മെലിഞ്ഞ ശരീരവും നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും നാടൻ സംഭാഷണവുംകൊണ്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച അദ്ദേഹം പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങിനെ യാണ് അദ്ദേഹം 1979 ൽ പത്മരാജന്റെ പ്രഥമ ചലച്ചിത്രമായ പെരുവഴിയമ്പലത്തിൽ അഭിനയിക്കുന്നത്. എന്നാൽ 1988 ൽ അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ / പൊന്നുമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്.
മഴവിൽക്കാവടി/ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ/ പൊൻമുട്ടയിടുന്ന താറാവ്/അരപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ/ പെരുവഴിയമ്പലം/ഒരിടത്തൊരു ഫയൽമാൻ/അനന്തരം/വരവേല്പ്/ ഡോക്ടർ പശുപതി/കോട്ടയം കുഞ്ഞച്ചൻ/കടിഞ്ഞൂൽ കല്യാണം/കാവടിയാട്ടം/ സൗഭാഗ്യം/ വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ അദ്ദേഹം കൃത്യം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തന്റെ 62 ആം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ശാന്തമ്മയാണ് ഭാര്യ/തിരുവനന്തപുരം കളക്ട്രേറ്റിൽ സർവേയറും ചലചിത്ര/സീരിയൽ നടനുമായ ശിവൻ ശിവകുമാർ അടക്കം മൂന്ന് മക്കളുണ്ട്.