേഖലയിൽ യേശുദാസ് എന്ന മഹാമേരു നിറഞ്ഞു നിൽക്കുന്ന കാലമായിരുന്നു അത്. അന്ന് അവസരങ്ങൾക്കായി അദ്ദേഹം സമീപിക്കാത്ത സംഗീത സംവിധായകർ വളരെ കുറവായിരുന്നു എന്നദ്ദേഹം പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ നിരാശനായ രവീന്ദ്രൻ, ഉപജീവനാർത്ഥം ഡബ്ബിംഗ് ആർട്ടിസ്റ്റായി ജീവിതം തള്ളി നീക്കി. 70 – കളിലെ യുവ നടനായിരുന്ന രവികുമാർ അടക്കമുള്ള പലരും രവീന്ദ്രന്റെ ശബ്ദത്തിലായിരുന്നു സിനിമയിൽ സംസാരിച്ചിരുന്നത്.

1979 – ൽ ചൂള എന്ന ശശികുമാർ ചിത്രത്തിന്റെ അലോചനാവേളയിലാണ് രവീന്ദ്രന്റെ ഭാഗ്യം തെളിയുന്നത്. പുതിയ ഒരു സംഗീത സംവിധായകനെ അവതരിപ്പിച്ചാലെന്താ എന്ന ചർച്ചക്കിടയിൽ യേശുദാസാണ് രവീന്ദ്രന്റെ പേര് നിർദ്ദേശിച്ചത്. പേര് കേട്ടയുടൻ നെറ്റി ചുളിച്ചവരോടായി യേശുദാസ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു ” ചൂളയിലെ പാട്ടുകളുടെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുത്തിരിക്കുന്നു ” എന്ന്. ചൂളയിലെ രവീന്ദ്ര സംഗീതം ശ്രോതാക്കൾ ഏറ്റെടുത്തു . ” താരകേ മിഴിയിതളിൽ കണ്ണീരുമായി ” എന്ന ഗാനം ഇന്നും അനുവാചക ഹൃദയങ്ങളിൽ ഉണ്ട് എന്നതാണ് വാസ്തവം. 80 – കളോടെ മലയാള സിനിമയിൽ ഒരു നവതരംഗം ആഞ്ഞടിക്കുകയായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും കളറിലേക്ക് മലയാള സിനിമ മാറുന്ന സവിശേഷ ഘട്ടം. പുതിയ നടീനടൻമാർ സംവിധായകർ, ഒപ്പം പുതുനിര സംഗീത സംവിധായകരും. ദേവരാജൻ മാസ്റ്റർ പതിയെ പിൻവാങ്ങുകയും ശ്യാം രംഗം കീഴടക്കുകയും ചെയ്യുന്ന ഘട്ടം. എം ജി രാധാകൃഷ്ണൻ, ജെറി അമൽദേവ്, ജോൺസൺ എന്നിവരും രവീന്ദ്രൻ മാഷിനൊപ്പം സജീവമായി മാറി. ഇവരിൽ എല്ലാവരും വ്യതിരിക്തതയുള്ള സംഗീതഞ്ജരായിരുന്നെങ്കിലും രവീന്ദ്ര സംഗീതം വേറിട്ടു നിന്നു. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ ” വസന്ത ഗീതങ്ങൾ ” എന്ന സംഗീത ആൽബം വൻ സ്വീകാര്യതയാണ് കരസ്ഥമാക്കിയത്. രവീന്ദ്രന്റെ ജനപ്രിയതയെ ഊട്ടിയുറപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞു.1982 അവസാനം റിലീസ് ചെയ്ത ” ചിരിയോ ചിരി ” എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലെ ” ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ” എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് വളരെയധികം പോപ്പുലറായിരുന്നു. 80 – കളുടെ അവസാനത്തോടെ മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ എം ജി ശ്രീകുമാർ വളരെയധികം ജനപ്രീതി നേടി.

സമാന്തരമായി തരംഗിണിക്ക് ബദലായി ഉയർന്നു വന്ന രഞ്ജിനി അടക്കമുള്ള കാസറ്റ് കമ്പനികൾ എം ജി ശ്രീകുമാറിന്റെ പാട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. ഈയവസരത്തിലാണ് രവീന്ദ്ര സംഗീതത്തിൽ പ്രണവം ആർട്സിന്റെ പ്രഥമ സംരംഭമായ ” ഹിസ് ഹൈനസ് അബ്ദുള്ള ” – യിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നത്. സെമി ക്ലാസിക്കൽ ഗാനങ്ങളിൽ അത് വരെയുള്ളതിൽ വച്ചേറ്റവും ജനപ്രിയത കൈവരിക്കുവാൻ അതിലെ ഗാനങ്ങൾക്ക് കഴിഞ്ഞു. കൂടാതെ യേശുദാസിന്റെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുകയാ ചെയ്തു. രസകരമായ വസ്തുത ” പ്രമഥവനം വീണ്ടും ” എന്ന ഗാനമടക്കമുള്ള ആ ആൽബത്തിലൂടെ ഒറ്റ ഗാനം മാത്രം പാടിയ എം ജി ശ്രീകുമാറിന് ദേശീയ അവാർഡ് കിട്ടി എന്നുള്ളതാണ്. യേശുദാസിന്റെ ശബ്ദത്തിലാണ് കൂടുതൽ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളതെങ്കിലും എം ജി ശ്രീകുമാറിനും വേണുഗോപാലിനുമൊക്കെ അവരുടെ കരിയർ ബെസ്റ്റ് ഗാനങ്ങൾ സമ്മാനിച്ചത് രവീന്ദ്രൻ മാഷാണ്. വിഷ്ണു ലോകത്തിലെ ” മിണ്ടാത്തതെന്തേ കിളി പെണ്ണേ ” എന്ന ഗാനവും അഭിമന്യുവിലെ ” കണ്ടു ഞാൻ മിഴികളിൽ ” എന്ന ഗാനവും എം ജി യുടെ എവർഗ്രീൻ ക്ലാസിക്കായി ഇന്നും ആഘോഷിക്കുന്നവയാണ്. ഇനിയും റിലീസ് ചെയ്യാത്ത ” മരിക്കുന്നില്ല ഞാൻ ” എന്ന ചിത്രത്തിലെ ” ചന്ദന മണിവാതിൽ പാതി ചാരി ” എന്ന ഗാനം വേണുഗോപാലിന്റെ ഏറ്റവും ജനപ്രിയ ഗാനമായി കണക്കാക്കുന്നു. യേശുദാസ് ഒരിക്കൽ പറയുകയുണ്ടായി ” കൂട്ടിലടക്കപ്പെട്ട ഒരു പക്ഷിയെ അനന്ത വിഹായസിലേക്ക് പറത്തി വിട്ടതു പോലെ തന്റെ ശബ്ദത്തിന്റെ അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറന്നു തന്നത് രവീന്ദ്രനായിരുന്നു എന്ന്. രവീന്ദ്രൻ മാഷിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ഒരു പക്ഷേ അതായിരിക്കാം. രവീന്ദ്രന്റെ അഭാവം വ്യക്തിപരമായി യേശുദാസിന് തീരാ നഷ്ടമാണ് ഒപ്പം മലയാള ചലച്ചിത്ര ഗാന പ്രേമികൾക്കും. വിട പറഞ്ഞിട്ട് നീണ്ട 16 വർഷങ്ങൾ കഴിഞ്ഞെങ്കിലു തന്റെ നൂറ് കണക്കിന് ഗാനങ്ങളിലൂടെ രവീന്ദ്രൻ മാസ്റ്റർ ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു