റിലീസ് രാവിലെ പത്ത് മണിക്ക്, ഒമ്പത് മുതല്‍ പാക്കിസ്ഥാനില്‍ നിന്നുവരെ ഡീഗ്രേഡിങ്- വിഷ്ണു ഉണ്ണികൃഷ്ണന്‍

ബാലതാരമായെത്തി നായകനായി മാറിയ യുവതാരമാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും…

ബാലതാരമായെത്തി നായകനായി മാറിയ യുവതാരമാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ആണ് വിഷ്ണു നായകനായ ആദ്യ ചിത്രം. അടുത്തിടെ ഇറങ്ങിയ കൃഷ്ണന്‍കുട്ടി പണി തുടങ്ങി, രണ്ട് തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു ശ്രദ്ധേയപ്രകടനം കാഴ്ച വെച്ചിരുന്നു.

വിഷ്ണുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വി സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. അതിനിടെ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിങിനെതിരെ എത്തിയിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് വിഷ്ണു ഡീഗ്രേഡിങിനെ കുറിച്ച് പറയുന്നത്.

കേരളത്തില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് റിലീസ് ചെയ്ത ചിത്രത്തിന് രാവിലെ ഒമ്പത് മുതല്‍ ഡീഗ്രേഡിങ് ആണെന്നാണ് വിഷ്ണു പറയുന്നത്. പാക്കിസ്ഥാനില്‍ നിന്നടക്കമുള്ള വിദേശ പ്രൊഫൈലുകളില്‍ നിന്നാണ് ഡീഗ്രേഡിങ് നടക്കുന്നതെന്ന് വിഷ്ണു ഫേസ്ബുക്ക് പറയുന്നു.

‘ഡീഗ്രേഡിങ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ഡീഗ്രേഡിങ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണം.

പാകിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത് എന്ന് വിഷ്ണു പറഞ്ഞു.

‘ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന്‍ പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങള്‍ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോള്‍ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റര്‍ വ്യവസായങ്ങള്‍ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നില്‍ക്കാം നല്ല സിനിമകള്‍ക്കൊപ്പം എന്നും വിഷ്ണു കുറിക്കുന്നു.