വൈറലായ ഫ്‌ളാഷ് മോബിനെ കുറിച്ച് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പറയാനുള്ളത്

എംജി സര്‍വകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ…

എംജി സര്‍വകലാശാല കലോത്സവത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വെക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്‌ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി നൃത്തം ചെയ്തതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ദിവ്യ എസ് അയ്യര്‍. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കളക്ടര്‍.

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാന്‍ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാര്‍ഥികളുടെ ഡാന്‍സെല്ലാം ആസ്വദിച്ച് നില്‍ക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികള്‍ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്‌നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”.

ഡാന്‍സും പാട്ടുമൊക്കെ ചെയ്യാന്‍ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവര്‍ക്കധികം നിര്‍ബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊര്‍ജമായിരുന്നു. ഫ്‌ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊര്‍ജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേര്‍ഷനുകള്‍ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സംഗതി കൈവിട്ടു പോയി എന്ന് കളക്ടര്‍ പറയുന്നു.