മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ള മന്ത്രിമാർ എല്ലാം ഉടൻ തന്നെ കോവിഡ് വാക്‌സിൻ എടുക്കുമെന്ന് കേരളം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ കുറച്ച് ദിവസം മുൻപ് അറിയിച്ചിരുന്നു. ശേഷം താൻ വാക്സിൻ എടുക്കുന്നതിന്റെ ചിത്രവും മന്ത്രി ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരുന്നു. “തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്‌സിന്‍ എടുക്കാന്‍. വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്” എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചത്.
എന്നാൽ ഈ ചിത്രത്തെ പരിഹസിച്ച് കൊണ്ട് ശങ്കു ടി ദാസ് എന്നയാൾ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. “ഇങ്ങനെ ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ ഞങ്ങളോട് ഇന്നോളം സൂചി കുത്താൻ വേണ്ടി ഷർട്ടിന്റെ കൈ പൊക്കാനും നാണമില്ലാതെ ട്രൗസർ താഴ്ത്താനും വരെ പറഞ്ഞോണ്ടിരുന്നത്? അരുതായിരുന്നു മോഡേൺ മെഡിസിനേ.. അരുതരുതായിരുന്നു” എന്നാണ് ഇദ്ദേഹം മന്ത്രി വാക്‌സിൻ എടുക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചത്. നിരവധി പേരാണ് ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നത്.
തെറ്റായ രീതിയിൽ തന്റെ ചിത്രത്തെ വിമര്ശിക്കുന്നവരോട് സഹതാപമേ ഉള്ളു എന്ന് ശൈലജ ടീച്ചറും പ്രതികരിച്ചിരിക്കുകയാണ്.